ന്യൂദല്‍ഹി: ഇന്ത്യയുടെ നോട്ട് നിരോധന നടപടിയെ പ്രശംസിച്ച് ഫ്രാന്‍സ്. കള്ളപ്പണത്തിനും നികുതി വെട്ടിപ്പിനും എതിരയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരവും ശക്തവുമായ നടപടിയാണ് ഇതെന്ന് ഫ്രാന്‍സ് വിദേശകാര്യമന്ത്രി വ്യക്തമാക്കി. പിടിഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍ മാര്‍ക്ക് അയ്റോള്‍ട്ട് നോട്ട് നിരോധനത്തെ പ്രശംസിച്ചത്.
മോദിയുടെത് ശരിയായ തീരുമാനമാണ്. കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ ഇത് സഹായിക്കും. കൂടുതല്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്കും ഇത് പ്രചോദനമേകും. ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയെ പ്രശംസിച്ച അദ്ദേഹം ഫ്രാന്‍സ് ഇതില്‍ പങ്കാളിയാണെന്നും വ്യക്തമാക്കി.
സംയുക്ത സംരംഭങ്ങള്‍ ഇന്ത്യയും യൂറോപന്‍ യൂണിയനും തമ്മിലുള്ള വ്യാപരബന്ധങ്ങളുടെ തടസ്സങ്ങള്‍ ഒഴിവാക്കുമെന്നും കൂടുതല്‍ പരിഷ്ക്കാരങ്ങള്ക്കിത് സഹായിക്കുമെന്നും പറഞ്ഞു. കയറ്റുമതിയിലും ഇറക്കുമതിയിലും ഇത് സ്ഥിരത കൈവരുത്തും.
മോദിയുടെ നടപടികള്‍ വലിയ പ്രചോദനമാണ്. ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥിതിയിലേയ്ക്കുള്ള പരിണാമമാണിത്. നിക്ഷേപകര്‍ക്ക് വലിയ സാധ്യതയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള എല്ലാ പിന്തുണയുമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് വിദേശകാര്യമന്ത്രി വൈബ്രന്റ് ഗുജറാത്ത് പരിപാടിയിലാണ് ആദ്യം പങ്കെടുത്തത്.
ഫ്രഞ്ച് കമ്പനികള്‍ക്ക് ശക്തമായ സാന്നിധ്യം ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ആകെയുള്ള 1000 ഫ്രഞ്ച് കമ്പനികളില്‍ 3,50,000 വിദഗ്ധ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. അവസരങ്ങളുടെ നാടായിട്ടാണ് ഇന്ത്യയെ പൊതുവായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള സംയുക്ത സംരംഭങ്ങള്‍ തുടരുമെന്നും ഫ്രാന്‍സ് വിദേശകാര്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: