ന്യൂദല്‍ഹി: കേരളത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ ഇനിയെല്ലാം ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങളെല്ലാം രാഹുലുമായി ചര്‍ച്ച ചെയ്തു. തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റാണ്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്ത് പറയാനാകില്ല. ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് രാഹുലുമായി കൂടിക്കാഴ്ച നടത്തിയ ഉമ്മന്‍ ചാണ്ടി പരാതിക്കെട്ടഴിച്ചു. ഡിസിസി പുനസംഘടനയില്‍ എ ഗ്രൂപ്പിനെ തഴഞ്ഞതിലുള്ള നിരാശ അദ്ദേഹം പങ്കുവെച്ചു. സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുകയും ചെയ്തു.
കെപിസിസി പ്രസിഡണ്ട് വി.എം. സുധീരന് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതായും ഉമ്മന്‍ ചാണ്ടി പരാതിപ്പെട്ടു. രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്തതിന് ശേഷവും ഏകപക്ഷീയ തീരുമാനങ്ങളാണ് സുധീരന് സ്വീകരിക്കുന്നത്. ഇതാണ് കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വിട്ടുനിന്നന്നതിന് കാരണമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
വിഷയങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്കിയ രാഹുല്‍ അഞ്ച് സംസ്്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനാണ് ഇപ്പോള്‍ പ്രഥമ പരിഗണനയെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം പ്രശ്നങ്ങള്‍ പരിശോധിക്കാമെന്നും അതുവരെ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ നിര്‍ദ്ദേശിച്ചു. പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറിനില്‍ക്കുന്നത് അവസാനിപ്പിക്കാനും യോഗങ്ങളില്‍ പങ്കെടുക്കാനും ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
താന്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്നിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയകാര്യസമിതി പാര്‍ട്ടി പരിപാടിയല്ല. അസൗകര്യമുണ്ടായതിനാലാണ് പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിലൂടെ സുധീരനെയാണ് ഉമ്മന്‍ ചാണ്ടി ലക്ഷ്യമിടുന്നത്. എന്നാല്‍ കേരളത്തില്‍ മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിലെ സാങ്കേതിക പ്രശ്നവും ഹൈക്കമാന്റ് ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: