കളമശേരി: പെരിയാര്‍ കറുത്തൊഴുകിയതില് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വന്ന വില്ലേജ് ഓഫീസറെ തടഞ്ഞ നാല് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തിങ്കളാഴ്ച രാവിലെ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിലായിരുന്നു സംഭവം.
രാവിലെ 9 മണി മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പാതാളം ഷട്ടര്‍ തുറക്കാന്‍ അനുവദിക്കില്ലെന്നറിയിച്ച് എത്തിയിരുന്നു. സ്ഥലത്തെത്തിയ ഏലൂര്‍ വില്ലേജ് ഓഫീസര്‍ റാണി മാത്യുവിനെയാണ് മണിക്കുറുകളോളം തടഞ്ഞുവച്ചത്. ഏലൂര്‍ പോലീസ് എസ്ഐ: പ്രേംലാല്‍ എത്തി പരിസ്ഥിതി പ്രവര്‍ത്തകരെ ഉച്ചയ്ക്ക് ഒരു മണിയോടെ അറസ്റ്റ് ചെയ്ത് വൈകിട്ട് 6 മണിയോടെ വിട്ടു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍ തൃദീപ്കുമാര്‍ മൂന്നരയോടെ പെരിയാറില്‍ നടത്തിയ തിരച്ചിലില്‍, ഏതാനും കമ്പനികളുടെ മാലിന്യമൊഴുക്കല്‍ കുഴലുകള്‍ കണ്ടെത്തി. പുഴയിലേക്ക് വ്യവസായ സ്ഥാപനങ്ങളുടെ മാലിന്യം തള്ളുന്നത് ഈ കുഴലുകളിലൂടെയാണ്. രാവിലെ ബോട്ട് ഉപയോഗിച്ച് പുഴയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സാമ്പിള്‍ എടുത്തിരുന്നു. ഇവ എറണാകുളത്തെ സെന്‍ട്രല്‍ ലാബില്‍ പരിശോധിക്കും.
ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പാതാളം ഷട്ടറിന് ഏതെങ്കിലും തരത്തില്‍ ചോര്ച്ചയുണ്ടോയെന്നറിയാന് മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായത്തോടെ പരിശോധിച്ചു. രാവിലെ പരിശോധന നടക്കുമ്പോള്‍ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് മുകളില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ ഏലൂര്‍ നഗരസഭയിലെ കൗണ്‍സിലര്‍മാരും പങ്കെടുത്തു.
എം.കെ. കുഞ്ഞപ്പന്, ചന്ദ്രമതി കുഞ്ഞപ്പന്, ചാര്‍ളി ജെയിംസ്, ജാസ്മിന് മുഹമ്മദ് കുഞ്ഞ്, കാര്ത്തികേയന്, നെല്‍സണ്‍, സിജി സുബ്രഹ്മണ്യന്, സതീശന്, സി. എ. റഹിം പങ്കെടുത്തു. ഏലൂര്‍ നഗരസഭ ചെയര്പേഴ്സന് സിജി ബാബുവും സ്ഥലത്തെത്തി. പരിസ്ഥിതി പ്രവര്‍ത്തകരായ ഏലൂര്‍ പുരുഷന്, മുഹമ്മദ് ഇക്ബാല്‍, ഷബീര്‍, സുബൈറ ഹംസ, മഹേഷ്, രാമചന്ദ്രന് മാഷ്, അലി മാഷ് എന്നിവരും പങ്കെടുത്തു.
പുഴ കറുത്തതിനാല്‍ പെരിയാറിനെ ആശ്രയിക്കുന്ന റിഫൈനറി, ഫാക്ട് അടക്കമുള്ള കമ്പനികള്‍ ഷട്ടര്‍ തുറക്കണമെന്ന ആവശ്യത്തിലാണ്. കഴിഞ്ഞ ദിവസങ്ങളായി ശേഖരിച്ച സാമ്പിളുകളുടെ ലാബ് റിപ്പോര്‍ട്ട് പുറത്തു വിടാതെ ഷട്ടര്‍ തുറക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തവരെ സ്റ്റേഷനില്‍ വച്ചത് തടഞ്ഞു തര്‍ക്കത്തിനിടയാക്കി. വനിതാ ജീവനക്കാരിയെ തടഞ്ഞു വച്ചതിനാലാണ് അറസ്റ്റെന്ന് എസ് ഐ അറിയിച്ചു. സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ പരാതി നല്‍കിയിട്ടില്ലെന്നും എസ്ഐ അറിയിച്ചു.
ചൊവ്വാഴ്ച മുതല്‍ പാതാളത്ത് സായാഹ്ന ധര്‍ണ നടത്തുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അറിയിച്ചു. പുഴ ദിവസങ്ങളായി മലിനമായി ഒഴുകിയിട്ടും ജില്ലാ ഭരണകൂടം തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. വന്‍കിട സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന എടയാര്‍ മേഖല ഉള്‍പ്പെടുന്ന കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ നിന്ന് ഒരു കൗണ്‍സിലര്‍ പോലും എത്തിയില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
അടുത്ത ദിവസത്തിനുള്ളില്‍ ആര് ഡി ഒ സ്ഥലം സന്ദര്‍ശിച്ചേക്കും. ആര്‍ഡിഒ നിര്‍ദ്ദേശ പ്രകാരമാണ് വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: