ലോകമാകെ ഭീഷണി ഉയര്‍ത്തുന്ന ഭീകര പ്രസ്ഥാനമാണ് ഐഎസ്. വിനാശം വിതയ്ക്കുന്ന ആ ആസുരിക പ്രസ്ഥാനം മതത്തിന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും മതമോ പ്രദേശമോ പ്രത്യയശാസ്ത്രമോ നോക്കാതെ കൂട്ടക്കുരുതിയില്‍ സംതൃപ്തി അടയുന്നവരാണവര്. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളില്‍ വെടിമരുന്നിന്റേയും ചുടുചോരയുേടയും മണത്തില്‍ നിന്ന് ആവേശം നേടുന്ന ഇക്കൂട്ടര്‍ ഭാരതത്തിനകത്തും സജീവമാകാനുള്ള ശ്രമം തുടരുകയാണ്. അതിനുനേരെ കണ്ണടയ്ക്കുകയോ നടപടി സ്വീകരിക്കാന്‍ അറച്ചുനില്‍ക്കുകയോ ചെയ്യുന്നത് നമ്മുടെ സര്‍വ്വനാശത്തിനാകും വിത്തിടുക.
കേരളത്തില്‍ ഐഎസ് അനുകൂല സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരമാണ് നാള്‍ക്കുനാള്‍ പുറത്തുവരുന്നത്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പലകുറി അക്കാര്യം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പ്രച്ഛന്ന വേഷത്തിലിറങ്ങി പ്രവര്‍ത്തിക്കുന്ന ഐഎസിന്റെ ഏജന്റുമാരാണ് ഐഎസിലേക്ക് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്നത്. അവരെ നിരീക്ഷിക്കുന്നതും നിരന്തരം ചെയ്യേണ്ട ഒരു പ്രക്രിയയാണ്. നിര്‍ഭാഗ്യവശാല്‍ ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടുന്നവര്‍ക്ക് മതം നോക്കി മാന്യതകൊടുക്കുന്നത് ആപല്‍ക്കരമാണ്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐഎസിലേക്ക് ചേര്‍ന്ന് നാടുവിട്ടതായുള്ള വാര്‍ത്ത വന്നപ്പോള്‍ അത് നിഷേധിക്കുവാന്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയും കേരള സര്‍ക്കാരും മത്സരിക്കുകയായിരുന്നു. ഇപ്പോള്‍ സംഗതികള്‍ അതിവേഗം വ്യക്തമാവുകയാണ്. കേരളത്തില്‍ നിന്ന് പോയവര്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഐഎസ് പരിശീലന കേന്ദ്രത്തിലുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുകയാണ്. ഐഎസില്‍ ചേര്‍ന്ന 22 പേര് അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാറില്‍ ഉള്ളതായി എന്‍ഐഎക്ക് വിവരം ലഭിച്ചിരുന്നു. ഗള്‍ഫ് നാടുകളില്‍ നിന്ന് ഐഎസില്‍ എത്തിയ മലയാൡകളടക്കം മുപ്പതോളം പേര് നാംഗര്‍ഹാറിലെ ക്യാമ്പില്‍ ഉണ്ടെന്നാണ് നിഗമനം. കാസര്‍കോട്, തൃക്കരിപ്പൂര്‍, പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. തിരുവനന്തപുരത്തു നിന്നുള്ള ചിലരും ആ സംഘത്തിലുണ്ടെന്നാണ് അറിയുന്നത്.
നല്ല വിദ്യാഭ്യാസവും സാമ്പത്തിക സാഹചര്യവുമുള്ളവര്‍ തന്നെ ഭീകരരുടെ കെണിയില്‍ പെടുന്നു എന്നുള്ളത് ഗൗരവമുള്ള വിഷയമാണ്. നേരത്തെ കാസര്‍കോടുനിന്നു കശ്മീരിലെത്തി ഭീകര പരിശീലനത്തിന് പാക്കിസ്ഥാനിലെത്തിയതും ഏറ്റുമുട്ടലില്‍ അഞ്ചുപേര്‍ മരിക്കാനിടയായതും ഏറെ അപമാനകരമായ വിഷയമാണ്. ഇപ്പോള്‍ കശ്മീരും വിട്ട് ഐഎസില്‍ യുവാക്കള്‍ എത്തിയത് അതീവ ഗൗരവത്തോടെ കാണണം. കഴിഞ്ഞ ദിവസം വിദേശത്തേക്ക് പോകാനായി മംഗലാപുരം വിമാനത്താവളത്തില്‍ എത്തിയ രണ്ട് മലയാളികളെ ഐഎസ് ബന്ധത്തിന്റെ പേരില്‍ പിടികൂടി. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഇവരുടെ അടിവേരുകള്‍ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ അനേ്വഷണം തുടങ്ങിയത് സ്വാഗതാര്‍ഹമാണ്.
ഐഎസില്‍ ചേരാന്‍ വിദേശത്തേക്ക് പോകാന്‍ മംഗലാപുരം വിമാനത്താവളത്തില്‍ എത്തിയ തലശേരി സ്വദേശികളായ മനാഫ് റഹ്മാന്, ഹംസ എന്നിവരാണ് എന്‍ഐഎയുടെ പിടിയിലായത്. ഭാര്യയും മക്കളുമൊന്നിച്ച് സിറിയയിലേക്ക് കടക്കാനുള്ള മനാഫിന്റെ പദ്ധതി രഹസ്യാന്വേഷണ വിഭാഗം പൊളിച്ചു. ദുബായിലേക്കും തുടര്‍ന്ന് ഇറാനിലെ ടെഹ്റാന് വഴി സിറിയയിലേക്കും കടക്കാനായിരുന്നു ഇവരുടെ പദ്ധതി. മനാഫ് പിടിയിലായ വിവരം അറിഞ്ഞ് ഹംസ യാത്ര റദ്ദാക്കി. മനാഫിന്റെ സുഹൃത്താണ് ഹംസ. കേരളത്തില്‍ ജിഹാദിന് സമയമായെന്ന് ഐഎസ് കേരള ഘടകം തലവന്‍ കോഴിക്കോട് സ്വദേശി സജീര്‍ മുഹമ്മദ് കഴിഞ്ഞദിവസം ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചു. ഈ പോസ്റ്റ് അഫ്ഗാനിസ്ഥാനില്‍ നിന്നാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇയാളും നാംഗര്‍ഹാറിലെ ഐഎസ് പരിശീലനകേന്ദ്രത്തില്‍ ഉള്ളതായാണ് വിവരം.
കേരളത്തില്‍ ആക്രമണം നടത്താനാണ് ഇയാള്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്യുന്നത്. പെട്രോള്‍ബോംബ് ഉപയോഗിക്കാനും ഇയാള്‍ നിര്‍ദ്ദേശിക്കുന്നു. പെട്രോള്‍ ബോംബ് നിര്‍മ്മിക്കേണ്ട രീതികളും ഫേസ്ബുക്കില്‍ ഇയാള്‍ നല്‍കിയിരുന്നു. ജിഹാദിനെ എതിര്‍ക്കുന്ന മതപണ്ഡിതന്മാരെയും യുക്തിവാദികളെയും ആക്രമിക്കാനും സംഘപ്രസ്ഥാനങ്ങളുടെ നേതാക്കളെ ആദ്യ ഇരകളാക്കാനും ഇയാള്‍ നിര്‍ദ്ദേശിക്കുന്നു. ഐഎസിനെ എതിര്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ആഹ്വാനമുണ്ട്. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും വോട്ട് ബാങ്ക് പ്രീണനം നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. പ്രീണിപ്പിക്കാന്‍ നോക്കുന്ന മതവിഭാഗത്തിലെ മഹാഭൂരിപക്ഷവും ഭീകരതയെ അംഗീകരിക്കുന്നില്ല. അതിനാല്‍ തന്നെ ഭീകരതയ്ക്കെതിരെ കേരളം കണ്ണുതുറക്കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: