ന്യൂദല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കേണ്ടതില്ലെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി. ജലീല്‍. എതിര്‍പ്പുയരുന്ന സാഹചര്യത്തില്‍ സബ്സിഡി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ജലീല്‍ ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങളുടെ പണം ഹജ്ജ് സബ്സിഡിക്കായി ഉപയോഗിക്കുന്നതില്‍ ചിലര്‍ക്കെങ്കിലും എതിര്‍പ്പുള്ളതിനാലാണ് വിഷയം സുപ്രീം കോടതിയിലെത്തിയതെന്ന് ജലീല്‍ ചൂണ്ടിക്കാട്ടി. അസംതൃപ്തിയുണ്ടെന്ന് വ്യക്തമായതിനാല്‍ ഇനി സബ്സിഡി വേണ്ടെന്നു വയ്ക്കണം. ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. 2022ഓടെ ഹജ്ജിനുള്ള സബ്സിഡി നിര്‍ത്തലാക്കണമെന്ന് 2012ല്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സബ്സിഡി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, വ്യോമയാനമന്ത്രി അശോക് ഗജപതി രാജു എന്നിവരുമായി ജലീല്‍ കൂടിക്കാഴ്ച നടത്തി. റണ്‍വെ വികസനം പൂര്‍ത്തിയായതിനാല്‍ കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടതായി ജലീല്‍ പറഞ്ഞു. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങുന്നതിന് സുരക്ഷാ പ്രശ്നങ്ങളുണ്ട്. അതിനാല്‍ ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തണം. കൊച്ചി വിമാനത്താവളം വഴിയാണ് ഇപ്പോള്‍ ഹാജിമാര്‍ ഉംറക്ക് തിരിക്കുന്നത്. ഇതും തുടരണമെന്ന് അഭ്യര്‍ത്ഥിച്ചു. അനുകൂല നിലപാടാണ് മന്ത്രിമാരില്‍ നിന്നുണ്ടായതെന്നും ജലീല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: