ഇടുക്കി: ഛത്തീസ്ഗഢിലെ റായ്പൂരില്‍ സമാപിച്ച ദേശീയ സീനിയര്‍ പുരുഷ-വനിതാ വിഭാഗം ന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഓവറോള്‍ കിരീടം. വനിതാ വിഭാഗത്തിലും കേരളം കിരീടം നിലനിര്‍ത്തി. അഞ്ച് സ്വര്‍ണ്ണം, ഒമ്പത് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡല്‍ നേട്ടം.
മുന്‍ കേരള താരം തമിഴ്നാടിന്റെ സി.എ. ഭവാനിദേവിയെ വീഴ്ത്തി സംസ്ഥാനത്തിന്റെ ജോസ്ന ക്രിസ്റ്റി ജോസ് (കണ്ണൂര്‍) അട്ടിമറി സ്വര്‍ണ്ണം നേടിയതാണ് ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പിന്റെ പ്രത്യേകത. കഴിഞ്ഞ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി ഭവാനിദേവി വെള്ളി മെഡല്‍ നേടിയിരുന്നു. പിന്നീട് തമിഴ്നാട് ടീമില്‍ ചേര്‍ന്നു. സാബ്റെയില് ടീമിനത്തിലും വ്യക്തിഗത ഇനത്തിലും രണ്ടു സ്വര്‍ണ്ണം നേടിയ ജോസ്ന ശ്രദ്ധേയ താരമായി. ഇതിനു പുറമേ വി. ഡെസ്നി, കെ. അനിത, റീഷ പുതുശ്ശേരി എന്നിവരും സാബറെയില് സ്വര്‍ണം നേടി.
ഫോയില്‍, എപ്പി, സാബ്റേ ഇനങ്ങളില്‍ 24 അംഗ ടീമാണ് കേരളത്തിനു വേണ്ടി അങ്കത്തിനിറങ്ങിയതെന്ന് ഫെന്‍സിങ് അസോസിയേഷന് സെക്രട്ടറി എം.എസ്. പവനന് പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത (എപ്പി) നാല് പുരുഷന്മാരൊഴികെ എല്ലാവര്ക്കും മെഡല്‍ നേടാനായി.
സാഗര്‍ എസ്. ലാഗു, ഒ. രജീഷ്ണ എന്നിവരായിരുന്നു ടീമിന്റെ പരിശീലകര്‍. അരുണ്‍ എസ്. നായര്‍, രേഷ്മ മുരളി എന്നിവര്‍ ടീം മാനേജര്‍മാര്‍. നവംബറില്‍ മണിപ്പൂരില്‍ നടന്ന ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും കഴിഞ്ഞ മാസം ന്യൂദല്‍ഹിയില്‍ നടന്ന ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പിലും കേരളത്തിനായിരുന്നു ഓവറോള്‍ കിരീടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: