തിരുവനന്തപുരം: എന്തു സമ്മര്‍ദമുണ്ടായാലും രാജിവയ്ക്കില്ലെന്നു മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി. രാജിവയ്ക്കാന്‍ മാത്രം എന്തു കുറ്റമാണ് ഞാന്‍ ചെയ്തത്. ഒരിക്കലും പാര്‍ട്ടിക്ക് വഴങ്ങാതിരുന്നിട്ടില്ല. ഭൂമിയോളം ക്ഷമിച്ചു. ഇനി പ്രതികരിച്ചു പോകുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയെ പിന്‍വലിക്കാന്‍ പാര്‍ട്ടി ചെയര്മാന് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു കെ.ബി ഗണേഷ് കുമാര്‍. സ്വന്തം പാര്‍ട്ടിയില്‍ നിന്നോ ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സമ്മര്‍ദമുണ്ടായാല്‍ വഴങ്ങുന്ന ആളല്ല താന്‍. വഴിവിട്ട് ഒരിക്കലും പ്രവര്‍ത്തിക്കില്ല. തനിക്കു നഷ്ടപ്പെടാനുള്ളതു മന്ത്രിപ്പണി മാത്രമാണ്. എം.എല്‍.എ സ്ഥാനം പത്തനാപുരത്തെ ജനങ്ങള്‍ തന്നതാണ്. അക്കാര്യത്തില്‍ അവരോടു കടപ്പാടുണ്ട്.
തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാന്‍ ആരേയും അനുവദിക്കില്ല. മന്ത്രിസ്ഥാനം സംബന്ധിച്ചു മറുപടി പറയേണ്ടത് മുഖ്യമന്ത്രി മാത്രമാണ്. മുന്നണി കണ്‍വീനര്‍ പി.പി. തങ്കച്ചനാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത്. മന്ത്രിസ്ഥാനം ഒഴിയേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. താന്‍ ആര്‍ക്കും വഴങ്ങാതിരുന്നിട്ടില്ല. താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന നന്മയോടൊപ്പമാണു നില്‍ക്കേണ്ടത്.
ബാലകൃഷ്ണപിള്ളയുമായുള്ള പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇന്നു ചര്‍ച്ച നടത്താനിരിക്കെയാണു ഗണേഷ് കുമാറിന്റെ പ്രതികരണം. ഇതോടെ ഗണേഷ്-ബാലകൃഷ്ണപിള്ള തര്‍ക്കം രൂക്ഷമാകുമെന്ന് ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: