പാലാ: മനസ്സിനെ മഹത്വവത്ക്കരിക്കുന്ന മന്ത്രമാണ് ഭാഗവത്ഗീതയെന്ന് സ്വാമി ഉദിത്ചൈതന്യ. മീനച്ചില്‍ ഹിന്ദുമഹാസംഗമത്തിന്റെ ഭാഗമായി നടന്ന സത്സംഗസമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയ സംസ്കാരം നേടിയില്ലെങ്കില്‍ ജീവിത പ്രതിസന്ധികളെ നേരിടാന്‍ കഴിയാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ വ്യക്തിയിലും വലിയ അത്ഭുതങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരെപ്പോലെ ആയിത്തീരാന്‍ ശ്രമിക്കുന്നതാണ് ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ പരാജയം. പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍ പോലും ആത്മഹത്യചെയ്യുന്നു. വികാരങ്ങളെ ബുദ്ധിയുടെ തലത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞാല്‍ അത്മഹത്യകള്‍ ഉണ്ടാകില്ല. ആത്മീയതയില്‍ അധിഷ്ഠിതമായ ധ്യാനത്തിലൂടെയും അറിവിലൂടെയും മനസ്സില്‍ മാത്രമേ പരിവര്‍ത്തനമുണ്ടാക്കാന്‍ കഴിയൂ. ആശയവിശുദ്ധിയില്ലാത്ത രാഷ്ട്രീയം വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുകയാണെന്ന് സ്വാമി പറഞ്ഞു. പ്രതിഷേധം വിവേകത്തോടെയാവണം. സമരക്കാരെയും അക്രമികളെയും സൃഷ്ടിക്കുന്നതാണിന്നത്തെ രാഷ്ട്രീയ നേതൃത്വമെന്നും സ്വാമി ഉദിത് ചൈതന്യ വ്യക്തമാക്കി. വേണു വണ്ടാനത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.ചന്ദ്രന്, സോമശേഖരന്‍ തച്ചേട്ട് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: