”സത്യത്തിന്റെ മുഖം പ്രകാശമാനമായ പാത്രംകൊണ്ട് ആവരണം ചെയ്തിരിക്കുന്നു. അല്ലയോ അര്‍ക്കാ, നീ അതിനെ മറയ്ക്കുക. അങ്ങനെ സത്യം ധര്‍മമാക്കുന്ന ഞാന്‍ അതു കാണട്ടെ.” സത്യത്തിന്റെ മുഖം ആവരണം ചെയ്യപ്പെട്ടു കഴിയുമ്പോള്‍ സത്യം ധര്‍മമാക്കുന്നവന്‍ മാത്രം അതു കാണുന്നു എന്നാണ് ഈശാവാസ്യ ഉപനിഷത്ത് പഠിപ്പിക്കുന്നത്.
ഇതു വ്യക്തമാക്കാനായി അരബിന്ദോ ആശ്രമാധിപനായിരുന്ന പുരാണി ഒരു കഥ പറഞ്ഞിട്ടുണ്ട്. സ്ഥലത്തെ രാജാവ് അവിടത്തെ ദാര്‍ശനികനായ ബ്രാഹ്മണനെ വിളിച്ചു കല്പിച്ചു. എന്റെ മുമ്പില്‍ എന്റെ മൂന്നു ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞില്ലെങ്കില്‍ നിന്റെ തല കാണില്ല. രാജാവു ചോദ്യങ്ങള്‍ വെളിപ്പെടുത്തി: ‘ദൈവം എവിടെ?’ ‘എന്തുകൊണ്ട് ഞാന്‍ ദൈവത്തെ കാണുന്നില്ല?’ ‘ദൈവം എപ്പോഴും എന്തു ചെയ്യുന്നു?’ ബ്രാഹ്മണന് ഭയന്നു വിറച്ചു. കൊല്ലപ്പെടുന്ന ദിനവും കാത്തു പാറാവില്‍ കഴിഞ്ഞു. ഒരു പ്രഭാതത്തില്‍ ആ ദാര്‍ശനികന്റെ മകന് കൗമാരക്കാരന് രാജാവിനെ കണ്ട് അഭ്യര്‍ത്ഥിച്ചു, ‘അച്ഛനു പകരം ഞാന്‍ ഉത്തരങ്ങള്‍ പറഞ്ഞോട്ടെ?’ രാജാവു സമ്മതിച്ചു. ആ കുമാരന് ഒരു പാത്രം പാല് ആവശ്യപ്പെട്ടു. അതു കിട്ടിയപ്പോള്‍ അതു കടഞ്ഞു വെണ്ണ വേര്‍പെടുത്താന്‍ ആജ്ഞാപിച്ചു. അതു കഴിഞ്ഞു കുമാരന് പറഞ്ഞു: ”ആദ്യത്തെ രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരമായി. രാജാവു പ്രതിഷേധിച്ചു. അപ്പോള്‍ ആ കുമാരന് ചോദിച്ചു: ‘ഈ വെണ്ണ എവിടെയായിരുന്നു?’ ‘പാലില്‍.’ ‘പാലിന്റെ ഏതു ഭാഗത്ത്?’ ‘പാലില്‍ മുഴുവന്‍.’
‘ശരി, അതുപോലെ ദൈവം എല്ലാറ്റിലുമാണ്; എല്ലാറ്റിലും നിറഞ്ഞുനില്ക്കുന്നു.’
‘ഞാന്‍ കാണുന്നില്ലല്ലോ?’
‘അങ്ങു കടയുന്നില്ല. കാഴ്ചകള്‍ ധ്യാനത്തില്‍ കടഞ്ഞു കാണണം. അതു ചെയ്താല്‍ അങ്ങും കാണും. ഇനി അച്ഛനെ മോചിപ്പിച്ചുകൂടേ?’
‘പറ്റില്ല, ദൈവം എന്തു ചെയ്യുന്നു എന്നു പറഞ്ഞില്ലല്ലോ?’
കുമാരന് പറഞ്ഞു: ‘അതിന് നമ്മള് സ്ഥാനങ്ങള്‍ മാറണം. അങ്ങ് ഇവിടെയും ഞാന്‍ അവിടെയും.’ രാജാവു സമ്മതിച്ചു. കുമാരന് രാജസിംഹാസനത്തില്‍ കയറി ഇരുന്നു. ‘ഇതാണു മൂന്നാമത്തെ ചോദ്യത്തിനുത്തരം. ദൈവം നമ്മെ സ്ഥിരം പൊക്കുന്നു, താഴ്ത്തുന്നു. അത് എപ്പോഴും നടക്കുന്നു. ഈ ജീവിതത്തിലും. നമ്മുടെ ജീവിതം പൂര്‍ണമായി അവിടുത്തെ കൈകളിലാണ്. അവന് ഇഷ്ടമുള്ളത് ചെയ്യുന്നു.’
നമുക്കു കാണാന്‍ കണ്ണു തെളിയണം. രാജാവിന്റെ കണ്ണു തെളിയിക്കാനാണ് ആ കുമാരന് ശ്രമിച്ചത്. കണ്ണുള്ളവര്‍ കാണാതിരിക്കുകയും കണ്ണില്ലാത്തവര്‍ കാണുകയും ചെയ്യുന്നു എന്നു യേശു പഠിപ്പിച്ചിട്ടുണ്ട്. ഐന്ദ്രിയമായ കാഴ്ചകളെ കടയുന്ന ധ്യാനമാണു കാഴ്ചയ്ക്ക് ആവശ്യമായി ചൂണ്ടിക്കാണിക്കുന്നത്. അരണ്ട വെളിച്ചത്തില്‍ കയര്‍ പാമ്പായി കാണപ്പെടുന്നു. പക്ഷേ, ആ കാഴ്ച മിഥ്യയാണ്. നാം പലപ്പോഴും ഇങ്ങനെ മിഥ്യാദര്‍ശനത്തിലാണ്. യാഥാര്‍ത്ഥ്യത്തെ യഥാതഥം കാണാന്‍ കഴിയുന്നില്ല. അതു വെളിച്ചത്തിന്റെ കുറവുകൊണ്ടു മാത്രമല്ല, കാഴ്ച കണ്ണിന്റെ കാമഫലവുമകാം. കാമക്രോധമോദമതമാത്സര്യങ്ങളില്‍ കാണുമ്പോള്‍ കാണുന്നതു യാഥാര്‍ത്ഥ്യത്തില്‍ നിന്നു മാറിപ്പോകും. ലോകം മിഥ്യ എന്ന് ആത്മീയര് പറയുമ്പോള്‍ തീര്‍ത്തും ലൗകികകര്‍ ദൈവം മിഥ്യ എന്നു പറയുന്നു. ലോകത്തിലെ എല്ലാറ്റിനും പ്രത്യക്ഷവും പരോക്ഷവുമുണ്ട്.
പ്ലേറ്റോയെ സംബന്ധിച്ചിടത്തോളം കാഴ്ചയെ താറുമാറാക്കുന്നതു സുഖത്തിന്റെ വശീകരണമാണ്. സോക്രട്ടീസാകട്ടെ സുഖവും ദുഃഖവും അളന്നുനോക്കാന് പറയുന്നു. ”നിങ്ങള്‍ സുഖവും വലിയ സുഖവും തമ്മില്‍ തൂക്കിയാല്‍ വലിയ സുഖം തിരഞ്ഞെടുക്കും. സുഖവും ദുഃഖവും തൂക്കിയാല്‍ ചിലപ്പോള്‍ ദുഃഖം തിരഞ്ഞെടുക്കും.” എന്തുകൊണ്ട്? ഇപ്പോഴത്തെ സുഖം പിന്നീടു ദുഃഖമാകുമെന്നും ഇന്നു ദുഃഖമായി കണ്ടതു ഭാവിയില്‍ സുഖമാകും എന്നും മനസ്സിലാക്കുന്നതുകൊണ്ട്. അപ്പോള്‍ കാഴ്ചയെ സത്യസന്ധമാക്കാന്‍ ”അളവിന്റെ കല” എന്ന വിലയിരുത്തല്‍ പ്രയോഗിക്കണം. വിലയിരുത്തല്‍ ബുദ്ധിയുടെയും മനസ്സിന്റെയും വിമര്‍ശനപരമായ വിലയിരുത്തലാണ്. അടുത്തുകാണുന്ന വലുതും അകലെ കാണുന്ന ചെറുതും വിലയിരുത്തുമ്പോള്‍ അകലെ കണ്ടതു സ്വീകരിക്കും. അതു കണ്ണിന്റെ വഞ്ചനയും പരിമിതിയും വ്യക്തമാക്കുന്നു.
ഇന്നു വേദനിക്കുന്നതു ഭാവിയില്‍ ആനന്ദപ്രദമാകുമെന്നു തീരുമാനിക്കുന്നത് കണ്ണിനെ മാത്രം ആശ്രയിച്ചല്ല. അവിടെയാണ് വസ്തുനിഷ്ഠമായ മാനദണ്ഡം എന്ന ചിന്ത വരുന്നത്. പ്ലേറ്റോ അതുകൊണ്ടു ദൈവമാണ് മനുഷ്യന്റെ അളവിന്റെ മാനമെന്നു പറഞ്ഞത്. അവിടെയാണ് ഡച്ച് മിസ്റ്റിക്കായ റൂയസ്ബ്രൂക്കിന്റെ വാക്കുകള്‍ ശ്രദ്ധിക്കേണ്ടത്. ”നാം കാണേണ്ടിയിരിക്കുന്നു, ഇതു ശ്രദ്ധിക്കുക. നാം ശാരീരികമായോ ആത്മീയമായോ കാണുന്നു?” ശരീരത്തിന്റെ കണ്ണുകളോടെ മാത്രം നോക്കുന്നവന് ഈ മായികപ്രപഞ്ചം കാണുന്നു. പ്രതിഭാസങ്ങളുടെ പിന്നില്‍ പ്രാതിഭാസികത ഉണ്ടാക്കുന്നവനെ കാണുന്നില്ല. അസ്തിത്വമുള്ളതു കാണുന്നു; അസ്തിത്വം ഉണ്ടാക്കുന്നതു കാണുന്നില്ല. അതുകൊണ്ട് ആത്മാവിന്റെ അക്ഷികള്‍കൊണ്ടു കാണണം എന്ന് അഗസ്റ്റിന് എഴുതി.
പ്രാതിഭാസികതയുടെ പിന്നിലെ സത്യം കാണാന്‍ നൃത്തത്തിന്റെ പ്രാതിഭാസികതയ്ക്കകത്തു നടരാജനെ കാണാന്‍ ആത്മാവിന്റെ കണ്ണു വേണം. അതുകൊണ്ടാണു ഫ്രഞ്ച് ചിന്തകനായ ബ്ലെസ് പാസ്കല്‍ എഴുതി: ”യുക്തിയുടെ അവസാന കാലടി, അനന്തമായ സത്യം അതിനപ്പുറത്താണ് എന്ന് അംഗീകരിക്കുന്നതാണ്.” അതുകൊണ്ടു ദൈവത്തെ കാണാന്‍ ”ഹൃദയത്തിന്റെ യുക്തി” വേണമെന്ന് അദ്ദേഹം പറയുന്നു. ശുദ്ധമായ ബുദ്ധിയില്‍ മാത്രം തളയ്ക്കപ്പെട്ട മതവും മനുഷ്യജീവിതവും ഉണങ്ങിവരണ്ടുപോകും. ”ദൈവം ഹൃദയത്തില്‍ മൊഴിയുന്നതു കേള്‍ക്കാന്‍ സന്നദ്ധനായവന് കേള്‍ക്കട്ടെ” അഗസ്റ്റിന് എഴുതി. അന്ധയായിരുന്ന ഹെലന് കെല്ലര്‍ പറഞ്ഞു, ”ഏറ്റവും സുന്ദരമായതൊന്നും കാണാനാവില്ല. തൊടാനുമാവില്ല. അവ ഹൃദയത്തില്‍ അനുഭവിക്കാനേ പറ്റൂ.” ”സത്യം യുക്തികൊണ്ടു മാത്രമല്ല ഹൃദയംകൊണ്ടുമാണ് അറിയുന്നത്.
ഹൃദയത്തിനു ബുദ്ധി കാണാത്ത കാരണങ്ങളുണ്ട്” എന്നതാണു പാസ്കലിന്റെ മതം. 14-ാം നൂറ്റാണ്ടില്‍ രചിച്ച വലിയ ആത്മീയ ഗ്രന്ഥമായ ”ക്രിസ്താനുകരണ”ത്തിന്റെ കര്‍ത്താവു തോമസ് അക്വിനാസ് എഴുതി, ”യഥാര്‍ത്ഥത്തില്‍ മഹത്തായ വിശ്വാസത്തിന്റെ തീക്ഷ്ണത ദൈവസാന്നിദ്ധ്യം കാണിക്കുന്നു…. തീര്‍ച്ചയായും ഭക്തിയും സ്നേഹത്തിന്റെ എരിച്ചിലും മൂലം എന്നില്‍ നിന്നു ഞാന്‍ പലപ്പോഴും വളരെ അകലയാകുന്നു.” ഈ വിശ്വസസ്നേഹങ്ങള്‍ ദൈവികത നമ്മുടെ ചുറ്റിലും കാണിക്കും. അതുകൊണ്ടാണു യേശു പ്രസ്താവിച്ചത് ”ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവന്മാര്, അവര്‍ ദൈവത്തെ കാണും.”
ഹൃദയശുദ്ധി ഉപനിഷത്ത് പറഞ്ഞതുപോലെ ശുദ്ധമായ ജീവിതസപര്യയാണ്. അതാണ് ധര്‍മംകൊണ്ട് അര്‍ത്ഥാക്കുന്നത്. അതുകൊണ്ടുതന്നെ ആധുനിക ചിന്തകനായ എമ്മാനുവേല്‍ ലെവീനാസ് എഴുതി: ”ധര്‍മം ആത്മീയമായ കാഴ്ചശാസ്ത്രമാണ്.” മഹാനായ സ്പിനോസ ജീവിതം മുഴുവന്‍ ലെന്‍സ് ഉരയ്ക്കുന്ന പണി ചെയ്തവനാണ്. അദ്ദേഹമാണ് ”മനസ്സിന്റെ കണ്ണിനെ”’ക്കുറിച്ച് എഴുതിയതും. ഇതു സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ”കലാകാരന്മാരും ശാസ്ത്രജ്ഞനും ദാര്‍ശനികരും ലെന്‍സ് ഉരയ്ക്കുന്നവരാണ് എന്ന് ഞാന്‍ കരുതുന്നു.
സുഹൃത്തേ, ഒരിക്കലും എത്തിപ്പെടാനാകാത്ത മഹത്തായ കര്‍മമാണിത്. പക്ഷേ, ഒരിക്കല്‍ ലെന്‍സ് പൂര്‍ണതയില്‍ എത്തും, അപ്പോള്‍ നാം ആശ്ചര്യകരവും അത്ഭതുതാവഹവുമായ സുന്ദരലോകം എന്തു സുന്ദരമാണ് എന്നു കാണാന്‍ പോകുകയാണ്.” ഈ പൂര്‍ണമായ കാഴ്ചയ്ക്കു കണ്ണിന്റെ ലെന്‍സ് ഉരയ്ക്കുകയും ഇന്ദ്രിയാനുഭവങ്ങളെ കടയുകയും ധര്മത്തില് ഹൃദയത്തെ ശുദ്ധമാക്കുകയും ചെയ്യുന്ന ജീവിതത്തിന്റെ പണിയിലാണോ നാം. പൂര്‍ണമായ കാഴ്ച വരാനിരിക്കുന്നു. ”ഇപ്പോള്‍ നമ്മള് കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം പൂര്‍ണമായി അറിയുന്നതുപോലെ ഞാന്‍ പൂര്‍ണമായി അറിയും.” (1. കോറി. 13:12).
പ്രതികരിക്കാൻ ഇവിടെ എഴുതുക: