ന്യൂദല്‍ഹി: കൂടംകുളം ആണവ നിലയത്തില്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും തമിഴ്നാടിന് നല്കാന് കേന്ദ്രനീക്കം. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആവശ്യം കണക്കിലെടുത്താണിത്. വൈദ്യുതി കൊണ്ടുപോകാന്‍ കേരളത്തിന് താത്പര്യമില്ലെന്നാണ് തമിഴ്നാട് കേരളത്തെ അറിയിച്ചിരിക്കുന്നത്.
രണ്ട് റിയാക്ടറുകളില്‍ നിന്നായി 2000 മെഗാവാട്ട് വൈദ്യുതിയാണ് കൂടംകുളം ആണവ നിലയത്തില്‍ ഉത്പാദിപ്പിക്കാന്‍ പോകുന്നത്. ഇതില്‍ തമിഴ്നാടിന് 925 മെഗാവാട്ടും കേരളത്തിന് 266 മെഗാവാട്ട് വൈദ്യുതിയുമാണ് നീക്കിവച്ചിരിക്കുന്നത്. എന്നാല്‍ തമിഴ്നാട്ടിലെ പ്രതിസന്ധി കണക്കിലെടുത്ത് മുഴുവന്‍ വൈദ്യുതിയും വേണമെന്ന് ആവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയായിരുന്നു.
ജയലളിതയുടെ കത്തിന്മേല് ഉടന്‍ തീരുമാനമാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി വി. നാരായണ സ്വാമി വ്യക്തമാക്കിയിട്ടുണ്ട്. കൂടംകുളത്ത് നിന്നും വൈദ്യുതി കൊണ്ടു പോകാന്‍ കേരളത്തിന് താതപര്യമില്ലെന്നും വൈദ്യുതി കൊണ്ടുപോകാന്‍ ലൈനുകള്‍ സ്ഥാപിക്കാത്തത് അതിന്റെ ഉദാഹരണമാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ജയലളിത ചൂണ്ടിക്കാണിക്കുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ജയലളിതയുടെ ആവശ്യം പെട്ടെന്ന് തള്ളിക്കളയാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കില്ല. വൈദ്യുതി മുഴുവന്‍ തമിഴ്നാടിന് വിട്ടുകൊടുക്കാന്‍ കേന്ദ്രം തീരുമാനമെടുത്താല്‍ കേരളം വലിയ പ്രതിസന്ധി നേരിടും. സംസ്ഥാനം അനുഭവിക്കുന്ന വൈദ്യുതി ക്ഷാമത്തിനു പരിഹാരം കാണണമെങ്കില്‍ കൂടംകുളത്തില്‍ നിന്നുള്ള വൈദ്യുതി കൂടി ലഭിക്കണം.
തമിഴ്നാട്ടിലെ വള്ളൂര്‍, നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനുകളില്‍ നിന്നു കേരളത്തിനു നല്‍കേണ്ട കേന്ദ്ര വിഹിതം തടയാനും തമിഴ്നാട് സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: