കേരളത്തെ സംബന്ധിച്ച് ഇടതുപക്ഷം എന്ന വാക്ക് കമ്മ്യൂണിസത്തെയും വര്‍ഗസമരത്തെയും സൂചിപ്പിക്കുന്നു. 1945 മുതല്‍ ജനതയിലേക്ക് കാട്ടുതീപോലെ പടര്‍ന്നുപിടിച്ച ഈ പക്ഷപാതം ഇന്നും നിലനില്ക്കുന്നു എന്നാണ് ഈയിടെ നടന്ന കേന്ദ്ര വിരുദ്ധ മനുഷ്യചങ്ങലയും അതിനു നേതൃത്വം നല്കിയ കേരള മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നമുക്കു കാട്ടിത്തരുന്നത്.
കേന്ദ്രനയത്തിന്റെ ഗുണദോഷങ്ങള്‍ പരക്കെ അറിയാം. കേരളത്തിലേത് നിഷേധാത്മകത മാത്രമാണ്. ലോക ധനകാര്യ വിദഗ്ധര്‍ കേന്ദ്രനയത്തിന്റെ നേട്ടങ്ങളെ അഭിനന്ദിക്കുമ്പോഴും, ഇതര രാജ്യങ്ങള്‍ ഈ നയത്തെ മാതൃകയാക്കുമ്പോഴും, നാടിന്റെ സമ്പദ് വ്യവസ്ഥ ഭാവിയില്‍ നീതിയുക്തവും ക്ഷേമോന്മുഖവും ആകുമെന്നുള്ള യുക്തി ഇന്ത്യന്‍ ജനത അംഗീകരിക്കുമ്പോഴും കേരളത്തിലെ മനുഷ്യചങ്ങല (അതു പലരേയും വരിഞ്ഞു മുറുക്കുകയാല്‍) അന്ധമായ കേന്ദ്രവിരുദ്ധതയില്‍ ഉറച്ചുനില്‍ക്കുന്നു.
ആട്ടെ. അതാണ് ഇടതുപക്ഷശീലം,അതിനുമാറ്റമില്ല. കണ്ണഞ്ചിപ്പോകുന്നതിനാല്‍ സൂര്യന് ഉദിച്ചത് ഒരു വിഡ്ഢിത്തമാണെന്ന് അവര്‍ ഉറക്കെ വാദിച്ചോട്ടേ. എന്നും പ്രകാശം തേടുന്ന സാഹിത്യകാരന്മാര് അതില്‍ പങ്കുചേരണ്ടതുണ്ടോ?
സ്വന്തം പ്രതിഭയില്‍ വിശ്വാസമുള്ളവര്‍ കണ്ണഞ്ചിപ്പോയവര്‍ക്കൊപ്പം നിന്ന് ചങ്ങല പിടിക്കില്ല. കേരളത്തില്‍ അത്തരക്കാര്‍ സാഹിത്യകാരന്മാരുടെ കൂട്ടത്തില്‍ ഒന്നോ രണ്ടോ ഉണ്ടെങ്കിലായി. എടിഎമ്മില്‍ ക്യൂ നില്ക്കുന്ന ഒരു വിഭാഗക്കാര്‍. അവരെ ചങ്ങലയില്‍ കോര്‍ക്കുന്ന ഇടതുപക്ഷം. ഇതാണ് കേരളീയാന്തരീക്ഷം.
സാഹിത്യകാരന് ഈ ജനവിഭാഗം മാര്‍ക്കറ്റ് ആണ്. അവരുടെ കൂടെ നിന്നാല്‍ കൃതിയുടെ കോപ്പികള്‍ ചെലവാകും. ഭരണകൂടത്തിനു താളം പിടിച്ചുകൊടുത്താലോ സ്ഥാനമാനങ്ങളുടെ തകൃതിയാവും. ഈ വ്യാവസായിക ഉന്നം സാഹിത്യകാരന്മാരെ മുഴുവന്‍ ബാധിച്ചാല്‍, മൗലികരചനയല്ല പ്രീണന പ്രസ്താവനകളാവും ഉണ്ടാവുക.
മൗലികത നമ്മള് സമ്മതിച്ചുപോന്ന ചുരുക്കം ചിലരുടെ കൂട്ടത്തിലാണ് എം.ടി. വാസുദേവന്‍നായര്‍. അദ്ദേഹവും ഇപ്പോള്‍ സൗകര്യാര്‍ത്ഥം ഇടതുപക്ഷ കേന്ദ്രവിരുദ്ധതയിലേക്ക് തന്റെ പ്രതിഭയെ വഴിതിരിച്ചുവിട്ടു എന്നാണ് കേന്ദ്രത്തിന്റെ സാമ്പത്തികനയത്തെ മിതഭാഷയിലെങ്കിലും ആക്രമിച്ചുകൊണ്ടുള്ള പുറപ്പാട് സൂചിപ്പിക്കുന്നത്. വ്യാവസായിക നേട്ടമോ സ്ഥാനമാനപദവിയോ അദ്ദേഹത്തിനില്ല എന്നു നാം കരുതിപ്പോന്നത്, അക്കാര്യങ്ങള്‍ ഭംഗ്യന്തരേണയായോ പ്രകടമല്ലാതെയോ മാത്രം സൂക്ഷിക്കാനുള്ള പ്രായോഗിക ബുദ്ധി ഉള്ളതുകൊണ്ടാണ്. ഇപ്പോഴും ഒന്നും വെട്ടിത്തുറന്നുപറഞ്ഞില്ലതാനും. അങ്ങനെപറയാന്‍ ആര്‍ജവം വേണം. നേരെ വാ നേരെ പോ എന്ന നിലപാട്. ആ സത്യസന്ധത നാം കാണുന്നത് കുമ്മനം രാജശേഖരനിലും പി. വത്സലയെപ്പോലെ ഏതാനും സാഹിത്യപ്രതിഭകളിലും മറ്റുമാണ്. അവരെ സംഘപരിവാര്‍ എന്ന മുദ്രകുത്തി മറ്റുള്ളവര്‍ രക്ഷപ്പെടുന്നു. തെളിഞ്ഞ ബുദ്ധിയുള്ള എം.ജി.എസ്. നാരായണന് തത്വം പറഞ്ഞ് ഒഴിഞ്ഞുമാറി.
‘കമല്‍’ എന്ന നാമത്തില്‍ സിനിമയുണ്ടാക്കുകയും, ഫിലിം അക്കാദമിയുടെ അധ്യക്ഷനാവുകയും ചെയ്ത കമാലുദ്ദീന് ആണ് കോഴിക്കോട് കേന്ദ്രവിരുദ്ധ മുഖ്യപ്രസംഗം നടത്തിയത്. വ്യവസായ താല്പര്യം കാട്ടുന്നതില്‍ ഒരു വ്യവസായിയെ കുറ്റപ്പെടുത്തേണ്ടതില്ല. കള്ളപ്പണം കൊണ്ടാണ് പലരും സിനിമയെടുക്കുന്നത്. അപ്പോള്‍ കള്ളപ്പണത്തിന് തടയിട്ട് ധനമേഖല ശുദ്ധീകരിക്കുന്നത് സിനിമാ നിര്‍മാതാക്കളെ ബാധിക്കും എന്നു തീര്‍ച്ച. കമാലുദ്ദീനെ പരോക്ഷമായി തുണയ്ക്കുന്ന നിലപാട് എടുത്ത എം.ടി. വാസുദേവന്‍നായര്‍, നോട്ടു പിന്‍വലിക്കലിന്റെ പ്രയാസങ്ങള്‍ വിശദീകരിച്ചു. ഇദ്ദേഹത്തിനും സിനിമയുമായിട്ടാണല്ലോ അടുത്ത ബന്ധം. ഇവിടെ ഒരു സംശയം.
ദേശീയതാബോധം, ദേശസംസ്കാരത്തോട് ആദരവ്. ഇവ ഇല്ലാത്ത സാഹിത്യകാരന്മാരുടെ, സിനിമാക്കാരുടെ സൃഷ്ടിക്ക് എങ്ങനെയാണ് കലാസൗന്ദര്യവും പുലര്‍ത്താന്‍ സാധിക്കുക? സ്റ്റണ്ടും മദ്യപാനവും സ്ത്രീപീഡനവുംകൊണ്ട് നിറച്ച് ഗംഭീര ഷോ ഉണ്ടാക്കിയാല്‍ മതിയോ? തല്ക്കാലം കൊട്ടക നിറയുന്നു എന്ന നേട്ടമല്ലേ അതിനുണ്ടാകൂ. കള്ളപ്പണവും സ്വദേശനിന്ദയുമാണ് ഐശ്വര്യത്തിന്റെ വഴിയെന്ന് ധരിക്കുന്നവരുടെ സാഹിത്യത്തെയും കലയെയും എങ്ങനെ ആദരിക്കാനാവും? പ്രീണനത്തിനുവേണ്ടി സ്വമതം മാറ്റിമറിക്കുന്നവര്‍ക്ക് വ്യക്തിത്വം അവകാശപ്പെടാനാവുമോ? സ്വാതന്ത്ര്യം എന്ന വാക്കിന് സ്വന്തം തന്ത്രം എന്ന അര്‍ത്ഥമാണോ നമ്മുടെ എഴുത്തുകാര്‍ കൊടുക്കുന്നത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: