ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ കോണ്‍ഗ്രസ് മലക്കം മറിഞ്ഞു. ബിജെപിയെ നേരിടാന്‍ സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതായി സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.
സീറ്റ് വിഭജനം സംബന്ധിച്ച് ഏതാനും ദിവസത്തിനുള്ളില്‍ തീരുമാനമാകുമെന്നും ആസാദ് പറഞ്ഞു. സഖ്യം അഖിലേഷും സ്ഥിരീകരിച്ചു.
ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി രാഹുലിന്റെ നേതൃത്വത്തില്‍ നവംബറില്‍ കോണ്‍ഗ്രസ് പ്രചാരണം ആരംഭിച്ചിരുന്നു. പ്രചാരണത്തിലുടനീളം സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച രാഹുലിനും കോണ്‍ഗ്രസിനും ഭരണത്തിന് നേതൃത്വം നല്കിയ അഖിലേഷാണ് ഇനി നേതാവ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഒഴിയാന്‍ തയ്യാറാണെന്ന് ഷീലാ ദീക്ഷിത് പ്രതികരിച്ചു. ദല്‍ഹി മുന്‍ മുഖ്യമന്ത്രിയായ ഷീലയെ പാര്‍ട്ടി വിളിച്ചുവരുത്തി അപമാനിച്ചെന്ന വികാരം ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. എണ്‍പതില്‍ താഴെ സീറ്റുകള്‍ മാത്രമാകും കോണ്‍ഗ്രസിന് ലഭിക്കുക.
ബിജെപിയുടെ മുന്നേറ്റമാണ് അഖിലേഷിനെയും കോണ്‍ഗ്രസിനെയും ഒരുമിപ്പിച്ചത്. മറ്റ് ചെറുപാര്‍ട്ടികളെയും ഉള്‍പ്പെടുത്തി വിശാലസഖ്യമുണ്ടാക്കാനാണ് നീക്കം. ഭരണപരാജയവും പാര്‍ട്ടിയിലെ പിളര്‍പ്പും തിരിച്ചടിയാകുമെന്ന് എസ്പി ഭയക്കുന്നു. നേതൃത്വമില്ലാതെ ഉഴലുന്ന സംസ്ഥാനത്ത് തുടച്ചുനീക്കപ്പെടുമെന്നാണ് കോണ്‍ഗ്രസിന്റെ ആശങ്ക. രാഹുലിന്റെ പ്രചാരണത്തിലും നിരാശയായിരുന്നു ഫലം.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 72 സീറ്റുകളാണ് ബിജെപി നേടിയത്. പകുതിയിലേറെ നിയമസഭാ മണ്ഡലങ്ങളില്‍ നാല്‍പ്പത് ശതമാനത്തിലേറെ വോട്ടു നേടാന്‍ ബിജെപിക്ക് സാധിച്ചു. ബിജെപി വിജയം ആവര്‍ത്തിക്കുമെന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: