കണ്ണൂര്‍: കോലത്ത് നാട്ടില്‍ കൗമാര കലയാട്ടത്തിന് കൊടിയുയര്‍ന്നു. ഇനിയുളള ആറ് രാപ്പകലുകള്‍ കണ്ണൂര്‍ നഗരം നൃത്ത-ഭാവ-താള-ലയ സംഗീത സാന്ദ്രമാകും. കാല്‍ചിലങ്കകളുടെ ചിലമ്പൊലികളാല്‍ കണ്ണന്റെ ഊര് സമ്പന്നമാകും.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മുന്നോടിയായി ഇന്നലെ വൈകുന്നേരം കണ്ണൂര്‍ നഗരത്തില്‍ വര്‍ണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര നടന്നു. ആകര്‍ഷകമായ നിരവധി നിശ്ചലദൃശ്യങ്ങളും കലാ പാരമ്പര്യങ്ങളും തനത് നൃത്ത രൂപങ്ങളും അണിചേര്‍ന്ന ഘോഷയാത്ര ഉത്തര മേഖല ഐജി ദിനേന്ദ്ര കശ്യപ് ഫ്ളാഗ് ഓഫ് ചെയ്തു.
സയനോര ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര പോലീസ് മൈതാനിയിലെ പ്രധാന വേദിയായ നിളയില്‍ സമാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഭദ്രദീപം തെളിയിച്ചതോടെയാണ് 57 ാം സംസ്ഥാന സ്ക്കൂള് കലോത്സവത്തിലെ മത്സരങ്ങള്‍ക്ക് തുടക്കമായത്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കത്തില്‍ 232 ഇനങ്ങളിലായി 12,000ത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. കേരളത്തിലെ 20 നദികളുടെ പേരില്‍ സജ്ജീകരിച്ചിരിക്കുന്ന 1 മുതല്‍ 5 വരെയുളള വേദികളും 9,10,12,14 വേദികളിലും ഉദ്ഘാടന ദിവസമായ ഇന്നലെ ഭരതനാട്യം, കഥകളി, കുച്ചുപ്പുടി, മോഹിനിയാട്ടം, തിരുവാതിര, പഞ്ചവാദ്യം, അക്ഷര ശ്ലോകം, സംസ്കൃതം ചമ്പു പ്രഭാഷണം, ചവിട്ടുനാടകം എന്നീ മത്സരങ്ങള്‍ നടന്നു.
17 മുതല്‍ വേദി 20 മയ്യഴിയില്‍ എല്ലാ ദിവസവും കലോത്സവത്തിന്റെ ഭാഗമായ സാംസ്കാരികോത്സവം നടക്കും. 22ന് മേള സമാപിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: