എരമല്ലൂര്‍: ജില്ലയിലെ മത്സ്യകര്‍ഷകര്‍ പ്രതിസന്ധിയിലേക്ക്. പാടശേഖരങ്ങള്‍ ഒരുക്കി മല്‍സ്യകൃഷിക്കായി കാത്തിരിക്കുന്ന കര്‍ഷകര്‍ക്ക് അത്യുല്‍പ്പാദനശേഷിയുള്ള ചെമ്മീന്‍ കുഞ്ഞുങ്ങളെ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ആലപ്പുഴ ജില്ലയില്‍ 1,500 ഹെക്ടര്‍ പാടശേഖരമാണ് ഒരുനെല്ലും ഒരുമീനും പദ്ധതി പ്രകാരം മത്സ്യകൃഷിക്കായി ഒരുക്കിയിരിക്കുന്നത്. ഹെക്ടര്‍ ഒന്നിന് 60,000 കുഞ്ഞുവീതമാണ് നല്‍കുന്നത്. ഡിസംബര്‍ ആദ്യവാരം നിലമൊരുക്കി രജിസ്ട്രേഷന് ഫീസടച്ച് ചെമ്മീന്‍ കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കുകയാണ് മത്സ്യകര്‍ഷകര്‍.
സര്‍ക്കാര്‍ ഏജന്‍സിയാണ് ചെമ്മീന്‍ കുഞ്ഞുങ്ങളെ വിതരണം ചെയ്യേണ്ടത്. 120 ദിവസം കൊണ്ടാണ് കാരചെമ്മീനുകള് പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നത്. സാധാരണ ഡിസംബര്‍ മാസത്തിലാണ് കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. എങ്കില്‍ മാത്രമേ മാര്‍ച്ച് 31നകം പൂര്‍ണ്ണ വളര്‍ച്ചയെത്തി പിടിക്കാന്‍ കഴിയുകയുള്ളൂ.
ഇപ്പോള്‍ ജനുവരി ആദ്യവാരം കഴിഞ്ഞിട്ടും മത്സ്യക്കുഞ്ഞുങ്ങളെ നല്‍കിയിട്ടില്ല. ചെമ്മീന്‍ കുഞ്ഞുങ്ങളെ ഒരാഴ്ചയ്ക്കകം തല്കാന് ഫിഷറീസ് വകുപ്പ് അധികൃതര്‍ തയ്യാറാകണമെന്ന് മത്സ്യകര്‍ഷകരുടെ ആവശ്യം ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: