ലണ്ടന്‍: 1993 സൂറത്ത് ട്രെയിന്‍ സ്ഫോടന കേസ് പ്രതി ടൈഗര്‍ ഹനീഫിനെ ഇന്ത്യയിലേക്ക് നാട് കടത്താന്‍ ബ്രിട്ടിഷ് കോടതി ഉത്തരവിട്ടു. വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. മൂന്നു മാസത്തിനുള്ളില്‍ ഇയാളെ നാട്ടിലെത്തിക്കാനാകുമെന്നു ഗുജറാത്ത് പോലീസ് അറിയിച്ചു.
കോടതി ഉത്തരവിനെതിരെ ഹനീഫിന് അപ്പീല്‍ നല്കാന് കഴിയും. ബ്രിട്ടീഷ് ആഭ്യന്തരമന്ത്രിയായിരിക്കും ഉത്തരവ് ശരിവെച്ച് ഹനീഫിനെ വിചാരണയ്ക്കായി ഇന്ത്യക്ക് കൈമാറുന്നതില്‍ അന്തിമമായി തീരുമാനമെടുക്കുക. ബ്രിട്ടനില്‍ ഒളിവില്‍ കഴിയുന്ന ഹനീഫ് അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും ലഷ്കര്‍-ഇ- തൊയ്ബയുടെ സജീവ പ്രവര്‍ത്തകനുമാണ്.
ദാവൂദിന്റെ കൂടെ മുംബൈയില്‍ ഉണ്ടായിരുന്ന ഹനീഫ്, ദാവൂദ് രാജ്യം വിട്ട ശേഷം ഗുജറാത്തില്‍ അധോലോക- തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി കഴിയുകയായിരുന്നു. ഹനീഫിനെ ചോദ്യംചെയ്യുന്നതിലൂടെ ലഷ്കര്‍ ബന്ധങ്ങളും അതുവഴി ദാവൂദ് ഇബ്രാഹിമിന്റെ പങ്കാളിത്തം ഉള്‍പ്പടെയുള്ള സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
എട്ടു വയസുകാരി കൊല്ലപ്പെടുകയും 12 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത സൂറത്ത് ട്രെയിന്‍ സ്ഫോടനത്തിന്റെ സൂത്രധാരനായ ഇയാള്‍ പിന്നീടു നാടു വിട്ടു. 2010 മാര്‍ച്ചില്‍ ബ്രിട്ടണിലുള്ള ഗ്രേറ്റ് മാഞ്ചസ്റ്ററിലെ പലചരക്കു കടയില്‍ കണ്ടെത്തിയ ഇയാള്‍ക്കെതിരേ ഇന്റര്‍ പോള്‍ രാജ്യാന്തര നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
മൊഹമ്മദ് പട്ടേല്‍ എന്ന പേരിലായിരുന്നു ഇയാള്‍ മാഞ്ചസ്റ്ററില്‍ ജോലി ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: