ഉത്സവലഹരിയില്‍ കലോത്സവ നഗരി. വേദികളും നഗരവീഥികളിലും ജനസാഗരം. ആയിരങ്ങളാണ് കലോത്സവത്തിന്റെ രണ്ടാംനാളായ ഇന്നലെ ഒഴുകിയെത്തിയത്. അക്ഷരാര്‍ത്ഥത്തില്‍ കലോത്സവത്തെ കണ്ണൂരിലെ ജനങ്ങള്‍ നെഞ്ചേറ്റിയിരിക്കുകയാണ്. ഒന്നിനൊന്നു മികവോടെ അവതരപ്പിക്കപ്പെട്ട മത്സര ഇനങ്ങള്‍ കലാകേരളത്തിന്റെ തനിമ വിളിച്ചോതുന്നവയായിരുന്നു. മത്സരങ്ങള്‍ പല വേദികളിലും വൈകിയാണ് ആരംഭിച്ചതെങ്കിലും ഒട്ടുമിക്ക വേദികളിലും കലാസ്വാദകര്‍ അതിരാവിലെ തന്നെ ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. ജന സഞ്ചയം വേദികളില്‍ നിന്നും വേദികളിലേക്ക് യാത്ര ചെയ്യുകയും ഇതിനിടയില്‍ വാഹനങ്ങളുടെ ബാഹുല്യവും നഗരത്തെ വീര്‍പ്പുമുട്ടിച്ചു. പൊടിപടലങ്ങള്‍ കലോത്സവ നഗരിയിലെത്തിയവരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ജവഹര്‍ സ്റ്റേഡിയത്തിലെ ഭക്ഷണശാലയില്‍ വന്‍തിരക്കാണ് ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം മുതല്‍ അനുഭവപ്പെട്ടത്.
സംഘാടനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നിന്നും പരാതികളും കലോത്സവ നഗരിയില്‍ നിന്നും ഉയര്‍ന്നുകേട്ടു. വെളിച്ചക്കുറവുമായി ബന്ധപ്പെട്ടും ഡ്രസ്സിംഗ് റൂമുകളെ ക്കുറിച്ചും മത്സരാര്‍ത്ഥികളുടെ കൂടെയെത്തിയ രക്ഷാകര്‍ത്താക്കള്‍ക്ക് ഭക്ഷണം ലഭിക്കാത്തതുമായി ബന്ധപ്പെട്ടും ചവിട്ടുനാടകം പോലുളള ചില മത്സര ഇനങ്ങളിലെ വിധികര്‍ത്താക്കളെ സംബന്ധിച്ചുമെല്ലാമാണ് പ്രധാനമായും പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.
ഒന്നാം വേദിയായ പോലീസ് മൈതാനിയിലെ നിളയില്‍ ഇന്നലെ രാവിലെ ഹയര്‍ സെക്കണ്ടറി വിഭാഗം കുച്ചുപുടി മത്സരത്തോടെയാണ് വേദിയുയര്‍ന്നത്. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം ഹയര്‍ സെക്കണ്ടറി വിഭാഗം ഒപ്പന മത്സരം അരങ്ങേറി. രണ്ടാം വേദിയായ ചന്ദ്രഗിരിയില്‍ കേരള നടനവും തിരുവാതിരയും കബനിയില്‍ മോഹിനിയാട്ടവും പഞ്ചവാദ്യവും, മറ്റ് വിവിധ വേദികളിലായി വയലിന്, വൃന്ദവാദ്യം, ഭരതനാട്യം, ഓട്ടന്‍തുളളല്‍, ശാസ്ത്രീയ സംഗീതം, കഥാപ്രസംഗം, അറബിക് മോണോ ആക്ട്, അക്ഷര ശ്ലോകം, അഷ്ടപദി, പദ്യം ചൊല്ലല്‍, പ്രഭാഷണം തുടങ്ങി വിവിധ മത്സരങ്ങള്‍ നടന്നു. വേദി 20 സ്റ്റേഡിയം കോര്‍ണ്ണറില്‍ സാംസ്ക്കാരിക സായാഹ്നം നടന്നു. പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന് പരിപാടി ഉദ്ഘാടനം ചെയ്തു.
ഇന്ന് കേരള നടനം, കുച്ചുപ്പുടി, പൂരക്കളി, മിമിക്രി, കോല്‍ക്കളി, മാര്‍ഗ്ഗംകളി, ഭരതനാട്യം ,ചാക്യാര്‍കൂത്ത്, ഓടക്കുഴല്‍ തുടങ്ങി വിവിധ മത്സരങ്ങള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: