ആലപ്പുഴ:
പട്ടണത്തില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഹെമാസ്റ്റ് ലൈറ്റുകള്‍ പലതും പ്രകാശിക്കാതെ നോക്കുകുത്തികളായി. വര്‍ഷങ്ങള്‍ മുന്‍പ് മുല്ലയ്ക്കല് എവിജെ ജംഗ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തുടക്കകാലത്ത് പ്രകാശിച്ചതല്ലാതെ പിന്നെ എല്ലായ്പ്പോഴും കണ്ണടച്ചുതന്നെയായിരുന്നു.
രാത്രിയില്‍ സമീപത്തെ കടകള്‍ അടച്ചുകഴിഞ്ഞാല്‍ ജംഗ്ഷന് കുറ്റാക്കൂരിരിട്ടിലാകും. ഇരുട്ടത്ത് വാഹനാപകടസാധ്യത ഏറെയാണ്. പട്ടണത്തിലെ ഏറ്റവും തിരക്കേറിയ വ്യാപാരകേന്ദ്രത്തിനാണ് ഈ ദുസ്ഥിതി. മറ്റു പല ലൈറ്റുകളും കത്താത്തതോ മിന്നി മിന്നി കത്തുന്നവയോ ആണ്. ആവശ്യമായ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതിനാലാണ് ലൈറ്റുകള്‍ കത്താത്തതെന്നു പറയപ്പെടുന്നു.
മുല്ലയ്ക്കലിലെ വ്യാപാരികള്‍ അടക്കമുള്ളവര്‍ മാസങ്ങളായി പരാതിപ്പെട്ടുകൊണ്ടിരുന്നിട്ടും ബന്ധപ്പെട്ടവര്‍ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. മുനിസിപ്പാലിറ്റിയേയും വൈദ്യുതി ബോര്‍ഡിനേയും ഇക്കാര്യം അറിയിച്ചിട്ടു ഒരു പ്രയോജനമുണ്ടായില്ല. കത്താതെ നോക്കുകുത്തികളായിട്ടുള്ള ഹെമാസ്റ്റ് ലൈറ്റുകളും സ്ട്രീറ്റ് ലൈറ്റുകളും ഉടനെ പ്രകാശിപ്പിക്കാനുള്ള നടപടിയുണ്ടാകണമെന്ന് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: