കൊച്ചി: ദേശീയ നിലവാരത്തില്‍ സംസ്ഥാനത്ത് സ്ഥാപിക്കുന്ന ലഹരിമോചനഗവേഷണ കേന്ദ്രം കൊച്ചിയിലായേക്കും. വിമുക്തി പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രിയോടു ചേര്‍ന്ന് ആരംഭിക്കുന്ന ലഹരിമോചന കേന്ദ്രങ്ങള്‍ക്കു പുറമേയാണ് കേന്ദ്രം. അഞ്ചേക്കര്‍ സ്ഥലം കണ്ടെത്താന്‍ എക്സൈസ് വകുപ്പിനും വിമുക്തി ജില്ലാ കണ്‍വീനര്‍ കൂടിയായ ജില്ലാ കളക്ടര്‍ക്കും സംസ്ഥാനം നിര്‍ദ്ദേശം നല്കി. കൂടുതല്‍ ലഹരിക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും എത്തിച്ചേരാനുള്ള സൗകര്യവും കണക്കിലെടുത്താണു കൊച്ചിക്കു മുന്‍ഗണന.
കൊച്ചിയില്‍ സ്ഥലം ലഭ്യമല്ലെങ്കില്‍ തിരുവനന്തപുരത്തോ കോഴിക്കോടോ ആവും ആരോഗ്യവകുപ്പിന്റെ കൂടി സഹകരണത്തോടെ സ്ഥാപനം യാഥാര്‍ഥ്യമാവുക.ഭൂമി വിലയ്ക്കു വാങ്ങും. ലഹരിമോചന പ്രവര്‍ത്തനത്തിനു ബിവറേജസ് കോര്പറേഷന് നീക്കിവച്ചിരിക്കുന്ന തുകയില്‍ ഒരു ഭാഗം ഇതിനു ഉപയോഗിക്കും. അഞ്ചേക്കര്‍ ഭൂമി വേണമെന്ന ആവശ്യം എച്ച്എംടിക്കു മുമ്പില്‍ എക്സൈസ് വകുപ്പ് വച്ചിട്ടുണ്ട്. വിലയ്ക്കു നല്‍കാനാവില്ല കഴിയില്ലെന്നും 20 വര്‍ഷത്തേക്കു വാടകയ്ക്കു നല്‍കാമെന്നാണ് എച്ച്എംടി നിലപാട്. ഫാക്ടിനെയും എക്സൈസ് വകുപ്പ് സമീപിച്ചിട്ടുണ്ട്.
സ്ഥലം ലഭ്യമായാല്‍ കേന്ദ്രം സ്ഥാപിക്കാനുള്ള തുക ബജറ്റ് വിഹിതം വഴി ലഭിക്കുമെന്നാണ് എക്സൈസ് വകുപ്പിന്റെ പ്രതീക്ഷ.
ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസി (നിംഹാന്‍സ്) ല്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടുള്ള പ്രീമിയം മെഡിക്കല്‍ സ്ഥാപനമാണു സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. സ്ഥലം ലഭ്യമായ ശേഷമേ മാതൃകയും രൂപരേഖയും തീരുമാനിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: