കണ്ണൂര്‍: 57-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം വിജിലന്‍സിന്റെ കര്‍ശന നിരീക്ഷണത്തില്‍. കോഴ തടയുന്നതിനാണ് വിജിലന്‍സ് നിരീക്ഷണമേര്‍പ്പെടുത്തിയത്. വിധികര്‍ത്താക്കളും സംഘാടക സമിതിയംഗങ്ങളും വിജിലന്‍സിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. നിരീക്ഷണവുമായി ബന്ധപ്പെട്ട് വിധികര്‍ത്താക്കളുടെ ഫോണ്‍ നമ്പറുകള്‍ വിജിലന്‍സിനു കൈമാറി.
കോഴയുടെ കരിനിഴല്‍ മായ്ച്ച് ആരോഗ്യകരമായ മത്സരം ഉറപ്പാക്കുകയാണ് ലക്ഷ്യം. 600 വിധികര്‍ത്താക്കളുടേയും ഫോണ്‍ നമ്പറുകളും മറ്റ് വിവരങ്ങളും വിജിലന്‍സിന് കൈമാറി. ഇടവേളകളിലെ ഫോണ്‍ വിളിവഴിയാണ് ഫലം ഉറപ്പിക്കലെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഘാടക സമിതി അംഗങ്ങളും നിരീക്ഷണത്തിലാകും.
മൂന്നു വര്‍ഷം വിധി കര്‍ത്താക്കളായവരെ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.. ജില്ലാ തലത്തിലെ വിധി കര്‍ത്താക്കള്‍ സമാനമായ ഇനത്തില്‍ സംസ്ഥാന തലത്തില്‍ ഫലം വിലയിരുത്താനുണ്ടാകില്ല. കലാമണ്ഡലം, ഫൈന്‍ ആര്‍ട്സ് കോളേജ്, സ്കൂള്‍ ഓഫ് ഡ്രാമാ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള പാനലില്‍ നിന്നാണ് വിധി കര്‍ത്താക്കള്‍ ഏറെയും.
അപ്പീല്‍ വഴി ഫലം ഉറപ്പിക്കാനുള്ള നീക്കങ്ങളും നിരീക്ഷണത്തിലാണ് .ഇതുവരെ ലഭിച്ചത് 505 അപ്പീലുകള്‍ മാത്രം. മുന്‍ വര്‍ഷം 850. അപ്പീലുകള്‍ അനുവദിക്കും മുമ്പ് വിദ്യാഭ്യാസവകുപ്പിന്റെ കൂടി നിലപാട് തേടണമെന്ന് ബാലാവകാശ കമ്മിഷന് അടക്കമുള്ള സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: