ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ചട്ടപ്രകാരമല്ലാതെ സേനയിലെ കാര്യങ്ങള്‍ ഉന്നയിക്കുന്ന ജവാന്മാര്ക്കെതിരെ നടപടിയുണ്ടാകുമെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. കരസേനയിലെ ഭക്ഷണത്തെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ഒരു ജവാന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സാഹചര്യത്തിലാണ് റാവത്തിന്റെ നടപടി.
സൈന്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ തന്നെ നേരിട്ട് ബന്ധപ്പെടാമെന്ന് റാവത്ത് പറഞ്ഞു. കരസേനാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കരസേനാ മേധാവി. മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന പരാതികള്‍ ജവാന്റെ മാത്രമല്ല കരസേനയുടേയും ആത്മവീര്യം ചോര്‍ത്തുമെന്ന് സൈനിക മേധാവി അറിയിച്ചു.
ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വസ്ത്രങ്ങള്‍ അലക്കേണ്ട അവസ്ഥയും ഷൂ പോളിഷ് ചെയ്യേണ്ട അവസ്ഥയും വരെ തങ്ങള്‍ക്കുണ്ടെന്ന് ഒരു സൈനികന് പോസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സൈനിക മേധാവിയുടെ ഇടപെടല്‍.
ജവാന്മാരുടെ പരാതികള്‍ സേനയിലെ പരാതി പരിഹാര സെല്‍ വഴി തന്നെ ഉന്നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ധീരരായ സൈനികരാണ് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നതെന്നും കരസേനാ മേധാവി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: