കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് കോഹ്ലിയും കൂട്ടരും.
രണ്ട് വര്‍ഷത്തിനു ശേഷമാണ് കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ ഒരു അന്താരാഷ്ട്ര ഏകദിനം നടക്കുന്നത്. 2014 നവംബര്‍ 2ന് ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഇവിടെ അവസാനമായി ഏകദിനം നടന്നത്. 363/5 എന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയ ഇന്ത്യ ശ്രീലങ്കയെ 169 റണ്‍സിന് തകര്‍ത്തിരുന്നു.
ഇന്നത്തെ മത്സരത്തില്‍ ടോസ് നിര്‍ണ്ണായകമാണ്. കട്ടക്കില്‍ ദിവസങ്ങളില്‍ രാത്രി നല്ല മഞ്ഞ് വീഴ്ചയുണ്ട്. അതിനാല്‍ ടോസ് കിട്ടുന്ന ടീം ബാറ്റിങ്ങ് തെരഞ്ഞെടുക്കാനാണ് സാധ്യത.
ആദ്യ മത്സരത്തില്‍ തുടക്കത്തിലേറ്റ തകര്‍ച്ചയില്‍ നിന്ന് വിരാട് കോഹ്ലിയുടെയും കേദാര്‍ ജാദവിന്റെയും സെഞ്ചുറി കരുത്തില്‍ അതിശക്തമായി തിരിച്ചാണ് ഇംഗ്ലണ്ട് ഉയര്‍ത്ത കൂറ്റന്‍ വിജയലക്ഷ്യമായ 351 റണ്‍സ് ഇന്ത്യ നേടിയത്. അതേസമയം ഇംഗ്ലണ്ടിന് പരമ്പര നഷ്ടപ്പെടാതിരിക്കണമെങ്കില്‍ ഇന്ന് വിജയം അനിവാര്യമാണ്. ഇന്നും തോറ്റാല്‍ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യക്ക് മുന്നില്‍ അവര്‍ക്ക് അടിയറ വെക്കാം.
എന്നാല്‍ മുന്‍നിര ബാറ്റ്സ്മാന്മാരുടെ ഫോമില്ലായ്മയാണ് ഇന്ത്യയെ ഏറെ അലട്ടുന്നത്. ശിഖര്‍ ധവാനും കെ.എല്‍. രാഹുലും കഴിഞ്ഞ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന അജിന്‍ക്യ രഹാനെ ഇന്ന് ഓപ്പണറുടെ റോളില്‍ തിരിച്ചെത്താന്‍ സാധ്യത. അങ്ങനെയായാല്‍ മിക്കവാറും ധവാന് പുറത്തിരുന്നേക്കും. ഒപ്പം യുവരാജ് സിങും ധോണിയും ഈ കളിയില്‍ തീര്‍ത്തും നിരാശപ്പെടുത്തി.
ബൗളര്‍മാരും മികച്ച രീതിയില്‍ പന്തെറിയാതിരുന്നതോടെയാണ് ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോര്‍ നേടിയത്. രവീന്ദ്ര ജഡേജയും ഹാര്‍ദിക് പാണ്ഡ്യയും മാത്രമാണ് ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞത്. മറ്റുള്ളവരെല്ലാം തന്നെ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരുടെ തല്ല് കണക്കിന് വാങ്ങുകയും ചെയ്തു. പ്രത്യേകിച്ചും അവസാന 10 ഓവറുകളില്‍. 115 റണ്‍സാണ് ആദ്യ മത്സരത്തിന്റെ അവസാന പത്ത് ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വഴങ്ങിയത്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചായിരിക്കണം ഇന്ന് കളിക്കാനിറങ്ങുന്നത്.
അതേസമയം മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാന്‍ ബൗളര്‍മാര്‍ക്ക് കഴിയാതെ പോയതാണ് ആദ്യ ഏകദിനത്തില്‍ ഇംഗ്ളണ്ടിന് വിനയായത്. സ്ഥിരത നിലനിര്‍ത്താന്‍ കഴിയാത്തതാണ് അവരുടെ പോരായ്മ. ഓപ്പണര്‍ ആഡം ഹെയ്ല്‍സ് ആദ്യ മത്സരത്തില്‍ 8 റണ്‍സിന് പുറത്തായെങ്കിലും ജാസണ്‍ റോയ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്ക്സ് എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടി ഫോമിലാണെന്ന മുന്നറിയിപ്പ് ഇന്ത്യക്ക് നല്‍കിക്കഴിഞ്ഞു.
വില്ലിയും ബാളും സ്റ്റോക്ക്സും വോക്സും ഉള്‍പ്പെടുന്ന ബൗളിങ്ങ് നിരയും മികച്ചതുതന്നെയാണ്. എന്തായാലും പരമ്പര ലക്ഷ്യമാക്കി കോഹ്ലിപ്പടയും തിരിച്ചടിക്കാന്‍ ഇംഗ്ലണ്ടും ഇറങ്ങുമ്പോള്‍ പോരാട്ടം ആവേശകരമായിരിക്കുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: