മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് സിംഗിള്‍സ് മത്സരങ്ങളില്‍ പ്രമുഖര്‍ മൂന്നാം റൗണ്ടിലെത്തി. വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ആഞ്ചലിക് കെര്‍ബര്‍, ഏഴാം സീഡ് ഗാര്‍ബിനെ മുഗുരുസ, എട്ടാം സീഡ് സ്വെറ്റ്ലാന കുസ്നെറ്റ്സോവ, 14-ാം സീഡ് വീനസ് വില്ല്യംസ്, യെലേന ജാന്‍കോവിച്ച്, യൂജിന്‍ ബുച്ചാര്‍ഡ് തുടങ്ങിയവര്‍ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. പുരുഷ വിഭാഗത്തില്‍ ആന്‍ഡി മുറെ, റോജര്‍ ഫെഡറര്‍, സ്റ്റാനിസ്ലാവ് വാവ്റിങ്ക, തോമസ് ബര്‍ഡിച്ച്, ജോ വില്‍ഫ്രഡ് സോംഗ, കി നിഷികോരി, ആന്ദ്രെ സെപ്പി തുടങ്ങിയവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
ജര്‍മ്മനിയുടെ കെര്‍ബര്‍ നാട്ടുകാരിയായ കരിന വിത്തോഫ്റ്റിന്റെ കനത്ത വെല്ലുവിളി മറികടന്നാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-2, 6-7 (3-7), 6-2 എന്ന സ്കോറിനായിരുന്നു കെര്‍ബര്‍ ജയിച്ചുകയറിയത്. സ്പാനിഷ് താരം മുഗുരുസ അമേരിക്കയുടെ സാമന്ത ക്രോഫോര്‍ഡിനെ 7-5, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. റഷ്യന്‍ സുന്ദരി കുസ്നെറ്റ്സോവ 6-2, 6-1 എന്ന സ്കോറിന് ഓസീസ് താരം ജാമി ഫോര്ലിസിനെ പരാജയപ്പെടുത്തി.
അമേരിക്കയുടെ വീനസ് വില്ല്യംസ് 6-3, 6-2 എന്ന സ്കോറിന് സ്വിസ് താരം സ്റ്റെഫാനി വോഗെലെയെ അനായാസം കീഴടക്കിയപ്പോള്‍ 11-ാം സീഡ് എലീന സ്വിറ്റോലിന 6-1, 6-1 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് അമേരിക്കന്‍ സുന്ദരി ജൂലിയ ബൊസേറപ്പിനെ പരാജയപ്പെടുത്തി. റഷ്യയുടെ അനസ്താസിയ പാവ്ല്യുചെങ്കോ, ചൈനയുടെ യിങ്യിങ് ഡുവാന്‍, ഷാങ് ഷുയി, ജര്‍മ്മനിയുടെ മോന ബാര്ത്തേല്, അമേരിക്കയുടെ അലിസണ് റിസ്കെ തുടങ്ങിയവരും മൂന്നാം റൗണ്ടില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം പത്താം സീഡ് കാര്‍ല സുവാരസ് നവാരോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ച് റുമാനിയയുടെ സിമോണ സിര്സ്റ്റിയയും അടുത്ത റൗണ്ടിലേക്ക് മുന്നേറി.
പുരുഷ സിംഗിള്‍സില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ യോഗ്യതാ റൗണ്ട് കടന്നെത്തിയ റഷ്യയുടെ ആന്‍ഡ്രെ റുബ്ലേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 6-3, 6-0, 6-2. അമേരിക്കയുടെ സാം ഖുറേയാണ് മൂന്നാം റൗണ്ടില്‍ മുറെയുടെ എതിരാളി. ഇതിഹാസതാരം സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അമേരിക്കയുടെ നോഹ റൂബിനെ പരാജയപ്പെടുത്തി. സ്കോര്‍: 7-5, 6-3, 7-6 (7-3).
മൂന്നാം റൗണ്ടില്‍ ഫെഡററുടെ എതിരാളി പത്താം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ച്. അമേരിക്കയുടെ റയാന് ഹാരിസണെ പരാജയപ്പെടുത്തിയാണ് ബര്‍ഡിച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ജപ്പാന്റെ കി നിഷികോരി 6-3, 6-4, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫ്രാന്‍സിന്റെ ജെര്‍മി ചാഡിയെ തകര്‍ത്തു. സ്വിസ് താരം സ്റ്റാനിസ്ലാവ് വാവ്റിങ്ക 6-3, 6-4, 6-4 എന്ന സ്കോറിന് അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലെത്തി.
29-ാം സീഡ് സെര്‍ബിയയുടെ വിക്ടര്‍ ട്രോസിക്കിയാണ് വാവ്റിങ്കയുടെ മൂന്നാം റൗണ്ട് എതിരാളി.
മറ്റൊരു മാരത്തോണ്‍ മത്സരത്തില്‍ ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസിനെ അട്ടിമറിച്ച് ഇറ്റലിയുടെ ആന്ദ്രെ സെപ്പിയും മൂന്നാം റൗണ്ടിലെത്തി. മൂന്നു മണിക്കൂറും എട്ട് മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ 6-1, 7-6 (7-1), 6-4, 6-2, 10-8 എന്ന സ്കോറിനാണ് സെപ്പി ഓസ്ട്രേലിയന്‍ താരത്തെ അട്ടിമറിച്ചത്. ആദ്യ രണ്ട് സെറ്റും കിര്‍ഗിയോസ് നേടിയെങ്കിലും തുടര്‍ന്നുള്ള മൂന്നു സെറ്റുകളും വാശിയോടെ പൊരുതിയ സെപ്പി പിടിച്ചെടുത്തു.
ഏഴാം സീഡ് ക്രൊയേഷ്യയുടെ മാരിന് സിലിക്കിനെ അട്ടിമറിച്ച് ഇംഗ്ലണ്ടിന്റെ ഡാനിയേല്‍ ഇവാന്‍സും മൂന്നാം റൗണ്ടില്‍. രണ്ട് മണിക്കൂറും 57 മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവില്‍ 3-6, 7-5, 6-3, 6-3 എന്ന സ്കോറിനായിരുന്നു ഇവാന്‍സിന്റെ ജയം.
ബൊപ്പണ്ണ, സാനിയ സഖ്യങ്ങള്‍ രണ്ടാം റൗണ്ടില്‍
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയത്തുടക്കം. പുരുഷ ഡബിള്‍സില്‍ രോഹന് ബൊപ്പണ്ണ സഖ്യവും വനിതാ ഡബിള്‍സില്‍ സാനിയ സഖ്യവും രണ്ടാം റൗണ്ടിലെത്തി.
വനിതാ ഡബിള്‍സില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബൊറ സ്ട്രൈക്കോവയുമൊത്ത് കളിച്ച സാനിയ ബ്രിട്ടന്റെ ജോസെലിന് റേ-അന സ്മിത്ത് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടിലെത്തിയത്. മത്സരം ഒരു മണിക്കൂറിനുള്ളില്‍ അവസാനിച്ചു. സ്കോര്‍: 6-3, 6-1.
പുരുഷ ഡബിള്‍സില്‍ ഉറുഗ്വെയുടെ പാബ്ലൊ ക്യുവാസിനൊപ്പം കോര്‍ട്ടിലിറങ്ങിയ ഇന്ത്യന്‍ രോഹന് ബൊപ്പണ്ണയും ആദ്യ റൗണ്ടില്‍ വിജയം നേടി. ബ്രസീല്‍-അര്‍ജന്റീന ജോഡികളായ തോമസ് ബെല്ലൂച്ചി-മാക്സിമോ ഗൊണ്‍സാലസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിലെത്തിയത്.
ആദ്യ സെറ്റ് ഏറെ ബുദ്ധിമുട്ടാതെ നേടിയ ഇന്തോ-ഉറുഗ്വെയ്ന്‍ ജോഡിക്ക് രണ്ടാം സെറ്റില്‍ കടുത്ത പോരാട്ടം പുറത്തെടുക്കേണ്ടി വന്നു. ടൈബ്രേക്കറിലാണ് രണ്ടാം സെറ്റ് തീരുമാനമായത്. സ്കോര്‍: 6-4, 7-6 (7-4). രണ്ടാം റൗണ്ടില്‍ ഓസ്ട്രേലിയന്‍ ജോഡിയായ അലെക്സ് ബോള്‍ട്ട്-ബ്രാഡ്ലി മൗസ്ലി സഖ്യമാണ് ബൊപ്പണ്ണ സഖ്യത്തിന്റെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: