കോയമ്പത്തൂര്‍: അറുപത്തിയേഴാമത് അന്തര്‍ സര്‍വ്വകലാശാല അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മാംഗ്ലൂര്‍ ഓവറോള്‍ കിരീടം തിരിച്ചുപിടിച്ചു. എംജി സര്‍വ്വകലാശാലക്കാണ് രണ്ടാം സ്ഥാനം. വനിതാ വിഭാഗത്തില്‍ എംജി ചാമ്പ്യന്മാര്. തുടര്‍ച്ചയായ നാലാം തവണയാണ് വനിതകള്‍ കിരീടം നിലനിര്‍ത്തുന്നത്.
ഓവറോള്‍ വിഭാഗത്തില്‍ 178 പോയിന്റുകളാണ് മംഗലാപുരം സര്‍വ്വകലാശാല നേടിയത്. രണ്ടാമതെത്തിയ എംജിക്ക് 114 പോയിന്റുകള്‍. 112 പോയിന്റുമായി പാട്യാല മൂന്നാമത്. കഴിഞ്ഞ വര്‍ഷം പാട്യാല സര്വ്വകലാശാലായിരുന്നു ഓവറോള്‍ ചാമ്പ്യന്മാര്. വനിതാ വിഭാഗത്തില്‍ 84 പോയിന്റുകള്‍ സ്വന്തമാക്കിയാണ് എംജി കിരീടം നിലനിര്‍ത്തിയത്.
62 പോയിന്റുമായി പാട്യാല രണ്ടാമതും 53 പോയിന്റുമായി മാംഗ്ലൂര്‍ മൂന്നാമതും. പുരുഷ വിഭാഗത്തില്‍ മാംഗ്ലൂര്‍ ഒന്നാമത്. 125 േപായിന്റ്. 50 പോയിന്റുമായി പാട്യാല രണ്ടാമതും 49 പോയിന്റുമായി മദ്രാസ് യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനത്തും. ചാമ്പ്യന്‍ഷിപ്പില്‍ എംജിയും കാലിക്കറ്റും നാലുവീതം സ്വര്‍ണ്ണമാണ് കരസ്ഥമാക്കിയത്. കേരള സര്‍വ്വകലാശാല ഒരു സ്വര്‍ണ്ണം നേടി.
മാംഗ്ലൂര്‍ സര്‍വ്വകലാശാലയിലെ അയ്യാസാമി ധരുണ്‍ ആണ് മീറ്റിലെ മികച്ച പുരുഷ താരം. പൂനെ സര്‍വ്വകലാശാലയുടെ സഞ്ജീവനി ജാദവാണ് മികച്ച വനിതാ താരം.
4-400 മീറ്റര്‍ റിലേയില്‍ എംജിയും മദ്രാസും
മീറ്റിന്റെ അവസാന ദിനമായ ഇന്നലെ എംജി സര്‍വ്വകലാശാല വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ പൊന്നണിഞ്ഞു. അഞ്ജലി ജോസ്, ശ്രുതി മോള്, വിസ്മയ, ജെറിന് ജോസഫ് എന്നിവരടങ്ങിയ ടീം 3:34.00 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണ്ണം നേടിയത്. പാട്യാല യുണിവേഴ്സിറ്റി വെള്ളി നേടിയപ്പോള്‍ വെങ്കലം കാലിക്കറ്റിന്.
പുരുഷറിലേയില് പുതിയ റെക്കോര്‍ഡുമായി മദ്രാസ് യൂണിവേഴ്സിറ്റി സ്വര്‍ണ്ണം നേടി. 3:10.82 സെക്കന്റില്‍ ഫിനിഷ് ചെയ്ത അവര്‍ 2008-ല്‍ കോഴിക്കോട് യൂണിവേഴ്സിറ്റി സ്ഥാപിച്ച 3:13.40 സെക്കന്റിന്റെ റെക്കോര്‍ഡാണ് തിരുത്തിയത്. വെള്ളിയും വെങ്കലവും നേടിയ പട്യാല, കേരള യൂണിവേഴ്സിറ്റി താരങ്ങളും നിലവിലെ റെക്കോര്‍ഡ് മറികടന്നു.
ഹര്‍ഡില്‍സില്‍ അനുവും ധരുണും
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയുടെ മലയാളി താരം അനു രാഘവന് തുടര്‍ച്ചയായ നാലാം തവണയും പൊന്നണിഞ്ഞു. 1:00.32 സെക്കന്റിലാണ് അനു ഫിനിഷ് ലൈന്‍ കടന്നത്. 2013, 14 വര്‍ഷങ്ങളില്‍ കാലിക്കറ്റിന് വേണ്ടിയും 2015-ല്‍ എംജിക്കുവേണ്ടിയും ട്രാക്കിലിറങ്ങിയ അനു ഇത്തവണ ആദ്യമായാണ് മാംഗ്ലൂര്‍ യൂണിവേഴ്സിറ്റിക്കായി മത്സരിച്ചത്.
പുരുഷ വിഭാഗത്തില്‍ മാംഗ്ലൂരിന്റെ തന്നെ അയ്യാസാമി ധരുണ്‍ പുതിയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. 50.81 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന ധരുണിന്റെ കുതിപ്പില്‍ പഴങ്കഥയായത് താന്‍ തന്നെ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 51.34 സെക്കന്റിന്റെ റെക്കോര്‍ഡ്. 51.26 സെക്കന്റില്‍ വെള്ളി നേടിയ ഭാരതിദാസന്‍ യൂണിവേഴ്സിറ്റിയുടെ സന്തോഷ്കുമാര്‍. ടിയും നിലവിലെ റെക്കോര്‍ഡ് മറികടന്നു.
ചിത്രക്ക് വെള്ളി
വനിതകളുടെ 1500 മീറ്ററില്‍ സാഫ് ഗെയിംസ് സ്വര്‍ണ്ണം നേടിയ പി.യു. ചിത്ര 4:34.13 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. പാട്യാല സര്‍വ്വകലാശാലയുടെ ഹര്മിലന് ബെയ്ന്സിന് സ്വര്‍ണ്ണം.
അര്‍ച്ചനക്ക് സ്പ്രിന്റ് ഡബിള്‍
വനിതകളുടെ 100, 200 മീറ്ററുകളില്‍ സ്വര്‍ണ്ണം നേടി മദ്രാസ് യൂണിവേഴ്സിറ്റിയുടെ എസ്. അര്‍ച്ചന സ്പ്രിന്റ് ഡബിള്‍ തികച്ചു. കഴിഞ്ഞ ദിവസം നൂറ് മീറ്ററില്‍ 12.04 സെക്കന്റില്‍ സ്വര്‍ണ്ണം നേടിയ അര്‍ച്ചന ഇന്നലെ 200-ല്‍ 24.33 സെക്കന്റില്‍ പറന്നെത്തിയാണ് സ്വര്‍ണ്ണത്തിന് അവകാശിയായത്.
പുരുഷ വിഭാഗം 200 മീറ്ററില്‍ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മോഹന്‍കുമാര്‍ നിലവിലെ റെക്കോര്‍ഡിനൊപ്പമെത്തി സ്വര്‍ണ്ണം നേടി. 21.30 സെക്കന്റിലായിരുന്നു മോഹന്‍കുമാറിന്റെ ഫിനിഷ്. കഴിഞ്ഞ ദിവസം 400 മീറ്ററിലും സ്വര്‍ണ്ണം നേടിയ മോഹനും ഇരട്ട സ്വര്‍ണ്ണത്തിന് അവകാശിയായി.
ട്രിപ്പിളില്‍ ശ്രീജിത്ത്മോന്
പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പില്‍ 12 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് മാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയുടെ മലയാളി താരം ശ്രീജിത്ത്മോന് സ്വര്‍ണ്ണം നേടി. 2004-ല്‍ കേരള യൂണിവേഴ്സിറ്റിയുടെ രഞ്ജിത്ത് മഹേശ്വരി സ്ഥാപിച്ച 16.03 മീറ്ററിന്റെ റെക്കോര്‍ഡാണ് ശ്രീജിത്ത് 16.05 മീറ്റര്‍ ചാടി തിരുത്തിയത്. അവരുടെ തന്നെ കാര്‍ത്തിക് ബസഗൊണ്ടപ്പ 15.74 മീറ്റര്‍ ചാടി വെള്ളിയും രോത്തക് എംഡി യൂണിവേഴ്സിറ്റിയുടെ വിക്രാന്ത് 15.66 മീറ്റര്‍ ചാടി വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: