ഭാരതത്തില്‍ ഏകദേശം 174 വിഭാഗം തൊഴിലാളികള്‍ ആര്‍ട്ടിസാന്‍സുകളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യാ ചരിത്രത്തിന്റെയും സാംസ്കാരികതയുടെയും നട്ടെല്ലാണ് ഇവര്‍. പരമ്പരാഗത ആര്‍ട്ടിസാന്‍സ് വിഭാഗങ്ങളായ ഇരുമ്പ് പണി, മരപ്പണി, സ്വര്‍ണ്ണപ്പണി, ഓട്ടുപാത്രനിര്‍മ്മാണം, കല്‍പ്പണി, മണ്‍പാത്രനിര്‍മ്മാണം, തുകല്‍പ്പണി, തയ്യല്‍, കരകൗശലം ഇവയുമായി ബന്ധപ്പെടുന്ന തൊഴിലാളികള്‍ക്ക് സ്ഥിരമായ തൊഴിലോ വരുമാനമാര്‍ഗ്ഗമോ ഇല്ലെന്ന് വിവിധ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഓരോ തൊഴില്‍ മേഖലകളിലും കടന്നുവന്നിട്ടുള്ള ആധുനിക യന്ത്രവല്‍ക്കരണത്തെക്കുറിച്ച് ഇവര്‍ ഇന്നും അജ്ഞരാണ്. ഈ രംഗത്ത് വന്നിട്ടുള്ള മാറ്റങ്ങളെ മനസ്സിലാക്കി അതിനെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവര്‍ അവലംബിക്കാറുമില്ല. പരമ്പരാഗത പണിയായുധങ്ങള്‍ക്കൊണ്ട് ചെയ്യുന്ന തൊഴിലുകള്‍ എക്കാലവും ലഭിക്കുമെന്നുള്ള വിശ്വാസമാണ് ഇവരെ മുന്നോട്ടുനയിക്കുന്നത്. പരമ്പരാഗത തൊഴിലാളികള്‍ എന്ന നിലയില്‍ ഇവരുടെ ജീവിത സംരക്ഷണത്തിനോ, തൊഴില്‍ സുരക്ഷക്കോ യാതൊരു സംവിധാനവും നിലവില്‍ വന്നട്ടില്ല.
2008 ല്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുളളത് ആര്‍ട്ടിസാന്‍സ് കുടുംബങ്ങളിലെ പുരുഷന്മാരില് 50% പേര്‍ക്കും, സ്ത്രീകളില്‍ 90% പേര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസംപോലുമില്ല എന്നാണ്. ലോകത്തില്‍ കരകൗശല ഉത്പന്നങ്ങളുടെ വിപണനം വര്‍ഷത്തില്‍ 400 ബില്യന്‍ അമേരിക്കന്‍ ഡോളറാണ്. പക്ഷേ ഇതില്‍ ഇന്ത്യയുടെ ഭാഗം 2% മാത്രം. ഐക്യരാഷ്ട്ര സംഘടന നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 30 വര്‍ഷംകൊണ്ട് ഇന്ത്യന്‍ ആര്‍ട്ടിസാന്‍സുകളുടെ എണ്ണത്തില്‍ 30% കുറവ് സംഭവിച്ചിട്ടുണ്ട്. കരകൗശല ഉത്പന്നങ്ങളുടെ വിപണന രംഗത്ത് ഇന്ത്യക്ക് അനന്തസാദ്ധ്യതകളുണ്ട്. ഇത് ഫലപ്രാപ്തയില്‍ എത്തിക്കണമെങ്കില്‍ കരകൗശല മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ വര്‍ഷത്തില്‍ 10% വര്‍ദ്ധനവ് ഉണ്ടാകണം. ഇന്ത്യന്‍ ആര്ട്ടിസാന്സുകളില് 63% സ്വയം തൊഴില്‍ ചെയ്യുന്നവരാണ്.
പാവപ്പെട്ടവരെ സംരക്ഷിക്കുവാനും ജീവിതനിലവാരം ഉയര്‍ത്തുവാനുമായി വിഭാവനം ചെയ്തതായിരുന്നു പഞ്ചവത്സര പദ്ധതികള്‍. ആര്‍ട്ടിസാന്‍സുകളെ സംബന്ധിച്ചിടത്തോളം കുലത്തൊഴിലുകളും ഉത്പന്നങ്ങളും സേവനവേദനങ്ങളും നഷ്ടപ്പെട്ടു എന്നല്ലാതെ തൊഴില്‍പരമായി ഒരു സംരക്ഷണവും ഈ പദ്ധതികളില്‍നിന്ന് ലഭിച്ചില്ല. ഒന്നും രണ്ടും മൂന്നും പഞ്ചവത്സരപദ്ധതികള്‍ കാര്‍ഷികമേഖലക്ക് ഊന്നല്കൊടുത്തപ്പോള് വാണിജ്യവത്കരണം ഉണ്ടായി. യന്ത്രവത്കരണവും, അനുബന്ധ വ്യവസായ സംരഭങ്ങളും ആര്‍ട്ടിസാന്‍സുകള്‍ക്ക് ദോഷമായി ഭവിച്ചു. വിദ്യാഭ്യാസമേഖലയില്‍ ഇരുമ്പുപണി, മരപ്പണി, കല്‍പ്പണി, വാര്‍ക്കപ്പണി തുടങ്ങിയവ പഠിപ്പിക്കാനുള്ള ടെക്നിക്കല്‍ സ്കൂളുകള്‍ ഉടലെടുത്തു. ഇതും അവരുടെ തൊഴിലിനെ പ്രതികൂലമായി ബാധിച്ചു. പുതിയ തൊഴില്‍ രംഗങ്ങള്‍ ഉണ്ടായിവന്നതുമില്ല. ഇത്തരത്തില്‍ ആരംഭിക്കപ്പെട്ട ഐടിഐ, വൊക്കേഷണല്‍ സ്കൂളുകള്‍, ആര്‍ട്ടിസാന്‍സ് ട്രെയിനിംഗ് സെന്ററുകള്‍ എന്നിവയില്‍ ഈ തൊഴിലാളികള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമോ, സംവരണമോ നല്‍കിയില്ല. ഇതെല്ലാം ആ പദ്ധതികളുടെ ആസൂത്രണത്തിന്റെ പാളിച്ചകളാണ്.
ആര്‍ട്ടിസാന്‍സുകള്‍ക്ക് സ്വന്തമായ തൊഴില്‍ സംരംഭങ്ങളോ, വ്യാവസയങ്ങളോ തുടങ്ങുവാന്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു സംരഭങ്ങളും ആവിഷ്ക്കരിച്ചിട്ടില്ലായിരുന്നു. ഈ പദ്ധതികളുടെ പാളിച്ചമൂലം ഇവര്‍ വളരെയധികം ചൂഷണത്തിന് വിധേയമായി. ഗ്രാമങ്ങളിലും നഗരങ്ങളിലും പരമ്പരാഗതമായി നിലനിന്നിരുന്ന കുടില്‍ വ്യവസായങ്ങളും പണിശാലകളും തൊഴിലുകളും അന്യംനില്ക്കുന്നതിനും ഇത് കാരണമായി. വ്യാവസായികള്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള മണ്‍വെട്ടി, കൂന്താലി, പിക്കാസ് തുടങ്ങിയവ ധാരാളമായി നിര്‍മ്മിച്ചു പുറത്തിറക്കി. ഇന്ത്യയില്‍ നടപ്പിലാക്കിയ പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇതേ കാലയളവില്‍ ചൈനയില്‍ നടപ്പിലാക്കിയ സമാന പദ്ധതികള്‍. തന്മൂലം ചൈനീസ് കരകൗശല ഉത്പന്നങ്ങള്‍ക്കും മറ്റും കൂടുതല്‍ സംരക്ഷണം ഉണ്ടായി. അത് അവിടെ പരമ്പരാഗത തൊഴിലുകളെ ആധുനീകതയിലേക്ക് നയിക്കുന്നതിന് സഹായകമായി. ഇന്ന് കരകൗശല വ്യവസായ വിപണന രംഗത്ത് ചൈന ലോകത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നതിന് കാരണവും ഇതുതന്നെയാണ്.
കേരളത്തിലെ പരമ്പരാഗത വിദഗ്ദ്ധ തൊഴിലാളികള്‍ക്കുവേണ്ടി 1980ല്‍ ആര്‍ട്ടിസാന്‍സ് ഡവലപ്പ്മെന്റ് കോര്പ്പറേഷന് രൂപീകരിക്കുമ്പോള്‍ 3200ല്‍പ്പരം ഉത്പാദനകേന്ദ്രങ്ങളും, 40 വികസന കേന്ദ്രങ്ങളും തുടങ്ങി ~ഒരുവര്‍ഷം 36800പേര്‍ക്ക് ജോലി കൊടുക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ 38വര്‍ഷം കഴിഞ്ഞിട്ടും ഒരു യൂണിറ്റുപോലും തുടങ്ങിയിട്ടില്ല. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മേല്‍പ്പറഞ്ഞ തൊഴിലാളികളുടെ കാര്യം മറന്നുപോയി. കേരളത്തില്‍ 42 ലക്ഷം ആര്‍ട്ടിസാന്‍സുകള്‍ ഉണ്ടെന്നാണ് ഒരു സാമ്പിള്‍ സര്‍വ്വേയില്‍ പറയുന്നത്. പരമ്പരാഗത പണിയായുധങ്ങള്‍ക്കൊണ്ട് തൊഴില്‍ ചെയ്ത് വന്നിരുന്ന ഇവരുടെ തൊഴില്‍ മേഖലകളില്‍ വമ്പിച്ച മാറ്റങ്ങള്‍ ഉണ്ടായത് തൊഴിലിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പരമ്പരാഗത തൊഴിലുകളെ മാത്രം ആശ്രയിച്ച് ജീവിച്ചുവരുന്ന ഇവരുടെ തൊഴില്‍ രംഗങ്ങളില്‍ ആധുനിക യന്ത്രങ്ങള്‍ കടന്നുവരികയും പുത്തന്‍ വിപണന സമ്പ്രദായങ്ങള്‍ ആവിര്‍ഭവിക്കുകയും ചെയ്തതോടെ പരമ്പരാഗത തൊഴിലാളികള്‍ തൊഴില്‍ രഹിതരായി മാറുന്ന സ്ഥിതി ഉണ്ടായി. യന്ത്രനിര്‍മ്മിത ഉല്‍പ്പന്നങ്ങളോട് മത്സരിക്കുവാന്‍ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിയാതെ വരുന്നത് പരമ്പരാഗത തൊഴില്‍ മേഖലയാകെ പ്രതിസന്ധിയിലാക്കി. ഇതിന്റെയൊക്കെ ഫലമായി കേരളത്തിലെ ലക്ഷക്കണക്കിന് പരമ്പരഗാത തൊഴിലാളി സമൂഹം നിത്യദാരിദ്ര്യത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇവരെ പുനരധിവസിപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ നിലവിലുണ്ടെങ്കിലും അവയൊന്നും ഈ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല. അതുകൊണ്ട് ഇവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഗവണ്മെന്റിനുണ്ട്. ഇതിന് സഹായകരമായ സംവിധാനം സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്ത് നടപ്പിലാക്കണം. ആര്‍ട്ടിസാന്‍സ് ഡവലപ്പ്മെന്റ് കോര്പ്പറേഷന് നല്‍കിവരുന്ന പ്രവര്‍ത്തനഫണ്ട് തുച്ഛമാണ്, കോര്‍പ്പറേഷന്റെ പ്രവര്‍ത്തനവും നാമമാത്രമാണ്. ഇതില്‍ സമഗ്രമായ അഴിച്ചുപണി അത്യന്താപേക്ഷിതമാണ്.
ജനാധിപത്യ ഭരണസംവിധാനത്തില്‍ സ്വത്വബോധവും, അസ്തിത്വവും നഷ്ടമാകുന്ന ജനതയായി ആര്‍ട്ടിസാന്‍സുകള്‍ മാറി. കേരളത്തില്‍ നാളിതുവരെ ഭരണം നടത്തിയ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ആര്‍ട്ടിസാന്‍സുകളെ എല്ലാ മേഖലകളില്‍ നിന്നും നിഷ്ഠുരം അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസപരമായും, തൊഴില്‍പരമായും സാമൂഹ്യപരമായും സാംസ്കാരികപരമായും സാമ്പത്തികപരമായും കൊടിയ അവഗണനയാണ് ആര്‍ട്ടിസാന്‍സുകള്‍ക്ക് കേരളഭരണത്തില്നിന്ന് നാളിതുവരെ ലഭ്യമായത്. സമുദായരൂപവത്കരണം, സാമൂഹ്യമുന്നേറ്റം, അധികാരപങ്കാളിത്തം എന്നിവ ആര്‍ട്ടിസാന്‍സുകളുടെ ജീവിതത്തില്‍ സംഭവിച്ചില്ല. തൊഴില്‍ സംരക്ഷണത്തിനായി നെട്ടോട്ടമോടിയ ജനത എന്നനിലയില്‍ ഛിന്നഭിന്നമായി. അധികാരത്തിന്റെ എല്ലാമേഖലകളില്‍നിന്നും ഈ സമൂഹം നിഷ്കാസനം ചെയ്യപ്പെട്ടു. ഡിപ്രെസ്ഡ് ബാക്ക്വേര്‍ഡ് ക്ലാസ്സ് എന്ന രീതിയിലുള്ള യാതൊരു പരിഗണനയും ഈ വിഭാഗത്തിന് ലഭിച്ചില്ല.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉദാത്തമാക്കുന്നത് അതിന്റെ സാമൂഹ്യ പ്രസക്തിയിലാണ്. വേദശാസ്ത്ര, സാമൂഹിക, സാംസ്കാരിക, ചരിത്രപാരമ്പര്യത്തിന്റെ ഉടമകളായ ആര്‍ട്ടിസാന്‍സുകള്‍ ഇന്ന് ജീവിത്തിന്റെ എല്ലാമേഖലകളിലും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗമായി മാറയിരിക്കുകയാണ്. കേരളത്തിലെ ഭരണാധികാരികള്‍ ഈ ജനതയ്ക്ക് ഒന്നും നല്‍കിയില്ല എന്നുമാത്രമല്ല ഉണ്ടായിരുന്നതുപോലും തിരിച്ചെടുത്തു. കേരളത്തിലെ കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആര്‍ട്ടിസാന്‍സുകളെ അവഗണിക്കുകയായിരുന്നുവെന്ന് ഈവിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈവിഭാഗത്തിന്റെ സംരക്ഷണവും ഉന്നമനവും ആര്‍ഷഭാരത സംസ്ക്കാരത്തെ സംരക്ഷിക്കുന്നതിന് ആവശ്യമാണ്. അതിനാല്‍ ഫലപ്രദമായ കര്‍മ്മപദ്ധതികളിലൂടെ ആര്‍ട്ടിസാന്‍സുകളെ സംരക്ഷിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: