മഴ നിന്നാലും മരം പെയ്യുമെന്നൊരു ചൊല്ലുണ്ട്. എന്നാല്‍, മരം പെയ്യുന്നത് മഴയെക്കാള്‍ കനത്താലോ? ഇത് പോലെയാണ് കോണ്‍ഗ്രസിന്റെ അഴിമതിയുടെ കഥകള്‍ ഇപ്പോള്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പടിയിറങ്ങിയിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു. പക്ഷേ അധികാരത്തിലിരുന്ന നാളുകളത്രയും അവര്‍ നടത്തിയ അഴിമതിയുടെയും തീവെട്ടിക്കൊള്ളകളുടെയും വ്യാപ്തി ഇപ്പോഴും അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
വിവിഐപികളുടെ ഉപയോഗത്തിനായി 2010 ല്‍ ഇറ്റാലിയന്‍ കമ്പനിയായ ഫിന് മെക്കാനിക്കയുമായി ഒപ്പിട്ട ഈ പ്രതിരോധ ഇടപാടിലെ വന്‍ അഴിമതിയെക്കുറിച്ച് 2013 ല്‍ തന്നെ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. ഈ കേസില്‍ മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗിയുടെ അറസ്റ്റോടെ എല്ലാ കാര്യങ്ങളും മറനീക്കി പുറത്തേക്ക് വന്നിരിക്കുകയാണ്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും ഈ അഴിമതിയില്‍ പങ്കുണ്ടെന്നാണ് ത്യാഗിയുടെ മൊഴി.
എഡബ്ല്യു-101 വിഭാഗത്തില്‍പ്പെട്ട പന്ത്രണ്ട് കോപ്റ്ററുകള്‍ക്കായുള്ള 3600 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാട് കമ്പനിക്ക് അനുകൂലമാക്കുന്നതില്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങിന്റെ ഓഫീസിന്റെ ഇടപെടലുണ്ടായെന്നും കോപ്റ്റര്‍ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് മാറ്റങ്ങള്‍ ആവശ്യപ്പെട്ടെന്നും ഹെലികോപ്റ്ററിന് പറക്കാവുന്ന ഉയരം 6000 മീറ്റര്‍ എന്ന പരിധിയില്‍ മാറ്റം വേണമെന്നതുള്‍പ്പെടെ (ഉയരപരിധി 4500 മീറ്ററായി പരിമിതപ്പെടുത്തുകയുണ്ടായി) എല്ലാ കാര്യങ്ങളും അദ്ദേഹത്തിന്റെ ഓഫീസുമായി ചേര്‍ന്ന് എടുത്ത തീരുമാനമായിരുന്നുവെന്നുമാണ് ത്യാഗി പട്യാല ഹൗസ് കോടതിയില്‍ മൊഴി നല്‍കിയത്.
ഈ ഇടപാടില്‍ കരാറുറപ്പിക്കാന്‍ ഇന്ത്യയിലെ ഉന്നതര്‍ക്ക് കോഴ നല്‍കിയതായി ഇറ്റാലിയന്‍ അധികൃതര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫിന് മെക്കാനിക്കയുടെ ചെയര്‍മാനെയും അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും 2013 ല്‍ ഇറ്റാലിയന്‍ പോലീസ് അറസ്റ്റ്ചെയ്യുകയും കേസ് ഇപ്പോള്‍ പുനര്‍വിചാരണക്കെടുക്കാന്‍ അവിടുത്തെ പരമോന്നത കോടതി ഉത്തരവിടുകയും ചെയ്തിരിക്കുകയാണ്. പന്ത്രണ്ട് ശതമാനം അതായത് 423 കോടി കോഴയായി കൈമാറ്റം ചെയ്യപ്പെട്ട ഇടപാടില്‍ അന്നത്തെ സൂപ്പര്‍ പ്രധാനമന്ത്രി സോണിയ ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കളും മന്മോഹന്സിങും പങ്കാളിയാണെന്ന് വ്യക്തമാക്കുന്ന മുഖ്യ ഇടനിലക്കാരന് ക്രിസ്റ്റിയന്‍ മിഷേലിന്റെ ഡയറി ഈ കേസിലെ പ്രധാന തെളിവുകളാണ്. ഒരുപക്ഷേ, മന്‍മോഹന്‍സിങ് ഇക്കാര്യത്തില്‍ നിസ്സഹായനും മാപ്പുസാക്ഷിയുമായിരിക്കും.
കല്‍ക്കരിപ്പാടങ്ങള്‍ ലേലമില്ലാതെ വിതരണം ചെയ്ത കേസില്‍ സിബിഐ പ്രത്യേക കോടതി മന്‍മോഹന്‍സിങ്ങിനെ 2015 ല്‍ പ്രതിചേര്‍ക്കുകയുണ്ടായി. ഒഡീഷയിലെ താലബീര കല്‍ക്കരിപ്പാടങ്ങള്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലെ ഹിന്‍ഡാല്‍കോ കമ്പനിക്ക് അനുവദിക്കുന്നതിനായി നടന്ന ക്രിമിനല്‍ ഗൂഢാലോചനയില്‍ മന്‍മോഹന്‍സിങ് പങ്കാളിയാണെന്നാണ് കോടതി കണ്ടെത്തിയത്.
മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി. പരേഖും ആദിത്യ ബിര്‍ള തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. ഈ കേസില്‍ മന്‍മോഹന്‍സിങ്ങിനെയും മറ്റ് പ്രതികളെയും ഒഴിവാക്കിക്കൊണ്ടുള്ള സിബിഐയുടെ ക്ലോഷര്‍ റിപ്പോര്‍ട്ടിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കോടതി മന്‍മോഹന്‍സിങ്ങിനെ പ്രതിയാക്കി സമന്‍സയക്കുകയായിരുന്നു.
ഈ കേസില്‍ യുപിഎ മുന്‍മന്ത്രി ദാസരി നാരായണറാവുവിന്റെ മൊഴിയും മന്മോഹന്സിങ്ങിനെതിരായിരുന്നു. 2005 ല്‍ കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന മന്‍മോഹന്‍സിങ് കല്‍ക്കരിപ്പാടം ഖനനം സംബന്ധിച്ച് അപേക്ഷകള്‍ പരിശോധിക്കുകയും പിന്നീട് പുനഃപരിശോധിക്കുകയും ചെയ്ത ശേഷമാണ് ജിന്‍ഡാല്‍ ഗ്രൂപ്പിന് അംഗീകാരം നല്‍കിയത് എന്നാണ് റാവു കോടതിയില്‍ പറഞ്ഞത്.
കല്‍ക്കരിപ്പാടം കേസില്‍ മന്‍മോഹന്‍സിങ്ങിനെ കോടതിയില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യണമെന്നാണ് ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി മധു കോഡ ആവശ്യപ്പെട്ടത്. മന്മോഹന്സിങ്ങറിയാതെ കല്‍ക്കരിപ്പാടം ലേലം ചെയ്തു നല്കാന് കഴിയില്ലെന്നായിരുന്നു കോഡയുടെ വാദം. കോടതിയില്‍ കല്‍ക്കരി സഹമന്ത്രിയായിരുന്ന ദാസരി നാരായണറാവു കോഡയുടെ വാദങ്ങളെ പിന്തുണച്ചു. ഝാര്‍ഖണ്ഡിലെ അമര്‍കൊണ്ട, മുര്ഡങ്കല് കല്‍ക്കരിപ്പാടങ്ങള്‍ കൂടി ഖനനത്തിനായി േനടിയെടുത്ത ജിന്‍ഡാല്‍ മന്‍മോഹന്‍സിങ്ങിനെ കോടതിയില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നതൊഴികെ മറ്റെല്ലാ വാദങ്ങളും കോടതിയില്‍ ശരിവക്കുകയായിരുന്നു.
ടുജി സ്പെക്ട്രം (1,76,000 കോടി), കല്‍ക്കരിപ്പാടം (1,84,000 കോടി), കോമണ്‍വെല്‍ത്ത് അഴിമതി, ആദര്‍ശ് ഫ്ളാറ്റ് അഴിമതി, ഉത്തരാഖണ്ഡ് ദുരിതാശ്വാസ അഴിമതി, കാര്‍ഷികകടം എഴുതിതള്ളല്‍ അഴിമതി എന്നിങ്ങനെ അഴിമതിയുടെ ഒരു പെരുമഴ തന്നെ മന്‍മോഹന്‍സിങ്ങിന്റെ കാലത്തുണ്ടായി.
കാര്‍ഷിക കടം എഴുതിതള്ളല്‍ അധികമാരും ശ്രദ്ധിക്കാതെ കാണാമറയത്ത് കിടന്ന വന്‍ അഴിമതികളിലൊന്നാണ്. 52000 കോടി രൂപയാണ് ഇങ്ങനെ ഖജനാവിന് നഷ്ടമാക്കിയത്. ഗുണഭോക്താക്കളായ പലരും കര്‍ഷകര്‍ ആയിരുന്നില്ല. രാജ്യത്തെ ഇരുപത്തിയഞ്ച് സംസ്ഥാനങ്ങളിലായി 24 ലക്ഷം അക്കൗണ്ടുകള്‍ പരിശോധിച്ച സിഎജി ഇത് പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് ദുരിതാശ്വാസത്തിന്റെ പേരില്‍ നടന്നത് വലിയ തീവെട്ടിക്കൊള്ളയായിരുന്നു.
നമ്മുടെ സൈനികര്‍ ദുരന്തസ്ഥലങ്ങളില്‍ ജീവന് പണയപ്പെടുത്തി ദുരിതബാധിതരെ സഹായിക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ 7000 രൂപവരെ ഈ ദുരന്തത്തിന്റെ പേരില്‍ പ്രതിദിനം അലവന്‍സ് കൈപ്പറ്റുകയും പത്തും ഇരുപതും ഇരട്ടി തുക കള്ളരേഖയുണ്ടാക്കി തട്ടിയെടുക്കുകയും ചെയ്തു.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള കോണ്‍ഗ്രസ് കാലഘട്ടം പരിശോധിച്ചാല്‍ അഴിമതികള്‍ നിരവധിയാണെന്ന് കാണാം. നെഹ്റുവിന്റെ കാലത്തെ പ്രതിരോധ ജീപ്പ് ഇടപാട് മുതല്‍ ഇന്ദിരാഗാന്ധിയുടെ കാലത്തെ നഗര്‍വാല-തെരഞ്ഞെടുപ്പ് അഴിമതികള്‍ വരെ പഴയ തലമുറ ഓര്‍ക്കുന്നുണ്ടാവും. എന്നാല്‍, രാജീവ്ഗാന്ധിയുടെ കാലഘട്ടത്തിലാണ് അഴിമതി ഇവിടെ വലിയ രൂപത്തില്‍ പൂവും കായുമിട്ട് തഴച്ചു വളരാന്‍ തുടങ്ങിയത്.
നെഹ്റു കുടുംബത്തിലേക്ക് പുത്രവധുവായി കടന്നുവന്ന സോണിയ ഇതില്‍ വലിയ പങ്കുവഹിച്ചു. 63 കോടി രൂപ കോഴപ്പണം കൈപ്പറ്റിയ ബോഫോഴ്സ് തോക്കിടപാട് അതിന്റെ തുടക്കമായിരുന്നു. ഈ പ്രതിരോധ ഇടപാടിലെ മുഖ്യ ഇടനിലക്കാരന് ഒക്ടോവിയോ ക്വത്റോച്ചി ഇറ്റലിക്കാരനും സോണിയയുടെ അടുപ്പക്കാരനുമായിരുന്നു. രാജീവ്ഗാന്ധി പ്രധാനമന്ത്രിപദത്തില്‍ നിന്ന് പടിയിറങ്ങാന്‍ കാരണമായ ഈ വിവാദ ഇടപാടിലെ പ്രതികളെ രക്ഷപ്പെടുത്താനും കേസ് തേച്ചുമാച്ചുകളയാനും, സിബിഐ എതിര്‍ത്തിട്ടും ക്വത്റോച്ചിയുടെ പേരില്‍ സ്വിസ് അക്കൗണ്ടില്‍ നിക്ഷേപിച്ച കോഴപ്പണം പിന്‍വലിക്കാനും പിന്നില്‍ നിന്ന് കൡച്ചത് സോണിയാ ഗാന്ധിയായിരുന്നു.
ഇന്ദിരാ ഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും ഭരണകാലം പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സോണിയയുടെ വലിയ ഉപജാപകവൃന്ദം തന്നെ പ്രവര്‍ത്തിക്കുകയുണ്ടായി.
നിയമത്തിന് പുല്ലുവില കല്‍പ്പിക്കാതെ അക്കാലം പല വിവാവദ ഇടപാടുകളും നടന്നു. ഫെറ നിയമം നഗ്നമായി ലംഘിക്കപ്പെട്ടു. രാജീവിന്റെ തണലില്‍ ഇന്ത്യയില്‍നിന്ന് ഇറ്റലിയിലേക്ക് വിലപിടിപ്പുള്ള പല അമൂല്യവസ്തുക്കളും ശേഖരങ്ങളും കസ്റ്റംസ് പരിശോധനയില്ലാതെ കടത്തപ്പെട്ടു. ഇത് പിന്നീട് ഇറ്റലിയില്‍ ലേലത്തില്‍ വിറ്റു സാധാരണ ജീവിതം നയിച്ചിരുന്ന മെയ്നോ കുടുംബം അതിസമ്പന്നരായി.
1993 ല്‍ നരസിംഹറാവുവിന്റെ കാലം ജെഎംഎം കോഴക്കേസുകൊണ്ടാണ് ശ്രദ്ധേയമായത്. അന്ന് ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയിലെ ആറ് എംപിമാരെ ഒരു കോടി രൂപ വീതം കോഴ നല്കി വശത്താക്കുകയായിരുന്നു നരസിംഹറാവു.
കോണ്‍ഗ്രസിന്റെ നാണംകെട്ട കളി പാര്‍ലമെന്റിനെ ഇളക്കിമറിച്ചു. അധികാരത്തില്‍ കടിച്ചുതൂങ്ങാനായി പാര്‍ലമെന്ററി ജനാധിപത്യത്തെ മുഖവിലക്കെടുക്കാതെ എന്ത് നെറികേടിനും തങ്ങള്‍ തയ്യാറാണെന്ന സന്ദേശമാണ് കോണ്‍ഗ്രസ് അന്ന് നല്‍കിയത്.
2004 ന്റെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. കേവല ഭൂരിപക്ഷമില്ലെങ്കിലും ഇടത് പിന്തുണയോടെ അവര്‍ അധികാരത്തിലെത്തുകയും സോണിയ കൂടുതല്‍ ശക്തയാവുകയും ചെയ്തു. ഈ സമയം മന്‍മോഹന്‍സിങ്ങിനെ പാവയാക്കി സോണിയ 10-ജന്‍പഥിലേക്ക് അധികാരം കേന്ദ്രീകരിച്ചു.
സോണിയാമാഡത്തിന്റെ ഉത്തരവുകള്‍ക്ക് മേലൊപ്പ് ചാര്‍ത്തുന്ന, എക്കാലത്തെയും അശക്തനായ പ്രധാനമന്ത്രി എന്ന വിളിപ്പേര് കൊണ്ടാണ് മന്‍മോഹന്‍സിങ് അവഹേളിക്കപ്പെട്ടത്. അധികാര വഴികളില്‍ നെഹ്റു കുടുംബത്തിന്റെ അപ്രമാദിത്വ കാലമായിരുന്നു ഇത്.
സൂപ്പര്‍ പ്രധാനമന്ത്രി ചമഞ്ഞ സോണിയക്കെതിരെ ചെറുവിരലനക്കാന്‍ കോണ്‍ഗ്രസില്‍ ആരുമുണ്ടായില്ല. സര്‍ക്കാരിന് പിന്തുണ നല്കിയ ഇടതുപക്ഷങ്ങള്‍ പഞ്ചപുച്ഛമടക്കി ജന്‍പഥിലെ സോണിയയുടെ ചായസല്‍ക്കാരങ്ങളിലും അവര്‍ക്ക് ലഭിച്ച ചില സ്ഥാനമാനങ്ങൡലും സായുജ്യമടയുകയായിരുന്നു.
പാര്‍ലമെന്റ് സമ്മേളനങ്ങള്‍ മിക്കവയും ഇക്കാലത്ത് അഴിമതികളുടെയും വിലക്കയറ്റത്തിന്റെയും പേരില്‍ പ്രക്ഷുബ്ധമായി. പ്രതിപക്ഷങ്ങളെ മുഖവിലക്കെടുക്കാനോ പാര്‍ലമെന്റില്‍ പ്രസ്താവന നടത്താനോ മന്‍മോഹന്‍സിങ് തയ്യാറായില്ല.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലവും ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല. ഇത്തവണ, യാതൊന്നും ഇടതുപക്ഷത്തിന് വീതംവെപ്പ് നടത്തേണ്ടിയിരുന്നില്ല സോണിയക്ക്. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര പിന്നാമ്പുറത്ത് കറുത്ത കുതിരയായി വളര്‍ന്നു.
ചുളുവിലക്ക് രാജസ്ഥാനിലെ ബിക്കാനിലും ഹരിയാനയിലും അവര്‍ സര്‍ക്കാര്‍ ഭൂമി വാങ്ങിക്കൂട്ടി. ഗവണ്മെന്റ് പദ്ധതികള്‍ക്കായി കണ്ടുവച്ച പല സ്ഥലങ്ങളിലും വാദ്ര കമ്പനികളുടെയും ബിനാമികളുടെയും പേരില്‍ സ്ഥാപനങ്ങള്‍ ഉയര്‍ന്നുപൊങ്ങി.
വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള, പൊതുജന പങ്കാളിത്തമുണ്ടായിരുന്ന നാഷണല്‍ ഹെറാള്‍ഡ് സ്വത്തുക്കളും ചതിയിലൂടെ അവര്‍ സ്വന്തമാക്കി. രാജീവ്ഗാന്ധി ഫൗണ്ടേഷന്റെ പേരിലും സ്വത്തുക്കള്‍ വാരിക്കൂട്ടി ആസ്തി വര്‍ധിപ്പിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തെ യുഎപിഎ ഭരണകാലത്ത് ഇങ്ങനെ പത്തുലക്ഷം കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് വിലയിരുത്തല്‍. വെളിച്ചം കാണാതെ കിടക്കുന്ന അഴിമതികള്‍ ഇനിയെത്ര? സോണിയ പ്രഭൃതികളുടെ ഇൗ അഴിമതികളും തീവെട്ടിക്കൊള്ളകളുമെല്ലാം കണ്ടും കേട്ടും കുടുംബത്തിലെ ഒന്നിനും പ്രാപ്തിയില്ലാത്ത കാരണവരെപ്പോലെ യുപിഎ വഞ്ചി തുഴഞ്ഞ്, അവസാനം ജനങ്ങള്‍ ചവുട്ടി പുറത്താക്കിയ മന്‍മോഹന്‍സിങ്ങിന്റെ പ്രതിച്ഛായ ശുദ്ധമാണെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക? കോണ്‍ഗ്രസിനൊപ്പം ഈ പാപക്കറ അദ്ദേഹം കൂടി ഏറ്റെടുത്തല്ലേ മതിയാകൂ.
അറുപതുവര്‍ഷം രാജ്യം ഭരിച്ചിട്ടും ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളവും വൈദ്യുതിയും വീടും ശൗചാലയവും ഇന്നും ഒരു സ്വപ്നമായി നില്‍ക്കെ, അവരുടെ നികുതിപ്പണം കൊള്ളയടിച്ചവരും അതിന് കൂട്ടുനിന്നവരുമാണിപ്പോള് നരേന്ദ്ര മോദിയെ പുലഭ്യം പറയുകയും ആരോപണശരങ്ങളുമായി രംഗത്തുവരികയും ചെയ്യുന്നത്. നോട്ട് പിന്‍വലിക്കലിന്റെ പേരില്‍ പാര്‍ലമെന്റിലും പുറത്തും ഇവരിപ്പോള്‍ നടത്തുന്ന കോപ്രായങ്ങളും സമരാഭാസങ്ങളും വിലാപങ്ങളുമെല്ലാം ശുദ്ധതട്ടിപ്പും ആത്മാര്‍ത്ഥതയില്ലാത്തതുമാണെന്ന് കാണാന്‍ കഴിഞ്ഞ കാലങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കുകയേ വേണ്ടൂ. കള്ളപ്പണത്തിനെതിരെ മോദി സര്‍ക്കാര്‍ ഉറച്ച നിലപാടെടുത്തത് ഇവര്‍ക്ക് സഹിക്കുന്നില്ല.
ഇത്രയും കാലം അഴിമതിയിലൂടെയും അവിഹിത മാര്‍ഗത്തിലൂടെയും അടിച്ചുകൂട്ടിയ കള്ളപ്പണം ഒളിച്ചുവക്കാന്‍ ഇടമില്ലാതെ വെകിളിയും വെപ്രാളവുമായി നടക്കുന്ന ഈ കോണ്‍ഗ്രസ് നേതാക്കളുടെയും അവരുടെ ഉപജാപക വൃന്ദങ്ങളുടെയും വേവലാതി മനസിലാക്കാവുന്നതേയുള്ളൂ. ശരിക്കും ഇവരുടെയെല്ലാം മുന്‍കാല ചെയ്തികളാണ് നോട്ട് പിന്‍വലിക്കല്‍ പോലുള്ള സാമ്പത്തിക തിരുത്തലിലേക്ക് നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും കൊണ്ടുചെന്നെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: