കോട്ടയം: സംസ്ഥാന സ്കൂള്‍ യുവജനോത്സവ വേദി പോലും പ്രധാനമന്ത്രിക്കെതിരായ രാഷ്ട്രീയ ആരോപണ വേദിയാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിച്ചതെന്ന് കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി. കോട്ടയത്ത് നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് സിപിഎമ്മുകാര്‍ ചുട്ടുകൊന്ന വിമലയെന്ന വീട്ടമ്മയുടെ ചിതയിലെ അഗ്നി അണയുന്നതിന് മുമ്പാണ് കണ്ണൂരിലെ സ്കൂള്‍ കലോത്സവവേദിയെ രാഷ്ട്രീയവത്കരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചത്. ഇത് തികച്ചും പ്രതിഷേധാര്‍ഹമാണ്. പ്രധാനമന്ത്രിയെ ആശയം കൊണ്ടു നേരിടാന്‍ കഴിയാത്തവര്‍ തരംതാണ ആരോപണം ഉന്നയിക്കുന്നു. ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് പ്രധാനമന്ത്രിയെയും ബിജെപിയേയും മുഖ്യമന്ത്രിയും കൂട്ടരും കല്ലെറിയുന്നത്. ബിജെപി കേരളത്തില്‍ അപ്രസ്കതമെന്നു കരുതിയിരുന്നവര്‍ പോലും ബിജെപിയുടെ വളര്‍ച്ച കണ്ട് വിറളി പിടിച്ചിരിക്കുന്നു. പാര്‍ട്ടി കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറി. സംസ്ഥാനത്തെ ഇരുമുന്നണികളുടെയും മുഖ്യശത്രു ബിജെപിയാണ്. കേരളത്തിലെ പരിഷ്കൃത സമൂഹത്തിനു മുന്നില്‍ സിപിഎമ്മിന് നിലനില്‍പ്പില്ല. കേരളത്തില്‍ നടക്കുന്നത് തമ്പ്രാന് ഭരണമാണ്. വരമ്പത്ത് കൂലി കൊടുക്കുന്ന കാഴ്ച്ചയാണ് കണ്ടുവരുന്നത്. അന്നം, വെള്ളം, ഭൂമി, പാര്‍പ്പിടം തുടങ്ങി ബിജെപി ഉയര്‍ത്തിയിരിക്കുന്ന ജനകീയാവശ്യങ്ങളോട് പ്രതികരിക്കാന്‍ പോലും സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: