മട്ടാഞ്ചേരി: വര്‍ക്ക്ഷോപ്പ് ജീവനക്കാരനെ ട്രാഫിക് എസ്ഐയും സംഘവും ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പള്ളുരുത്തി മരുന്ന്കടക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെന്താമരാക്ഷന്(34)നെയാണ് മട്ടാഞ്ചേരി ട്രാഫിക് എസ്ഐ വിബിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതെന്നാണ് പരാതി.
മരുന്ന്കടയില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന ചെന്താമരാക്ഷന് അറ്റകുറ്റപണികള്‍ക്കായി കൊണ്ട് വന്ന ട്രെയിലര്‍ നന്നാക്കിയതിന് ശേഷം പള്ളുരുത്തിയിലെ സംസ്ഥാന പാതയിലൂടെ പരീക്ഷണഓട്ടം നടത്തുന്ന സമയത്ത് പോലീസുകാരന് ലൈസന്‍സും വാഹനത്തിന്റെ ആര്‍സി ബുക്കും ആവശ്യപ്പെട്ടു. എന്നാല്‍ വണ്ടി നിര്‍ത്തിയാല്‍ മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നതിനാല്‍ വൈകിട്ട് സ്റ്റേഷനിലേക്ക് വരാമെന്ന് പറയുകയും ചെയ്തു. വൈകിട്ട് വാഹന ഉടമയോട് ആര്സിബുക്കുമായി എത്താന്‍ ചെന്താമരാക്ഷന് അറിയിച്ചു. ഇതിനിടെ രണ്ട് തവണ എസ്ഐയും സംഘവും വര്‍ക്ക് ഷോപ്പില്‍ എത്തി ഭീഷണിപ്പെടുത്തിയതായി ചെന്താമരാക്ഷന് പറഞ്ഞു. മൂന്നാം തവണ എത്തിയപ്പോള്‍ വാഹനത്തിന്റെ ആര്‍സി ഓണറോട് രാവിലെ എത്തിയാല്‍ മതിയെന്ന് പോലീസ് പറഞ്ഞു.
ആര്സിഓണറുമായി സ്റ്റേഷനിലെത്തിയ ചെന്താമരാക്ഷനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തലക്കും നെഞ്ചിനും ചവിട്ടിയതിനെ തുടര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഫോര്‍ട്ട്കൊച്ചി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം തിരക്കുള്ള സമയത്ത് റോഡിലൂടെ കണ്ടയ്നര്‍ ഓടിച്ച ഇയാള്‍ക്കെതിരെ കേസെടുക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഷനിലേക്ക് വരുത്തിയതെന്നും ലൈസന്‍സ് നല്കാതിരുന്നപ്പോള് ചെറുതായി ബലം പ്രയോഗിക്കുക മാത്രമാണ് ഉണ്ടായതെന്നും എസ്ഐ വിബിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: