കൊച്ചി: പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ അടിസ്ഥാന അവകാശങ്ങളായ ഭൂമി, തൊഴില്‍, മെച്ചപ്പെട്ട വിദ്യാഭ്യാസം, ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം എന്നിവകളില്‍ തുല്യ നീതിയും, പങ്കാളിത്തവും അവകാശപ്പെട്ടുകൊണ്ടുള്ള ”പട്ടികജനതാ മെമ്മോറിയല്‍ നേടാന്‍ പ്രക്ഷോഭങ്ങള്‍ക്ക് പട്ടികജാതി- പട്ടികവര്‍ഗ്ഗ സംയുക്ത സമിതി സംസ്ഥാന പ്രവര്‍ത്തക കണ്വന്ഷന് തീരുമാനിച്ചു. കേരള ചരിത്രത്തില്‍ ഇടം നേടിയിട്ടുള്ളതും രാജഭരണകാലത്ത് സമര്‍പ്പിച്ചിട്ടുള്ളതുമായ 1891 ലെ മലയാളി മെമ്മോറിയല്‍, 1986 ലെ ഈഴവ മെമ്മോറിയല്‍ എന്നിവകളുടെ തുടച്ചയായിട്ടാണ് ജനാധിപത്യഭരണ ക്രമത്തില്‍ ഇത്തരം ഒരു മെമ്മോറിയല്‍ സമര്‍പ്പണത്തിന് കേരളത്തിലെ പ്രമുഖ പട്ടികജാതി- പട്ടികവര്‍ഗ്ഗ സമുദായ സംഘടനകളുടെ ഏറ്റവും വലിയ കോ-ഓര്ഡിനേഷനനായ പട്ടികജാതി- പട്ടികവര്‍ഗ്ഗ സംയുക്ത സമിതി തീരുമാനിച്ചിരിക്കുന്നത്.
2017 ജനുവരി അവസാനം സമിതി സംസ്ഥാന കമ്മിറ്റി അന്തിമരൂപം നല്കുന്ന പട്ടികജനതാ മെമ്മോറിയല്‍ കേരളസര്‍ക്കാരിനും രാഷ്ട്രീയ പാര്‍ട്ടി മുന്നണികള്‍, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ മുമ്പാകെയും സമര്‍പ്പിക്കും. തുടര്‍ന്ന് സംസ്ഥാനമാകെയുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ ഇതിന്റെ പ്രചരാണം നടത്തും. അതിനുശേഷം ആയത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പത്തുലക്ഷം പേരുടെ ഒപ്പുശേഖരണവും സംസ്ഥാന വാഹനജാഥകളും വാഹനജാഥകളുടെ സമാപനം കുറിച്ചുകൊണ്ട് ”പൂന കരാര്‍” ദിനമായ 2017 സെപ്റ്റംബര്‍ 24ന് ജനലക്ഷങ്ങളെ അണി നിരത്തിയുള്ള തുല്യ നീതി സംഗമവും സംഘടിപ്പിക്കും.
പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ സംയുക്ത സമിതി സംസ്ഥാന പ്രസിഡന്റും കെപിഎംഎസ് സംസ്ഥാന പ്രസിഡന്റുമായ എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സമിതി മുന്‍ പ്രസിഡന്റും കേരളാ സാംബവര്‍ സൊസൈറ്റിയുടെ രക്ഷാധികാരിയുമായ വെണ്ണിക്കുളം മാധവന് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സമിതി സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ പട്ടികജനതാ മെമ്മോറിയലിന്റെ കരട് രേഖ കെപിഎംഎസ് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് പ്രകാശനം ചെയ്തു.
കെപിഎംഎസ് ഉപദേശക സമിതി ചെയര്മാന് റ്റി.വി.ബാബു, കേരളാ സാംബവര്സൊസൈറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എന്‍.പുരുഷോത്തമന്, കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി. ശശിധരന്, കേരള തണ്ടാന്‍ മഹാസഭ ജനറല്‍ സെക്രട്ടറി ചെല്ലപ്പന് രാജപുരം, ഭാരതീയ വേലന്‍സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡി. ശുഭലന്‍, അഖില കേരള പാണന് സമാജം ജനറല്‍ സെക്രട്ടറി എല്‍.കെ.ശശിധരന്, കേരള പട്ടികജാതി ഏകോപന സഭ സംസ്ഥാന സെക്രട്ടറി അഡ്വ.സുനില്‍ സി.കുട്ടപ്പന്, അഖില കേരളവര്ണ്ണവര് സൊസൈറ്റി ജനറല്‍ സെക്രട്ടറി റ്റി.എന്‍. ശ്രീനിവാസബാബു, കേരള സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവും സംയുക്തസമിതി ഖജാന്‍ജിയുമായ എല്‍.രാഘവന് തുടങ്ങിയവര്‍ സംസാരിച്ചു. കേരള തണ്ടാന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് കുന്നത്തൂര്‍ ഗോപാലന്, ഭാരതീയ വേലന്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി ആര്.വിക്രമന്, അഖില കേരള പാണര്‍ സമാജം സംസ്ഥാന പ്രസിഡന്റ് കെ.ജി.ഗോപിനാഥന്, സമിതി കേന്ദ്ര നിര്‍വ്വാഹക സമിതി അംഗവും കേരള സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഒ.കുഞ്ഞുപിള്ള എന്നിവരും സംബന്ധിച്ചിരുന്നു.
നാട്ടകം പോളീടെക്നിക്കിലെ പട്ടികജാതി വിദ്യാര്‍ത്ഥികളെ റാഗിംങിന് ഇരയാക്കി മദ്യത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ച പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സ് എടുക്കണമെന്നും വരും നാളുകളില്‍ അപേക്ഷാഫാറങ്ങളില് നിന്നും ജാതി പേരുകള്‍ എഴുതുന്ന കോളങ്ങള്‍ ഒഴിവാക്കുമെന്നുള്ള അഭിപ്രായങ്ങള്‍ സാമൂഹിക യഥാര്‍ത്ഥ്യങ്ങള്‍ കാണാതെയുള്ള അഭിപ്രായങ്ങള്‍ ആണെന്നും, പട്ടിക വിഭാഗ ഫണ്ടുകള്‍ ലാപ്സാക്കുന്നതിനും ദുരുപയോഗം ചെയ്യുന്നതിനും കേരളത്തിലെ വിദ്യാലയങ്ങളില്‍ നിന്നും റാഗിംങുകള് പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിനുള്ള ശക്തമായ നിയമനിര്‍മ്മാണങ്ങള്‍ ഉണ്ടാക്കുന്നതിനുമുള്ള അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയങ്ങളും കണ്വന്ഷന് അംഗീകരിച്ചു.
കണ്വന്ഷന് സമിതി ഓര്‍ഗനൈസിംഗ് സെക്രട്ടറിയും കേരള പട്ടികജാതി ഏകോപനസഭ ജനറല്‍ സെക്രട്ടറിയുമായ പി.ശശികുമാര്‍ സ്വാഗതവും സി. ശുഭലന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: