കൊട്ടാരക്കര: എംസി റോഡില്‍ ഏനാത്ത് പാലത്തിനുണ്ടായ ബലക്ഷയം ഗുരുതരമാണന്നും പരിഹരിക്കാന്‍ 10 മാസം വരെ സമയമെടുക്കുമെന്നും മദ്രാസ് ഐഐടിയിലെ റിട്ട.പ്രൊഫസര്‍ ഡോ.അരവിന്ദ് പറഞ്ഞു. ബെയറിംഗ് പോയതല്ല പാലത്തിന്റെ കാരണം ഒരു തൂണ് പൂര്‍ണ്ണമായും ചരിഞ്ഞതാണ്. വാഹനങ്ങളോ, ബലം കൂടിയ ആളുകളോ ഇതിന് മുകളില്‍ കൂടി പോയാല്‍ പോലും തകരുന്ന അത്ര ഗുരുതരായ അവസ്ഥയിലാണ് പാലം ഇപ്പോഴുള്ളത്. അതുകൊണ്ട് ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കാനും കാല്‍നടയാത്ര പോലും ഈ ഭാഗത്ത് ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഇന്നലെ രാവിലെ വിദഗ്ധര്‍ക്കൊപ്പം പാലം പരിശോധിക്കുകയും മുങ്ങല്‍വിദഗ്ധര്‍ എടുത്ത തൂണിന്റെ വെള്ളത്തിന് അടിയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ബലപ്പെടുത്തണമെങ്കില്‍ അത്യാന്ത്യധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാല്‍ പോലും ഏറ്റവും കുറഞ്ഞത് പത്ത് മാസംവരെ എടുക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. ബലക്ഷയം സംഭവിച്ച തൂണിന്റെ ഫൗണ്ടേഷന് ബലപ്പെടുത്തി മാത്രമെ മറ്റ് സ്ഥലങ്ങളിലേക്ക് കടക്കാനാവൂ. ബലക്ഷയം സംഭവിച്ച തൂണിന്റ അടിഭാഗത്ത് കോണ്‍ക്രീറ്റ് പൂര്‍ണമായും ഇളകിയ നിലയിലാണ്. താനും സംഘവും പേടിച്ചാണ് പാലത്തിന്റെ അടിവശത്തു പരിശോധന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കല്ലട ആറ്റിലെ വ്യാപകമായ മണലൂറ്റും ബലക്ഷയത്തിനു കാരണമാണ്. രാവിലെ 10.30ന് പാലത്തിലെത്തിയ സംഘം വള്ളത്തില്‍ സഞ്ചരിച്ച് തൂണുകള്‍ പരിശോധിച്ചു. തൂണുകളുടേയും മറ്റും വീഡിയോദൃശ്യങ്ങളം പകര്‍ത്തി. 19ന് പൊതുമരാമത്തു മന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ പുതുക്കിപണിയാണോ പുതിയ പാലം നിര്‍മിക്കണോ എന്ന് തീരുമാനിക്കും. പൊതുമരാമത്തു എഞ്ചിനീയര്‍മാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, കെഎസ്ടിപി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ പാലത്തിന്റെ തൂണുകള്‍ക്കു ബലക്ഷയം ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച മുതല്‍ പൂര്‍ണമായും ഗതാഗതം നിരോധിച്ചത്. തൂണിന് ബലക്ഷയം സംഭവിച്ചതിനാല്‍ പാലത്തിന്റെ മുകള്‍ഭാഗത്തെ അറ്റകുറ്റപ്പണികള്കൊണ്ടുമാത്രം കാര്യമില്ലെന്നാണ് വിലയിരുത്തല്‍. ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതോടെ എംസി റോഡ് വഴിയുള്ള യാത്ര കടുത്ത ബുദ്ധിമുട്ടിലാണ്. ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് പാലത്തിനു അപകടം സംഭവിക്കുന്നത്. കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഏനാത്തു പാലം.
ഇതിനിടയില്‍ നിര്‍മ്മാണസമയത്ത് കൂടെയുണ്ടായിരുന്ന തൊഴിലാളി പാലം നിര്‍മ്മാണത്തിലെ ശ്രദ്ധക്കുറവാണ് പാലത്തിന്റെ തകര്‍ച്ചയിലേക്ക് വഴിതെളിച്ചതെന്ന ആരോപണവുമായി രംഗത്തെത്തി. ഇപ്പോള്‍ തകര്‍ന്ന തൂണ് സ്ഥാപിക്കാന്‍ കുഴി എടുക്കുമ്പോള്‍ അടിയില്‍ വലിയ ഒരു മരകുറ്റി ഉണ്ടായിരുന്നുവെന്നും അത് എടുത്തുമാറ്റാതെ മുകളില്‍ തന്നെ തൂണ് സ്ഥാപിച്ചതാണ് പെട്ടെന്നുണ്ടായ ബലക്ഷയത്തിന് കാരണമെന്നും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: