മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്ന സിഇഒയുടെ വിദ്യാഭ്യാസ യോഗ്യത അഞ്ചാം ക്ലാസ്. അതുപക്ഷേ, പാസായിട്ടുമില്ല. ധരംപാല്‍ ഗുലാത്തി (94) എന്ന എംഡിഎച്ച് മസാലയുടെ ഉടമസ്ഥനാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്നയാള്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 21 കോടിയായിരുന്നു ഗുലാത്തിയുടെ വാര്‍ഷിക വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എംഡിഎച്ചിന്റെ വരുമാനത്തില്‍ 15 ശമാനം വര്‍ധനവുണ്ടായി, 924 കോടി. ഇതുകൂടാതെ മൊത്ത ലാഭത്തില്‍ 24 ശതമാനത്തിന്റെ (213കോടി) വളര്‍ച്ച.
ദാദാജി, മഹാശയ്ജി എന്നറിയപ്പെടുന്ന ഗുലാത്തിയുടെ ഉത്പന്നങ്ങള്‍ 60 വര്‍ഷത്തോളമായി ഇന്ത്യയില്‍ വിറ്റഴിക്കുന്നു. ഉത്പന്നത്തിന്റെ കവറുകളിലും ടിവി പരസ്യങ്ങളിലും ഗുലാത്തിയുടെ പരസ്യങ്ങള്‍ രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ ഗുലാത്തിയുടെ പിതാവ് ചുനിലാല്‍ 1919ല്‍ ഒരു ചെറിയ കട ആരംഭിച്ചിരുന്നു. അതാണ് 1,500 കോടിയുടെ ആസ്തിയുള്ള സ്ഥാപനമായി മാറിയത്. പിതാവ് തന്നെയാണ് ഗുലാത്തിയുടെ മാര്‍ഗദര്‍ശകനും.
ഇന്ത്യ- പാക്ക് വിഭജനത്തിനുശേഷം ഗുലാത്തിയുടെ കുടുംബം ദല്‍ഹി കരോള്‍ബാഗിലേക്ക് കുടിയേറി . ഇന്ന് വിവിധ സംസ്ഥാനങ്ങളിലായി 15ഓളം ഫാക്ടറികളാണ് ഇന്ന് ഇദ്ദേഹിന്റെ ഉടമസ്ഥതയിലുള്ളത്. കൂടാതെ 20 സ്കൂളുകളും ആശുപത്രികള്‍ക്കും ഗുലാത്തി നേതൃത്വം നല്കുന്നു. 1000 ഡീലമാര്മാരാണ് എംഡിഎച്ചിനുള്ളത്. ലണ്ടന്‍, ദുബായ് തുടങ്ങി 100ഓളം രാജ്യങ്ങളിലേക്ക് എംഡിഎച്ച് കയറ്റുമതിയും ചെയ്യുന്നു. ചാട് മസാല, ചന്ന മസാല, ദെഗ്ഗി മിര്‍ചി തുടങ്ങി 60ഓളം ഉത്പന്നങ്ങള്‍ എംഡിഎച്ചിനുണ്ട്.
ഗുലാത്തിയുടെ മകനാണ് കമ്പനിയുടെ വ്യാപാര കാര്യങ്ങള്‍ നോക്കി നടത്തുന്നത്. ആറു പെണ്മക്കള് വിതരണ മേഖലയും കൈകാര്യം ചെയ്യുന്നു. കര്‍ണാടക, രാജസ്ഥാന്, അഫ്ഗാനിസ്ഥാന്, ഇറാഖ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു സുഗന്ധദ്രവ്യങ്ങള്‍ ശേഖരിച്ചാണ് മസാലക്കൂട്ട് തയ്യാറാക്കുന്നത്. എവറസ്റ്റ്, നെസ്ലെ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പതഞ്ജലി, മദര്‍ റസിപ്പി, തുടങ്ങിയ കമ്പനികളുമായാണ് എംഡിഎച്ച് കിടപിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: