കളമശേരി: എച്ച്എംടി കോളനിയില്‍ ദളിത് കുടുംബത്തിന് നേരെ സിപിഎം ആക്രമണം. കൂറ്റാലത്ത് വീട്ടില്‍ അയ്യപ്പന്റെ ഭാര്യ രാധ (65), ബിനു (42), ബിജിന് (32) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സിപിഎമ്മില്‍ നിന്ന് വിട്ടുപോയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്‍. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇന്നോവ കാറിലെത്തിയ എട്ടംഗ അക്രമിസംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് കുടുംബാംഗങ്ങള്‍ക്കുനേരെ ക്രൂരമായ ആക്രമണം നടത്തിയത്.
വടിവാളുകളും, കമ്പിവടിയടക്കമുള്ള മാരാകായുധങ്ങളുമായി എത്തിയ സംഘം വീടിന് നൂറ് മീറ്ററകലെ വാഹനം നിറുത്തിയിട്ട ശേഷം സംഘത്തില്‍ പെട്ട മൂന്ന് പേര് വാതില്‍ തള്ളിത്തുറന്ന് ബിജിനെ കഴുത്തില്‍ കത്തി വച്ച് വീടിന് പുറത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിച്ചു. ഇത് തടയാന്‍ചെന്ന അമ്മ രാധയുടെ കാലില്‍ വടികൊണ്ട് അടിക്കുകയായിരുന്നു. കൂടാതെ മുഖത്തടിച്ച് വീട്ടിലേക്ക് തള്ളിയിട്ടു. വീട്ടുകാരെ മര്‍ദിക്കുന്നത് കണ്ട് ഓടിയെത്തിയ ബിനുവിനെ ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. തലയില്‍ ഇരുമ്പ് വടികൊണ്ട് അടിയേറ്റ ബിനു ഗുരുതര പരിക്കോടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ബിനു കെപിഎംഎസിന്റെ യൂണിറ്റ് സെക്രട്ടറിയാണ്.
ശനിയാഴ്ച രാത്രി സിപിഎം പാര്‍ട്ടി ഓഫീസിന് മുന്നില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയാളെ സിപിഎം പ്രവര്‍ത്തകനായ ബാബു എന്നയാള്‍ മര്‍ദ്ദിച്ചിരുന്നു. ബാബുവിനെതിരെ കേസെടുത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മര്ദ്ദനമേറ്റയാള ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബിനുവിന്റെ സഹോദരനായ ബിബിനും (31) ഉണ്ടായിരുന്നു. ബിബിനെ മെഡിക്കല്‍ കോളേജിന് മുന്നില്‍ വച്ച് സിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ബിബിന്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഈ സംഭവത്തെ തുടര്‍ന്നാണ് ദളിത് കുടുംബത്തിന് നേരെയും സിപിഎം ആക്രമണം നടത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: