കൊച്ചി: കേരളത്തില്‍ ആദ്യമായി ശ്വാസകോശവും ഹൃദയവും ഒരുമിച്ച് മാറ്റിവെക്കുന്ന അപൂര്‍വ്വ ശസ്ത്രക്രിയ എറണാകുളം ലിസി ആശുപത്രിയില്‍ നടത്തി. കുട്ടമ്പുഴ സ്വദേശികളായ വര്‍ഗീസ്, നിര്‍മ്മല ദമ്പതികളുടെ മകള്‍ ജനീഷ(26)ക്കാണ് ശസ്ത്രക്രിയ നടത്തിയത്. കരുനാഗപ്പള്ളി പുതുമംഗലത്ത് കിഴക്കേതില്‍ വീട്ടില്‍ മോഹനന്, ലളിത ദമ്പതികളുടെ മകന് നിഥിന്റെ(19) ഹൃദയവും ശ്വാസകോശവുമാണ് ജനിഷക്ക് നല്‍കിയത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറം നേതൃത്വം നല്കി. ഐസന്‍മെംഗര്‍ എന്ന അപൂര്‍വ അസുഖത്തിന് ചികിത്സയിലായിരുന്നു ജനിഷ.
അപകടത്തില്‍ പരിക്കേറ്റ് ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിഥിന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ അവയവദാനത്തേിനുള്ള സന്നദ്ധത അറിയിച്ചത്. മൂന്നര മണിക്കൂര്‍ ശസ്ത്രക്രിയയിലൂടെയാണ് അവയവങ്ങള്‍ വേര്‍പ്പെടുത്തിയത്.
ഏഴുമണിക്കൂര്‍ നീണ്ട അതീവ സങ്കീര്‍ണ ശസ്ത്രക്രിയയ്ക്കുശേഷം ജനീഷയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ യന്ത്രസഹായങ്ങള്‍ ഒഴിവാക്കി. ജനീഷ ഇപ്പോള്‍ നടക്കുകയും, സംസാരിക്കുകയും, ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെന്ന് ഡോ. ജോസ് ചാക്കോ പറഞ്ഞു.
ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബാബു ഫ്രാന്‍സിസ്, ഡോക്ടര്‍മാരായ ജേക്കബ് എബ്രഹാം, റോണി മാത്യു കടവില്‍, ഭാസ്ക്കര്‍ രംഗനാഥന്, തോമസ് മാത്യു, ജോ ജോസഫ്, രാഹുല്‍ സൈമണ്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: