പത്തനാപുരം: നീലിക്കോണത്തെ പഞ്ചായത്ത് വക ഭൂമിയില്‍ പൊതുശ്മശാനമുള്പ്പടെയുളള നിര്‍മാണപ്രവര്‍ത്തങ്ങള്‍ നടത്താനുള്ള പഞ്ചായത്തിന്റെ ശ്രമത്തിനെതിരെ വീണ്ടും പ്രദേശവാസികളുടെ പ്രതിഷേധം.
ജെസിബി ഉപയോഗിച്ച് മണ്ണ് എടുക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ 11ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.നജീബ് മുഹമ്മദിന്റെ നേതൃത്വത്തില്‍ 18 മെമ്പര്‍മാരാണ് പൊതുശ്മാശനത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്ഥലത്തെത്തിയത്. ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നിര്‍മാണം തടയുകയായിരുന്നു. സ്ത്രീകള്‍ അടക്കമുളളവര്‍ ജെസിബിക്ക് മുന്നില്‍ കുത്തിയിരുന്നു. ഇതിനിടെ വാര്‍ഡ് മെമ്പര്‍മാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമായി. പത്തനാപുരം എസ്ഐ പ്രവീണിന്റെ നേതൃത്വത്തിലുളള പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന കോടതി ഉത്തരവുമായാണ് നാട്ടുകാരും എത്തിയത്. കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രവര്‍ത്തനം താല്കാലികമായി നിര്‍ത്തിവച്ച് പഞ്ചായത്ത് അധികൃതര്‍ മടങ്ങുകയായിരുന്നു.
പ്രദേശത്ത് ജനകീയപ്രക്ഷോഭം ഉണ്ടായിട്ടും വാര്ഡ്മെമ്പര് ഷേക്ക്പരീത് സ്ഥലത്ത് എത്തിയിരുന്നില്ല. അത്യാധുനികരീതിയില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചുളള ശ്മശാനവും മാലിന്യസംസ്കരണ പ്ലാന്റുമാണ് ഇവിടെ നിര്‍മ്മിക്കുന്നത് എന്നും പ്രതിഷേധം വകവയ്ക്കാതെ നിര്‍മാണവുമായി മുന്നോട്ട് പോകാനാണ് പഞ്ചായത്ത് തീരുമാനം എന്നും പ്രസിഡന്റ് പറഞ്ഞു. നീലിക്കോണത്തെ ഒരേക്കര്‍ ഭൂമിയില്‍ പൊതുശ്മശാനവും സ്ലോട്ടര്‍ ഹൗസും സ്ഥാപിക്കാനാണ് പത്തനാപുരം പഞ്ചായത്ത് ശ്രമിക്കുന്നത്. 25 വര്‍ഷം മുമ്പാണ് പൊതുശ്മശാനത്തിനായി പഞ്ചായത്ത് നീലിക്കോണത്ത് ഒരേക്കര്‍ ഭൂമി വാങ്ങിയത്. 2000 ത്തില്‍ ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചപ്പോഴേക്കും പ്രദേശത്ത് ജനവാസം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഉണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായി തുടര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ കാലതാമസം വരുത്തിയത് കൊണ്ടാണ് പദ്ധതിക്കെതിരെ ജനകീയമായ എതിര്‍പ്പ് ഉയര്‍ന്നുവന്നത്. 1990ല്‍ നീലിക്കോണത്തെ ഭൂമി പഞ്ചായത്ത് വാങ്ങുമ്പോള്‍ സമീപപ്രദേശങ്ങളില്‍ എങ്ങും ജനവാസം ഉണ്ടായിരുന്നില്ല.
2013ല്‍ പൊതുമാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഈ സ്ഥലം തെരഞ്ഞെടുത്തെങ്കിലും ജനകീയപ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് അതും നിര്‍ത്തി വച്ചു. നിലവില്‍ നീലിക്കോണത്തെ ഭൂമിക്ക് ചുറ്റും 150 വീടുകളാണ് ഉള്ളത്. താലൂക്കിലേക്ക് പൊതുവായുള്ള ശ്മശാനം നിര്‍മ്മിക്കാനാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. പ്രദേശവാസികളുടെ ആശങ്ക പരിഹരിച്ച് നീലിക്കോണത്ത് ശ്മശാനം നിര്‍മിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: