തിരൂര്‍: ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവത്തിന് തിരൂര്‍ തുഞ്ചന്‍പറമ്പ് ഒരുങ്ങി. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ 28 മുതല്‍ 31 വരെയാണ് ഉത്സവം. 28ന് രാവിലെ 10ന് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു ഉദ്ഘാടനം ചെയ്യും.
തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്മാന് എം.ടി. വാസുദേവന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. പുസ്തകോത്സവം കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനന് ഉദ്ഘാടനം ചെയ്യും. പുസ്ത പ്രകാശനം, സാഹിത്യ ക്വിസ്, ദ്രുത കവിതാ രചനാ മത്സരം എന്നിവ നടക്കും.
ഉച്ചക്ക് രണ്ടിന് കോഴിക്കോട് ആകാശവാണിയുടെ നേത്യത്വത്തില്‍ നടക്കുന്ന കവി സമ്മേളനം മഹാകവി അക്കിത്തം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് തുഞ്ചന്‍ കലോത്സവം ചലച്ചിത്ര സംവിധായകന് ലാല്‍ ജോസ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ അമിത് മീണ അദ്ധ്യക്ഷത വഹിക്കും.
29ന് എഴുത്താണി എഴുന്നെള്ളിപ്പ്, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ പങ്കെടുക്കുന്ന സെമിനാര്‍, കലാപരിപാടികള്‍ എന്നിവ അരങ്ങേറും. 30ന് രാവിലെ കേരളം അറ്റ് 60 എന്ന സെമിനാര്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. വൈശാഖന് അദ്ധ്യക്ഷത വഹിക്കും.
സമാപന ദിനമായ 31ന് രാവിലെ 10ന് ചരിത്രകാരന് രാമചന്ദ്രഗുഹ തുഞ്ചന്‍ സ്മാരക പ്രഭാഷണം നടത്തും. വൈകിട്ട് 5.30ന് സമാപന സമ്മേളനം മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്യും. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: