ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടിയിലെ ഭിന്നത നാടകമെന്ന് വ്യക്തമായി. കുടുംബത്തിലെയും പാര്‍ട്ടിയിലെയും എതിര്‍പ്പ് മറികടന്ന് അഖിലേഷിനെ നേതൃസ്ഥാനത്തെത്തിക്കാനുള്ള മുലായത്തിന്റെ തിരക്കഥയായിരുന്നു കലഹമെന്നാണ് തെളിയുന്നത്.
അധികാര തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അഖിലേഷ് വിജയിച്ചതിന് പിന്നാലെ സ്ഥാനാര്ത്ഥികളാക്കേണ്ട 38 പേരുടെ പട്ടിക മുലായം കൈമാറി. ഇത് അഖിലേഷ് അംഗീകരിച്ചതായാണ് വിവരം.
നേരത്തെ അഖിലേഷിനെതിരെ താന്‍ മത്സരിക്കുമെന്ന് മുലായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സ്വന്തമായി മുലായം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. വരും ദിവസങ്ങളില്‍ അഖിലേഷിന് വേണ്ടി മുലായം പ്രചാരണത്തിനിറങ്ങാനും സാധ്യത. തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കേണ്ടെന്നും മുലായം തീരുമാനിച്ചു.
പാര്‍ട്ടിയിലെ കലഹത്തോടെ അഞ്ച് വര്‍ഷത്തെ ഭരണ പരാജയം ചര്‍ച്ചയാകുന്നത് തടയാനും അഖിലേഷിന് സാധിച്ചു. മുലായത്തിന്റെ രണ്ടാം ഭാര്യയിലെ മകന്റെ മകന്റെ ഭാര്യ അപര്‍ണ, അഖിലേഷിന്റെ എതിരാളിയായ ശിവ്പാല്‍ യാദവ്, ശിവ്പാലിന്റെ മകന് എന്നിവരും മുലായം നല്കിയ പട്ടികയിലുണ്ട്.
അഖിലേഷിന്റെ ജയത്തോടെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട ശിവ്പാല്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണോ മത്സരിക്കുകയെന്നത് വ്യക്തമാക്കിയിട്ടില്ല. അഖിലേഷിന്റെ പ്രചാരണ ബോര്‍ഡുകളില്‍ മുലായത്തിന്റെ വലിയ ചിത്രങ്ങളും നിറഞ്ഞു നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: