തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിലെ വിദ്യാര്‍ത്ഥികളുടെ സമരം അട്ടിമറിക്കാന്‍ എസ്എഫ്ഐയുടെയും പ്രിന്‍സിപ്പാളിന്റെയും ശ്രമം. എബിവിപിയുടെ സമര പന്തല്‍ എസ്എഫ്ഐ അടിച്ചു തകര്‍ത്തു. സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എംഎല്‍എയുമായ കോലിയക്കോട് കൃഷ്ണന് നായരുടെ ജ്യേഷ്ഠ പുത്രിയും ലോ അക്കാദമി ലോ കോളേജിലെ പ്രിന്‍സിപ്പാളുമായ ലക്ഷ്മി നായരുടെയും എസ്എഫ്ഐയുടെയും ഗൂഡാലോചന പുറത്തുവരുന്നു.
കോളേജിലെ പീഡനങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എസ്എഫ്ഐയെ ഉപയോഗിച്ച് സ്വന്തം കോളേജില്‍ അക്രമണം നടത്തി. ഇതോടെ സമാധാനപരമായി സമരം നടത്തിയ എബിവിപി, സംയുക്ത വിദ്യാര്‍ത്ഥി യൂണിയന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയാണ് ചെയ്തത്. വിദ്യാര്‍ത്ഥി യൂണിയനുകളുടെ ആവശ്യം അംഗീകരിക്കേണ്ടി വരും എന്ന സാഹചര്യത്തില്‍ എസ്എഫ്ഐയെ ഉപയോഗിച്ച് സമരം ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നത്. അക്രമസംഭവങ്ങളില്‍ പോലീസ് ഇടപെടുന്നതോടെ സമാധാനപരമായി സമരം ചെയ്ത മറ്റ് സംഘടനകളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നടപടി സ്വീകരിക്കും. തുടര്‍ന്ന് കോളേജ് മാനേജ്മെന്റ് എസ്എഫ്ഐ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് പ്രശ്നം ഒതുക്കി തീര്‍ക്കും. പിന്നീട് എസ്എഫ്ഐക്കാര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കുകയും മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലെ വിദ്യാര്ത്ഥികളെപെടുത്തുകയുമാണ് ഉദേശലക്ഷ്യം.
ദിവസങ്ങളോളം എല്ലാ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും സമര രംഗത്ത് നിന്നപ്പോള്‍ എസ്എഫ്ഐ മാത്രം വിട്ടുനിന്നു. പെട്ടെന്നൊരു സുപ്രഭാതത്തില്‍ പുറത്തുനിന്നുള്ള ഗുണ്ടകളെ ഉപയോഗിച്ച്, അതും പ്രവൃത്തി ദിവസമല്ലാത്ത ഞായറാഴ്ച്ച ഇത്തരത്തിലുള്ള അക്രമണം നടത്തുന്നത് സംശയത്തോടെയാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ നോക്കി കാണുന്നത്. ക്യാമ്പസിലെ വിദ്യാര്‍ത്ഥികളോട് എസ്എഫ്ഐയില്‍ ചേരാന്‍ നിര്‍ദേശിക്കുന്ന പ്രിന്‍സിപ്പല്‍ മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിരുന്നത്. സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ട എന്ന നിലപാടാണ് ലക്ഷ്മി നായര്‍ കൈകൊണ്ടിരുന്നത്. ഇഷ്ടക്കാര്‍ക്ക് ആവശ്യത്തിന് ഇന്റേണല്‍ മാര്‍ക്കും ഹാജരും നല്‍കും. നടപടി ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ശത്രുതയോടെയാണ് കൈകാര്യം ചെയ്തിരുന്നത്. ശാരീരികമായി കൈകാര്യം ചെയ്യാന്‍ സിപിഎം നേതാക്കളുടെ പിണിയാളുകളും സഹായത്തിനുണ്ടാകും.
പ്രതിഷേധത്തിന്റെ മറവില്‍ എസ്എഫ്ഐ എബിവിപിയുടെ സമരപന്തല്‍ നശിപ്പിച്ചു. കസേരയും ബാനറുകളും ഫഌക്സുകളും അടിച്ചു തകര്‍ക്കുകയും വിദ്യാര്‍ത്ഥികളെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. സംയുക്ത സമര സമിതിയുടെ പന്തലിനു നേരെയും ആക്രമണം ഉണ്ടായി. ഇതോടെ തനിച്ച് സമരം ചെയ്തിരുന്ന എബിവിപിയും സംയുക്ത വിദ്യാര്‍ത്ഥി കൂട്ടായ്മയും ഒരുമിച്ചു മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. ബിജെപി മണ്ഡലം സെക്രട്ടറി മനുപ്രസാദ്, യുവമോര്‍ച്ച മണ്ഡലം കമ്മിറ്റിയംഗം മണിലാല്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
ഇന്ന് സംയുക്ത വിദ്യാര്‍ത്ഥി കൂട്ടായ്മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എബിവിപി യൂണിറ്റ് പ്രസിഡന്റ് പുഞ്ചക്കരി അഭിജിത്തും വൈസ് പ്രസിഡന്റ് അഭിനന്ദ് കെ.പിയും അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സമരത്തിന് പിന്തുണയുമായി എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ്, ദേശീയ സമിതി അംഗം കരമന ജയന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി. രാജേഷ് എന്നിവര്‍ സമരപന്തലില്‍ എത്തും.
അതേസമയം അക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും പരാതി നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പരിഹരിക്കപ്പെടുമായിരുന്നെന്നും സിപിഎം സഹയാത്രികയും കൈരളി ടിവി അവതാരികയുമായ ലക്ഷ്മി നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: