ഏറ്റുമാനൂര്‍: പേരൂര്‍ വില്ലേജില്‍ പൂവത്തുംമൂട് പാലത്തിനും കിണറ്റിന് മൂട് പാലത്തിനും ഇടയില്‍ മീനച്ചിലാറ്റുതീരത്ത് സ്വകാര്യ വ്യക്തികള്‍ കയ്യേറിയ പുറമ്പോക്ക് ഭൂമി റെവന്യൂ അധികാരികള്‍ അളന്നു തിരിച്ചു.
ഏറ്റുമാനൂര്‍ നഗരസഭയിലെ പതിനെട്ടാം വാര്‍ഡിലുള്ള 35 ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമിയാണ് അളന്നു തിട്ടപ്പെടുത്തിയത്. നഗരസഭയുടെ നിസഹകരണം മൂലം പല പ്രാവശ്യം മാറ്റിവച്ച അളക്കല്‍ വീണ്ടും ജനുവരി 6 ന് തുടങ്ങി 13ന് തീര്‍ത്തു. സര്‍വേ നടത്തിയ സ്ഥലത്തിന്റെ അതിരിടാനുള്ള കല്ലുകള്‍ നഗരസഭ നല്‍കണമെന്ന് കോട്ടയം അഡീ. തഹസീല്‍ദാര്‍ നിര്‍ദ്ദേശിച്ചിരുന്നിട്ടും നഗരസഭ ഉദ്യോഗസ്ഥര്‍ അതിര്‍ത്തിക്കല്ലുകള്‍ ഏര്‍പ്പാട് ചെയ്യാത്തതുമൂലം തത്കാലം മരക്കുറ്റികള്‍ സ്ഥാപിച്ചു.
ആറ്റുതീരത്ത് സ്വകാര്യ വ്യക്തി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിട്ടുള്ളതായും സര്‍വ്വേയില്‍ കണ്ടെത്തി. പതിനെട്ടാം വാര്‍ഡ് കൗണ്‍സിലറുടെ ഒത്താശയോടെയാണ് കയ്യേറ്റം നടത്തിയിട്ടുള്ളതെന്നും തന്മൂലമാണ് നഗരസഭ സ്ഥലം അളന്ന് തിരിച്ചുപിടിക്കാനുള്ള നടപടികളോട് നിസഹകരണം പ്രകടിപ്പിച്ചതെന്നും തദ്ദേശ വാസികള്‍ രൂപീകരിച്ചിട്ടുള്ള ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. കയ്യേറ്റക്കാരുടെ പേര്‍ക്ക് ഉടനെ തന്നെ നോട്ടീസ് അയക്കുമെന്ന് പേരൂര്‍ വില്ലേജ് ആഫീസര്‍ അറിയിച്ചു. വളരെ വര്‍ഷങ്ങളായി പുറമ്പോക്ക് കയ്യേറി വച്ചിരിക്കുന്നത് അളന്ന് തിട്ടപ്പെടുത്തി ഒഴിപ്പിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് ആക്ഷന്‍ കൗണ്‍സിലും ബി ജെ പിയും സംയുക്തമായി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: