കോഴിക്കോട്: പശ്ചിമഘട്ടത്തിലെ വനാതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണ കര്‍ഷക ക്ലബ് നാളെ രാവിലെ 10ന് കോഴിക്കോട് കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വനഭൂമിയിലേക്കുള്ള ജനങ്ങളുടെ കടന്നുകയറ്റവും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും മൃഗങ്ങളുടെയും കര്‍ഷക ഭൂമിയിലേക്കുള്ള കടന്നുകയറ്റം നിയന്ത്രിക്കുക, വനാതിര്‍ത്തിയില്‍ സുരക്ഷിതമായ വേലി നിര്‍മ്മിക്കുക, വന്യ മൃഗങ്ങള്‍ക്ക് കൃഷി ഭൂമിയിലുള്ള നിയമ പരിരക്ഷ ഒഴിവാക്കുക, കൃഷി നാശം സംഭവിച്ച കര്ഷകന് നഷ്ടപരിഹാരം പത്തു മടങ്ങ് വര്‍ദ്ധിപ്പിക്കുക, വന്യ മൃഗങ്ങളും കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ വിദഗ്ദ്ധ പഠന കമ്മീഷനെ നിയമിക്കുക, കര്‍ഷകരുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കാര്‍ഷിക വായ്പ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് റിസ്ക് ഫണ്ട് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
കക്കയം ഡാമില്‍ മീന്‍ പിടിക്കാന്‍ പോയ നാല് കര്‍ഷകരെ പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ റൂബിന്റെ നേതൃത്വത്തില്‍ പ്രമോദ് കുമാര്‍, ബാലകൃഷ്ണന്, സുധാകരന്, ചാക്കോ, ഡ്രൈവര്‍ ഗോപാലന് എന്നീ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അക്രമിച്ചതില്‍ മനുഷ്യാവകാശ കമ്മീഷനിലും വനം വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍, ഡിഎഫ്ഒ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടാവാത്തതില് സംഘാടകര്‍ പ്രതിഷേധിച്ചു. കണ്‍വീനര്‍ ബോസ് വടമറ്റം, ട്രഷറര്‍ ജോസഫ് ഇല്ലിക്കല്‍, ചെയര്മാന് ജോയി കണ്ണഞ്ചിറ, ബാബു പായ്കേരി, ജിജോ വട്ടോത്ത്, ജോര്‍ജ് കുമ്പളാനി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: