ആറളം: മലബാര്‍ നാച്വറല്‍ സൊസൈറ്റിയും കേരള വനം വന്യജീവി വകുപ്പും സംയുക്തമായി നടത്തിയ 17-ാമത് ചിത്രശലഭ ദേശാടന പഠനക്യാമ്പ് സമാപിച്ചു. ആറളം വന്യജീവി സങ്കേതത്തിലെ 11 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. വളയംചാല്‍, പൂക്കുണ്ട്, നരിക്കടവ്, ഉരുപ്പുകുന്ന്, കുരുക്കത്തോട്, കരിയംകാപ്പ്, ചാവച്ചി, മീന്മുട്ടി, പരിപ്പുതോട്, കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലെ കൊട്ടിയൂര്‍, സൂര്യമുടി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു നിരീക്ഷണം. കേരളത്തിനകത്തും പുറത്തുനിന്നുമായി 125 ചിത്രശലഭ നിരീക്ഷകരാണ് ക്യാമ്പില്‍ പങ്കെടുത്തത്. കഴിഞ്ഞ 16 വര്‍ഷത്തെ ചിത്രശലഭ പഠനത്തില്‍ 253 സ്പീഷീസ് ശലഭങ്ങളെയാണ് ആറളം വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ശലഭ വൈവിധ്യം ആറളം വന്യജീവി സങ്കേതത്തിന്റെ ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ചീങ്കണ്ണിപ്പുഴയോരത്തും ഇരിട്ടിപ്പുഴയോരത്തുമുള്ള മണല്‍ത്തിട്ടകളില്‍ ആയിരക്കണക്കിന് ശലഭങ്ങളുടെ കൂട്ടംചേരല്‍ നിരീക്ഷിച്ചിട്ടുണ്ട്. സമാപന സമ്മേളനത്തില്‍ എംഎന്‍എച്ച്എസ് പ്രസിഡണ്ട് സത്യന് മേപ്പയൂര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: