കുന്നത്തൂര്‍: കൊടുംവരള്‍ച്ച മുതലെടുത്ത് ജനങ്ങളെ പിഴിയാന്‍ ജലമാഫിയയും. പൊതുടാപ്പുകള്‍ വഴിയുള്ള ജലവിതരണം ആഴ്ചയില്‍ ഒന്നും രണ്ടും ദിവസമായി ചുരുങ്ങുകയും കിണറുകള്‍ വറ്റിവരളുകയും ചെയ്തതോടെ എന്തുവില കൊടുത്തും സ്വകാര്യവ്യക്തികളില്‍ നിന്നും ജലം വാങ്ങേണ്ട അവസ്ഥയിലാണ് ജനം.
മുതുപിലാക്കാട്, പോരുവഴി, ശാസ്താംകോട്ട, മൈനാഗപ്പള്ളി ഭാഗങ്ങളിലാണ് അനധികൃത ജലവില്പ്പനയും വ്യാപകമാകുന്നത്. 500 ലിറ്റര്‍ വെള്ളത്തിന് 300 മുതല്‍ 500 വരെ രൂപയാണ് ഈടാക്കുന്നത്.
ശുദ്ധമായ കുടിവെള്ളമെന്ന രീതിയിലാണ് ഇവ എത്തിക്കുന്നത്. എന്നാല്‍ ഇവയില്‍ പലതും ചേലൂര്‍ പുഞ്ചയില്‍ നിന്നും മറ്റ് കുളങ്ങളില്‍ നിന്നും ശുദ്ധീകരണം നടത്താതെ നേരിട്ട് എടുത്ത് വിതരണം ചെയ്യുകയാണ്. ചില വ്യക്തികള്‍ കുഴല്‍കിണറുകള്‍ നിര്‍മിച്ചും വാണിജ്യാടിസ്ഥാനത്തില്‍ ജലവില്‍പ്പന നടത്തുന്നു. നിലവില്‍ യാതൊരു മാനദണ്ഡവുമില്ലാതെയാണ് കുഴല്‍ക്കിണറുകള്‍ വ്യാപകമായി നിര്‍മിക്കുന്നത്. പോരുവഴി ശാസ്താംകോട്ട പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ സിനിമാപറമ്പില്‍ ഒന്നിലേറെ വ്യക്തികള്‍ ചേര്‍ന്ന് അനവധി കുഴല്‍കിണറുകള്‍ നിര്‍മിച്ച് സമാന്തര കുടിവെള്ള ശൃംഖലയായി പ്രവര്‍ത്തിക്കുന്നു. ഈ പ്രദേശങ്ങള്‍ക്ക് അനധികൃതമായി പൈപ്പ്ലൈനുകള് സ്ഥാപിക്കുന്നതിനായി റോഡ് പൊട്ടിപൊൡലും വ്യാപകമാണ്. ഇത്തരത്തില്‍ അനിയന്ത്രിതമായി കുഴല്‍കിണറുകള്‍ നിര്‍മിക്കുകയും ജലം വലിച്ചെടുക്കുകയും ചെയ്താല്‍ ഭൂഗര്‍ഭജലനിരപ്പ് ക്രമാതീതമായി താഴുമെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു. സാധാരണ കിണര്‍ നിര്‍മിച്ചാല്‍ തന്നെ ജലം സുലഭമായി ലഭിക്കുന്ന പ്രദേശങ്ങളില്‍പോലും കുഴല്‍കിണറുകള്‍ നിര്‍മിക്കുന്നത് പരിസ്ഥിതിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കുക. ഇത് കൂടാതെ പൊതുടാപ്പുകളില്‍ നിന്നും ജലം മോഷ്ടിച്ച് വില്‍ക്കുന്ന സംഘങ്ങളും സജീവമാണ്. ഇത്തരത്തിലുള്ള അനധികൃത ജലവില്പ്പനക്കാരെ നിയന്ത്രിക്കാന്‍ അധികൃതര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: