കണ്ണൂര്‍: കേരളത്തിന്റെ പാരമ്പര്യകലാരൂപങ്ങളും ഭാരതത്തിന്റെ തനത് കലാരൂപങ്ങളും അണിനിരന്ന ഘോഷയാത്ര കാണികളുടെ മനം കവര്‍ന്നു. ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ വര്‍ണ്ണശബളമായ വേഷവിധാനങ്ങളണിഞ്ഞ് കലാരൂപങ്ങളുമായി അണിനിരന്നു. മുതിര്‍ന്നവരെ പൂര്‍ണ്ണമായും ഒഴിവാക്കി കുട്ടികള്ന്നെയാണ് എല്ലാ കലാരൂപങ്ങളും അവതരിപ്പിച്ചത്. ഘോഷയാത്ര വീക്ഷിക്കാന്‍ കണ്ണൂരിന്റെ പുരുഷാരം പാതയോരത്തേക്ക് ഒഴുകിയെത്തി.
കുതിരപ്പുറത്ത് വാളേന്തിയ ഉണ്ണിയാര്‍ച്ചയും പഴശ്ശിരാജയും ഘോഷയാത്രയുടെ മുന്‍നിരയില്‍ അണിനിരന്നു. മോഹിനിയാട്ടവും ഭരതനാട്യവും കേരളനടനവുമൊക്കെയായി പെണ്‍കൊടികള്‍ കൂടി അണിനിന്നതോടെ ഘോഷയാത്ര നയന മനോഹരമായി. തിരുവാതിര, ആദിവാസി നൃത്തം, കമ്പടികളി, പൂരക്കളി, കോല്‍ക്കളി, ഭരതനാട്യം ഒപ്പന, കുട്ടികള്‍ തയ്യാറക്കിയ വര്‍ണ്ണകുടകള്‍ തുടങ്ങിയവയും ഘോഷയാത്രയുടെ മാറ്റുകൂട്ടി. പുലികളി, നാടുകാണാനിറങ്ങിയ മഹാബലിമാര്‍, ദഫ്മുട്ട്, വട്ടപ്പാട്ട് തുടങ്ങിയവ കാണികളുടെ മനംകവര്‍ന്നു. ഇതര സംസ്ഥാന കലാരൂപങ്ങളായ കനലാട്ടം, കാശ്മീരി നൃത്തം , പഞ്ചാബി നൃത്തം, മണിപ്പൂരി, സൂഫി, മയിലാട്ടം, അമ്മന്‍കൊട തുടങ്ങി വിദേശി നൃത്തങ്ങളായ ചൈനീസ് നൃത്തം വരെ ഘോഷയാത്രയില്‍ അണിനിരന്നു.
മലയാളത്തിന്റെ മഹാരഥന്മാരായ എഴുത്തുകാരുടെ ഛായാചിത്രം പതിച്ച പ്ലക്കാര്‍ഡുകള്‍ കാണികളില്‍ സാഹിത്യസ്മരണയുണര്ത്തി. ചങ്ങമ്പുഴയുടെ രമണന്, എംടിയുടെ രണ്ടാമൂഴത്തിലെ ഭീമന്, ചെമ്മീനിലെ പരീക്കുട്ടി, ബഷീറിന്റെ പാത്തുമ്മയും ആടും ഒക്കെ അണിനിരന്നത് കാണികളില്‍ കൗതുകമുണര്‍ത്തി. ദണ്ഡിയാത്ര, ചണ്ഡാല ഭിക്ഷുകി, ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകമരം, തളിപ്പറമ്പ് സീദിസാഹിബ് സ്കൂളിന്റെ മദ്യവും മയക്കുമരുന്നും സ്ത്രീപീഡനവും, പെരളശ്ശേരി ഗവ.എച്ച്എസ്എസിലെ എന്‍ഡോസള്‍ഫാന്‍ ദുരിതം, കണ്ടല്‍ക്കാടിന്റെ സംരക്ഷണത്തിന് വേണ്ടി ജീവിച്ച പൊക്കാടന്, കൈത്തറിയുടെ ഊടുംപാവും തുടങ്ങി നിരവധി നിശ്ചലദൃശ്യങ്ങളും അണിനിരന്നു. ചെറുകുന്ന് ഗവണ്‍മമെന്റ് എച്ച്എസ്എസ് അവതരിപ്പിച്ച ട്രാഫിക് ബോധവത്കരണം ഏവരുടെയും മനം കവര്‍ന്നു. ട്രിപ്പിളടിച്ച് ബൈക്കില്‍ സഞ്ചരിക്കുന്ന ഫ്രീക്കന്മാരെ കാലന് കയറിട്ടു പിടക്കുന്ന ദൃശ്യം കാണികളില്‍ ചിരിയും ചിന്തയുമുണര്‍ത്തി. റെഡ്ക്രോസ്സ്, നാഷണല്‍ സര്‍വ്വീസ് സ്കീം, എന്‍സിസി, ശുചിത്വമിഷന് തുടങ്ങിയ വിവിധ സംഘടനകളും ഘോഷയാത്രയില്‍ അണിനിരന്നു. ഭിന്നലിംഗക്കാരും ഇത്തവണ ഘോഷയാത്രയുടെ ഭാഗമായി. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ഘോഷയാത്ര സംഘടിപ്പിച്ചതെങ്കിലും കുടിവെള്ളത്തിന് പ്ലാസ്റ്റിക് കുപ്പികളെ തന്നെ ആശ്രയിക്കേണ്ടിവന്നു.
സെന്റ് മൈക്കിള്‍സ് ആഗ്ലോ ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ നിന്നാരംഭിച്ച ഘോഷയാത്ര കണ്ണൂര്‍ ഐജി സഞ്ജയ് ഗരുഡും ഗായിക സയനോരയും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്, സി.രവീന്ദ്രനാഥ്, പി.കെ.ശ്രീമതി എംപി, ഡിപിഐ കെ.മോഹന്‍കുമാര്‍, മേയര്‍ ലത, ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി. തെയ്യത്തിന്റെ നാടായ കണ്ണൂരില്‍ ഘോഷയാത്രയ്ക്ക് തെയ്യം അണിനിരക്കാതിരുന്നത് കാണികളെ നിരാശരാക്കി. സെന്റാന്ട്രിസാസ് ആഗ്ലോ ഇന്ത്യന്സകൂള് അവതരിപ്പിച്ച മാരിത്തെയ്യം മാത്രമാണ് ഘോഷയാത്രയില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: