മാധ്യമങ്ങള്‍ക്ക് ഏറ്റവും പ്രവചനീയമായിരുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ അപ്രവചനീയമായ വിജയമുണ്ടാക്കിയ സ്ഥാനാര്‍ത്ഥിയാണ് അമേരിക്കന്‍ ഐക്യനാടുകളുടെ രാഷ്ട്രപതിയായ ഡോണള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കിലെ ക്വീന്‍സില്‍ ബിസിനസ് കുടുംബത്തിലാണ് ട്രംപ് ജനിച്ചത്. മാതാപിതാക്കള്‍ ജര്‍മ്മന്‍ സ്കോട്ടിഷ് വംശജര്‍. സാമ്പത്തികശാസ്ത്രത്തില്‍ പെന്‍സില്‍വാനിയ സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദത്തിനുടമയാണ് അദ്ദേഹം.
റിപ്ലബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ട്രംപിന്റെ വരവ് അത്ര പ്രതീക്ഷിക്കപ്പെട്ടതല്ല. രാഷ്ട്രീയപ്രവര്‍ത്തനത്തെക്കാള്‍ ബിസിനസ്സിനും ബിസിനസ്സ് ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. കടുംപിടുത്തക്കാരന് എന്ന ഇമേജിനുടമ. കുടിയേറ്റക്കാരായ യൂറോപ്യന്മാര് അമേരിക്കന്‍ ഐക്യനാടുകളില്‍ സൃഷ്ടിച്ചിരിക്കുന്ന അമേരിക്കന്‍ വംശീയതയുടെ വക്താവായി കാണാനാണ് മൊത്തത്തില്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും അഭിപ്രായങ്ങളും സഹായിച്ചത്. കുടിയേറ്റക്കാര്‍ സൃഷ്ടിച്ച നാടാണ് ഇന്നത്തെ അമേരിക്ക. അതിനാല്‍ എക്കാലവും അമേരിക്ക കുടിയേറ്റങ്ങള്‍ പ്രോത്സാഹിപ്പിച്ചു. ആ സംസ്കാരത്തെ എതിര്‍ക്കുന്ന വ്യക്തിയായി അദ്ദേഹം മുദ്രകുത്തപ്പെടുന്നു.
എല്ലാ പ്രവചനങ്ങളും കാറ്റില്‍പ്പറത്തി ട്രംപ് വിജയിച്ചു. ലോകം ഞെട്ടി. എങ്കിലും അമേരിക്കയില്‍ നിന്ന് അകലെയുള്ള മൂന്നുകോണുകളില്‍ പുഞ്ചിരിവിരിഞ്ഞു. റഷ്യയിലും ഇസ്രായേലിലും പിന്നെ ഇന്ത്യയിലും.
ട്രംപിന്റെ തെരഞ്ഞെടുപ്പ് ലോകം മുഴുവന്‍ അമ്പരപ്പോടെയാണ് കണ്ടത്. ഒബാമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഉണ്ടായ കയ്യടി അതിനാല്‍ത്തന്നെ ട്രംപിന് കിട്ടിയതുമില്ല. തെരഞ്ഞെടുക്കപ്പെടരുതാത്ത സ്ഥാനാര്‍ഥി എന്ന നിലയില്‍ ലോകം മുഴുവന്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ അവതരിപ്പിച്ചത് അതിന് കാരണമാകുകയും ചെയ്തു. അങ്ങനത്തെ ട്രംപ് അമേരിക്കയുടെ രാഷ്ട്രപതിയാകണം എങ്കില്‍ അതിനായി അമേരിക്ക വോട്ടുചെയ്യാതെ അത് സാധ്യമാകുന്നില്ല. അതിനായി അമേരിക്കയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ പലതും കാണാനും അടിയൊഴുക്കുകള്‍ വായിക്കാനും ലോകത്തെ ‘വായിപ്പിക്കുന്നവര്‍’ക്കായില്ല.
അമേരിക്കന്‍ ജനതയുടെ കാഴ്ചപ്പാടുകളിലും ചിന്തകളിലും മുന്‍കാലങ്ങളില്‍ നിന്ന് ഭിന്നമായി ഉണ്ടായ ചില മാറ്റങ്ങളാണ് ഡോണള്‍ഡ് ട്രംപ് വിജയിക്കാന്‍ കാരണമായ ഘടകങ്ങളില്‍ ഒന്നാമത്തേത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ ചാഞ്ചാട്ടവും, സാമ്പത്തികസ്ഥിതി അന്നാട്ടില്‍ തകരാറിലാകുന്നതും, ചെറുപ്പക്കാര്‍ക്ക് തൊഴിലില്ലായ്മയുടെ പ്രശ്നം അനുഭവിക്കേണ്ടിവരുന്നതും മുഖ്യകാരണങ്ങളാണ്. മാറിയ ലോകം അമേരിക്കയെ ദരിദ്രമാക്കുന്നു എന്നും, ലോകസാമ്പത്തികസമവാക്യങ്ങളെ മാറ്റിയെഴുതുന്ന അന്താരാഷ്ട്രകരാറുകളും ഉടമ്പടികളും അമേരിക്കയെക്കാള്‍ വളര്‍ത്തുന്നത് ചൈനയെയാണെന്നും അമേരിക്കന്‍ ചെറുപ്പക്കാര്‍ വിശ്വസിക്കുന്നു. കുടിയേറ്റങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടല്ല ഇപ്പോള്‍ അവിടത്തെ ചെറുപ്പക്കാര്‍ക്കുള്ളത്. അമേരിക്കക്കാരോട് കൂടുതല്‍ അടുക്കുമ്പോള്‍ ‘നിങ്ങളുടെ നാട്ടില്‍ നിങ്ങള്‍ക്ക് ജോലി കിട്ടില്ലേ’ എന്നുള്ള ചോദ്യം പതിഞ്ഞ ശബ്ദത്തിലെങ്കിലും അനുഭവിക്കേണ്ടി വന്നതായി പല ഇന്ത്യന്‍ ചെറുപ്പക്കാരും പറയുന്നു. ആ ചോദ്യം ഇന്ത്യാക്കാരുടെ നേരെ മാത്രം ചോദിക്കപ്പെട്ടിട്ടുള്ളതല്ല.
ആഗോളസാമ്പത്തികരംഗത്ത് ചൈന നേടിയെടുക്കുന്ന മേല്‍ക്കൈ അമേരിക്കക്കാരനെ അസ്വസ്ഥനാക്കുന്നുണ്ട്. പത്തിലധികം വര്‍ഷങ്ങളായി ചൈന അറിയപ്പെടുന്നത് ലോകത്തിന്റെ ‘പ്രൊഡക്ഷന്‍ ഹബ്ബ്’ എന്നാണ്. അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങള്‍ തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളും വേതനവും അനുവദിക്കുന്നു. കമ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ മറവില്‍ ചൈനയില്‍ മനുഷ്യത്വരഹിതമായ തരത്തില്‍ തൊഴില്‍ശാലകളില്‍ കൂടുതല്‍ സമയവും കുറഞ്ഞ വേതനത്തിലും തൊഴിലാളികളെ പണിയെടുപ്പിക്കുന്നു. അവിടെ കമ്പനികള്‍ ചുരുങ്ങിയ ചെലവില്‍ വലിയ ലാഭമുണ്ടാക്കുമ്പോള്‍, ലാഭക്കൊതിമൂലം കമ്പനികള്‍ അമേരിക്കയില്‍നിന്നും ചൈനയിലേക്ക് ചേക്കേറി. ഇത് അമേരിക്കയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. അമേരിക്കന്‍ യുവതയ്ക്ക് അസ്വസ്ഥതപ്പെടാന്‍ ഏറെയുണ്ട്. ഒപ്പം, അമേരിക്കയിലെ നികുതിദാതാവ് അടയ്ക്കുന്ന പണം പാക്കിസ്ഥാന് പോലെയുള്ള രാജ്യങ്ങളെ പോറ്റുന്നതിലേക്കു കൂടിയാകുമ്പോള്‍ അവര്‍ രോഷാകുലരാകുന്നു.
ഒബാമ വന്നപ്പോഴും അമേരിക്കക്കാരന്റെ തൊഴില്‍പ്രശ്നത്തെ, സംബോധന ചെയ്തിരുന്നു. അത് പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അദ്ദേഹം കൈക്കൊണ്ടതിന്റെ അനന്തരഫലമാണ് ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാര്‍ക്കൊക്കെ അമേരിക്കയില്‍ ജോലി ലഭിച്ചിരുന്ന കാലത്തെ ഇല്ലാതാക്കിയത്. ഇവിടെ നിന്ന് നേരിട്ട് ഗ്രീന്‍ കാര്‍ഡില്‍ എത്തി ജോലി ചെയ്തിരുന്ന വിഭാഗമായിരുന്നു നഴ്സുമാര്‍. അവരെയൊക്കെ വിലക്കിയിട്ടും ഒബാമയ്ക്ക് അമേരിക്കയിലെ സാമ്പത്തികപ്രശ്നങ്ങള്‍ പരിഹരിക്കാനായില്ല. ഇന്ത്യയിലേക്കുള്ള ഔട്ട്സോഴ്സിംഗും അദ്ദേഹം തടഞ്ഞിരുന്നു.
ഹില്ലരിയുടെ പരാജയസാധ്യതകളെ തെരഞ്ഞെടുപ്പിന് മുന്‍പുണ്ടായ ഇമെയില്‍ വിവാദങ്ങള്‍ ഏറെ സ്വാധീനിച്ചു. ചട്ടം മറന്നുള്ള ഇമെയിലുകള്‍ മാത്രമല്ല, ഇസ്ലാമികഗ്രൂപ്പുകള്ക്കു വഴിവിട്ടുള്ള സഹായങ്ങളും ഹില്ലരിക്ക് തിരിച്ചടിയായി. അവരുടെ മെയിലുകള്‍ സംബന്ധിച്ച രേഖകള്‍ വെളിയില്‍ വന്നത് ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായി.
ട്രംപ് സംബോധനചെയ്ത അമേരിക്കക്കാരന് വേണ്ടത് ഹില്ലരി എന്ന രാഷ്ട്രപതിയെയല്ല എന്നുള്ള അവസ്ഥ സംജാതമായി. മാത്രവുമല്ല, ഒബാമയുടെ ഭരണകാലത്ത്, ബിന്‍ ലാദന് കൊല്ലപ്പെട്ടുവെങ്കിലും ലോകത്തെ അതിഭീകരമായ ഇസ്ലാമികഭീകരവാദസംഘടനയായി ഇസ്ലാമിക് സ്റ്റേറ്റ് വളര്‍ന്നുവന്നത് അമേരിക്കന്‍ ജനതയില്‍ ഡെമോക്രാറ്റിക് ഭരണത്തിന്റെ മികവിനെപ്പറ്റിയും രാജ്യസുരക്ഷയെപ്പറ്റിയും ആശങ്കയുണ്ടാക്കാന്‍ കാരണമായി. ഇസ്ലാമിക് സ്റ്റേറ്റിന് ഹില്ലരിയുടെ സഹായത്താല്‍ ആയുധങ്ങള്‍ ലഭിച്ചു എന്ന വാസ്തവം അമേരിക്ക ഹില്ലരിയെ തിരസ്കരിക്കുന്നതിന് കാരണമായിട്ടുണ്ട്.
ഇവയ്ക്കൊക്കെയൊപ്പം, ട്രംപ് വിജയിച്ചപ്പോള്‍ പുഞ്ചിരി വിടര്‍ന്ന കോണുകളെയും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ലോകത്താദ്യമായി അമേരിക്കയും റഷ്യയും തമ്മില്‍ ക്രിയാത്മകമായ സഹകരണം സാധ്യമാകുന്ന ഒരവസ്ഥയാണിപ്പോള്‍. സൗദി മുന്നോട്ടുവയ്ക്കുന്ന സുന്നി വഹാബി ഭീകരവാദത്തെ എന്നും പിന്തുണയ്ക്കാന്‍ യത്നിച്ച ഒബാമഭരണം ഇറാഖിലും സിറിയയിലും നടക്കുന്ന യുദ്ധത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ തകര്‍ക്കുന്നതില്‍ കൂടുതല്‍ ശ്രമിച്ചത് അമേരിക്കക്ക് അനഭിമതനായി ഒബാമ കണക്കാക്കിയ സൗദിയുടെ ശത്രുവായ സിറിയന്‍ പ്രസിഡന്റിനെ പുറത്താക്കാനായിരുന്നു. ലോക സൈനികശക്തിയായ റഷ്യയെ ഏറെ അലോസരപ്പെടുത്തുന്ന ഈ നീക്കത്തില്‍ കെജിബി മുന്‍ തലവനും ഇപ്പോള്‍ റഷ്യന്‍ ഭരണാധിപനുമായ വ്ളാദിമിര്‍ പുടിന് ചില കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതിലേക്ക് നയിച്ചു. ഹില്ലരിയുടെ പരാജയം ഉറപ്പാക്കുന്ന വിധത്തില്‍ അമേരിക്കയില്‍ രേഖകള്‍ ചോര്‍ത്താനായി ഹാക്കിങ് നടത്തുന്നതിലേക്ക് ഇത് റഷ്യയെ പ്രേരിപ്പിച്ചു. സൗദി വളരുന്നതില്‍ ആശങ്ക ഉള്ളില്‍ സൂക്ഷിക്കുന്ന ഇസ്രായേലിന് അവരുടെ താല്പര്യത്തിന് വിരുദ്ധമായി പാലസ്തീനെ പിന്തുണച്ച ഒബാമയുടെ നടപടി ഒട്ടും സ്വീകാര്യമായിരുന്നില്ല. സ്വശക്തികൊണ്ടും ആത്മബലം കൊണ്ടും ലോകത്തിന്റെ ചെറിയൊരുകീറില് ലോകശക്തിയായി നിലനില്‍ക്കുന്ന ഇസ്രായേലും ട്രംപിന്റെ വിജയം ഉറപ്പാക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്.
എടുത്തുപറയേണ്ട മറ്റൊരു കാര്യം അമേരിക്കയിലെ ഹിന്ദുക്കളുടെ കൂട്ടായ്മ ട്രംപിന്റെ വിജയത്തില്‍ സുപ്രധാനപങ്ക് വഹിച്ചിട്ടുണ്ടെന്നുള്ളതാണ്. ഇന്ത്യയിലെ ഹിന്ദുസംഘനകളുടെ അനുഗ്രഹാശിസ്സുകളോടെ അമേരിക്കയിലെ ബിസിനസുകാരനും ഹിന്ദുസംഘടനാ നേതാവുമായ ശലഭ് കുമാര്‍ രൂപീകരിച്ച റിപ്പബ്ലിക്കന്‍ ഹിന്ദു കോഅലിഷന്‍ (ആര്‍ജെസി) ട്രംപിനായി പ്രചാരണത്തിനിറങ്ങി ഹിന്ദുവോട്ടുകളെ ഏകോപിപ്പിച്ചു. അമേരിക്കയിലെ വോട്ടര്‍മാരില്‍ ഇന്ത്യക്കാര്‍ പലയിടത്തും നിര്‍ണ്ണായകഘടകമാണ്. അവരിലെ ഭൂരിഭാഗം വരുന്നവരായ ഹിന്ദുക്കളുടെ വോട്ടിങ് പവര്‍, ട്രംപിന്റെ വിജയത്തോടെ അമേരിക്കയിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനുള്ള അവരുടെ ശേഷിയെയാണ് തെളിയിച്ചത്. മാത്രവുമല്ല, ട്രംപും ഭാരതപ്രധാന മന്ത്രി മോദിയും മുന്‍പേതന്നെ സുഹൃത്തുക്കളാണെന്ന അവരുടെ വെളിപ്പെടുത്തല്‍, ട്രംപിന്റെ വിജയം വെറുമൊരു കൂട്ടവോട്ടിങ്ങിന്റെ ഫലമല്ല എന്നും തെളിയിക്കുന്നുണ്ട്. ‘അബ് കി ബാര്‍’ എന്ന മുദ്രാവാക്യമാണ് ഭൂഗോളത്തിന്റെ ഇരുവശത്തുമുള്ള രണ്ട് ജനാധിപത്യശക്തികളുടെയും ഇത്തവണത്തെ തെരഞ്ഞെടുപ്പുകളെ നിര്‍ണ്ണയിച്ചത്.
ഇക്കാരണത്താല്‍ ട്രംപും ഭാരതവും തമ്മില്‍ എങ്ങനയായിരിക്കും എന്നുള്ള വിലയിരുത്തല്‍ സങ്കീര്‍ണമല്ല. ട്രംപിന്റെ വിജയഭാഗധേയത്വം നിര്‍ണ്ണയിച്ച ജനതയ്ക്കും അവരുടെ പൈതൃക രാജ്യത്തിനും ഉറപ്പായും നാളെ ട്രംപിന്റെ ഭരണത്തിലും നയങ്ങളിലും സ്വാധീനമുണ്ടാകും. മാത്രവുമല്ല, നാളത്തെ ലോകം എങ്ങനെയായിരിക്കണം എന്നുള്ള തീരുമാനം ഇത്തവണത്തെ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ ആശ്രയിച്ചായിരുന്നു നിലകൊണ്ടതും. ട്രംപ്, അക്കാരണത്താല്‍ സ്ഥാനാര്‍ത്ഥിയായതും അദ്ദേഹത്തെ അതിലേക്കു നയിച്ച ‘അമേരിക്കക്ക് പുറത്തുള്ള’ ശക്തികളും കൃത്യമായ തീരുമാനം മുന്‍പേ എടുത്തിരുന്നു. മോദിയും പുടിനും നെതന്യാഹുവും അറിയാത്ത കാര്യങ്ങള്‍ സംഭവിച്ചിട്ടില്ല. അങ്ങനെയൊരു ശാക്തിക സൂത്രവാക്യം ആരുമറിയാതെ രൂപപ്പെട്ടതില്‍ ഐഎസ്സിനെ സഹായിക്കുകവഴി ലോകത്തെ വഞ്ചിച്ച ഒബാമയുടെയും ഹില്ലരിയുടെയും ഭരണത്തിന് പങ്കുണ്ട്. ഭാരതത്തിന്റെ അന്താരാഷ്ട്രതാല്പര്യങ്ങള്ക്കും, ഗവേഷണ ബിസിനസ്സ് താല്പര്യങ്ങള്ക്കും, അമേരിക്കയിലേക്കുള്ള ഭാരതീയരായ കുടിയേറ്റക്കാരുടെ താല്പര്യങ്ങള്ക്കും ട്രംപ് ഭരണം വിലങ്ങുതടിയാകില്ല.
ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകള്‍ ലോകത്തെ നാല്ക്കവലയില് എത്തിച്ചിരിക്കുകയാണ്. ലോകമാകട്ടെ നിലനില്‍പ്പിന് ഭീഷണി നേരിടുന്ന അവസ്ഥയിലും. ഈ അവസരത്തില്‍ അമേരിക്കയും ഭാരതവും റഷ്യയും ഇസ്രായേലും ചേരുന്ന ഒരു ശാക്തികസഖ്യത്തിന് പ്രാധാന്യമുണ്ട്. ലോകത്തെ മിക്കവാറും രാജ്യങ്ങളുടെ സുഹൃത്തുക്കളായ ഇവര്‍ക്ക് ലോകത്തിന്റെ ഭാഗധേയവും നാളത്തെ ഗതിയും നിശ്ചയിക്കാനാകും. ഭീകരവാദത്തെ വളര്‍ത്തിവിടുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തേണ്ട കടമയും ഇവര്‍ക്കുണ്ട്. ചൈനയും പാകിസ്ഥാനും അവിശുദ്ധകൂട്ടുകെട്ട് രൂപപ്പെടുത്തിയിരിക്കുന്ന ഏഷ്യയില്‍ ഭാരതത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനും ഇങ്ങനെയൊന്ന് അത്യാവശ്യമാണ്.
സാമ്പത്തികരംഗത്ത് ഇന്നേവരെ കാണാത്ത പല നയങ്ങളും എടുക്കാന്‍ ട്രംപ് പ്രേരിതാനാവും. ആഗോളകരാറുകളില്നിന്ന് അമേരിക്ക പുറത്തുപോകണം എന്നുള്ള വാദക്കാരനായ ട്രംപ് അത് ചെയ്യാന്‍ സാധ്യത കൂടുതലാണ്; ഇന്നലെ വരെയുള്ള പല സഖ്യങ്ങളും പുനഃപരിശോധിക്കാനും. ചൈനയ്ക്കു സാമ്പത്തികമായി ക്ഷതമുണ്ടാകാവുന്ന നയങ്ങള്‍ ട്രമ്പിള്‍ നിന്നുണ്ടാകാനുള്ള സാധ്യതയാണ് കൂടുതല്‍. അത് ഭാരതത്തിന് ഗുണകരമാകുകയും ചെയ്യും. ഭാരതവും അമേരിക്കയും തമ്മിലുള്ള സൈനികസഹകരണങ്ങളിലും ഉയര്‍ച്ചയായിരിക്കും ദൃശ്യമാകുക. പാക്കിസ്ഥാനുള്ള സഹായങ്ങള്‍ കുറയാനോ, പാകിസ്ഥാനില്‍ അമേരിക്ക അഹിതമായ നടപടികള്‍ക്ക് മുതിരാനോ സാധ്യതയുണ്ട്. തായ്വാന് പ്രശ്നം ഇപ്പോള്‍ത്തന്നെ ചൂടുപിടിച്ചിരിക്കുന്നു. ചൈനയുടെ ഇരട്ടത്താപ്പുകള്‍ ചോദ്യം ചെയ്യപ്പെടുന്ന കാലമാണ് മുന്നില്‍.
പലരും ചൂണ്ടിക്കാണിക്കുന്ന ഒരുകാര്യം ആര് അമേരിക്കയുടെ തലപ്പത്തുവന്നാലും അമേരിക്കയുടെ ചില നയങ്ങളെ മാറ്റാനാകില്ല എന്നും ട്രമ്പിനും അവയെ പിന്തുടരേണ്ടിവരുമെന്നുമാണ്. അമേരിക്കന്‍ പ്രസിഡന്റിനെ നയിക്കുന്ന മറ്റൊരു ശാക്തിക കേന്ദ്രം അമേരിക്കയില്‍ ഉണ്ടെന്നും ഇല്ലെന്നുമുള്ള വാദം നിലവിലുണ്ട്. ബില്‍ഡേഴ്സ് ബര്‍ഗ് മുതല്‍ അന്യഗ്രഹജീവികള്വരെ അമേരിക്കയെ നിയന്ത്രിക്കാനുണ്ടെന്ന വാദവുമുണ്ട്. അങ്ങനെയൊക്കെയുണ്ടെങ്കില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ആ ശക്തികള്ക്കൊന്നുമായില്ലല്ലോ എന്ന് ചോദിക്കേണ്ടിവരും. മനസ്സിലാക്കേണ്ട കാര്യം, കഴിഞ്ഞ ദിവസങ്ങള്‍ ആരംഭിച്ച ട്രംപ് വിരുദ്ധപ്രക്ഷോഭം ഇനിയും തുടരും എന്നുള്ളതാണ്. അത്തരം പ്രക്ഷോഭങ്ങള്‍ക്കുള്ള രഹസ്യസാമ്പത്തികസഹായത്തിന് സൗദിയും ചൈനയും ഉണ്ടായേക്കും. രണ്ടുവര്‍ഷത്തിനിടെ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നുള്ള ആവശ്യവും ഉയരാന്‍ ഏറെ സാധ്യതയുണ്ട്.
ഒന്നുപറയാം, ലോകത്തിന്റെ ഇന്നലെവരെയുള്ള ഗതിയായിരിക്കില്ല നാളെ. വലിയ സാമ്പത്തിക ശക്തിയായി ഭാരതം മാറിക്കൊണ്ടിരിക്കുകയും ലോകത്തിന്റെ ശാക്തികചേരികളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതില്‍ ഭാരതത്തിന് ചെറുതല്ലാത്ത പങ്കുണ്ടാകുന്ന അവസ്ഥയുമാണ് സംജാതമായിരിക്കുന്നത്. അത് അന്താരാഷ്ട്രതലത്തില്‍ പ്രതിഫലിക്കും. കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ മോദിയും പുടിനും ട്രംപും നെതന്യാഹുവും ചേര്‍ന്ന് നാളത്തെ ലോകം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കും. ലോകത്തിന്റെ നന്മയ്ക്ക് അതാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: