കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നദീ ദ്വീപായ ഗംഗാസാഗറില്‍ മകരസംക്രാന്തിയിലെ പുണ്യസ്നാനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേര് മരിച്ചു. വൃദ്ധകളാണ് മരിച്ചത്.
ശ്വാസം മുട്ടുണ്ടായ സ്ത്രീകള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഇവരെ തൊട്ടടുത്ത് തന്നെയുളള താത്ക്കാലിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കുച്ചുബേരിയില് വിശുദ്ധ സ്നാനത്തിനായി ദീര്‍ഘനേരം വരി നിന്ന ഭക്തര്‍ ക്ഷമകെട്ട് തിക്കും തിരക്കും കൂട്ടിയതാണ് അപകടകാരണമെന്ന് സുന്ദര്‍ബെന്‍സ് വികസന മന്ത്രി മാന്ദുരാം പഖീര പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഗംഗ കടലില്‍ ചേരുന്ന ഭാഗമാണിത്. പത്ത് ലക്ഷത്തോളം പേരാണ് ഇത്തവണ ഇവിടെ പുണ്യസ്നാനത്തിനായി എത്തിയത്. കഴിഞ്ഞ ദിവസം ഇവിടെ ഒരു ചെറു തീപ്പിടിത്തം ഉണ്ടായി. അഗ്നിശമനസേന ഉടന്‍ ഇടപെട്ട് സ്ഥിതി നിയന്ത്രണ വിധേയമാക്കിയിരുന്നു. സ്ഥലത്ത് സുരക്ഷയ്ക്കായി 9000 പോലീസുകാരെ വിന്യസിച്ചിരുന്നു. ബംഗാളിലെ ഏറ്റവും വലിയ മതചടങ്ങാണിത്.സാഗര്‍ മേളയെന്നാണ് ഇത് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: