കാക്കനാട്: പദ്ധതി വിഹിതം ചെവഴിച്ചതില്‍ ജില്ലാ പഞ്ചായത്ത് ഏറ്റവും പിന്നില്‍. 4.39 ശതമാനം തുക മാത്രം. ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളുടെയും 14 ബ്ലോക്ക് പഞ്ചായത്തിന്റെയും 13 നഗരസഭകളുടെയും കൊച്ചി കോര്‍പ്പറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും പദ്ധതികള്‍ അവലോകനമാണ് നടത്തിയത്. 403 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ പഞ്ചായത്തിന് അനുവദിച്ചപ്പോള്‍ 17 കോടി രൂപമാത്രമാണ് ചെലവഴിച്ചത്.
പട്ടിക വര്‍ഗ വിഭാഗ ഫണ്ട് ഒന്നും ചെലവഴിച്ചിട്ടില്ല. 63 കോടി രൂപയാണ് പട്ടിക വര്‍ഗ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. പട്ടികജാതി ഫണ്ട് 132 കോടി രൂപ നല്‍കിയെങ്കിലും 70 ലക്ഷം രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. കൊച്ചി കോര്പ്പറേഷന് 11.60 ശതമാനം തുക മാത്രമാണ് ചെലഴിച്ചത്. 748 കോടി രൂപയാണ് കൊച്ചി കോര്‍പ്പറേഷനു അനുവദിച്ചത്. എന്നാല്‍ ചെലവഴിച്ചത് 86 കോടി മാത്രം. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ 15.6 ശതമാനം തുകയാണ് ചെലവഴിച്ചത്. 14 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായി 403 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 73 കോടി രൂപയാണ് വിനിയോഗിച്ചത്. 13 നഗരസഭകള്‍ ആകെ ചെലവഴിച്ചത് 26.21 ശതമാനം തുകയാണ്. ഇതില്‍ ഏറ്റവും മുന്നില്‍ തൃക്കാക്കര നഗരസഭയാണ്, 43.75ശതമാനം. നഗരസഭകള്‍ക്ക് 752 കോടി രൂപ പദ്ധതി വിഹിതമായി നല്കിയപ്പോള് 197 കോടി രൂപയാണ് ചെലവഴിച്ചത്.
ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും പിന്നില്‍ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്താണ്, 10.10ശതമാനം.കൂടുതല്‍ തുക ചെലവഴിച്ചത് കീരംപാറ ഗ്രാമപഞ്ചായത്ത്, 48.39 ശതമാനം. ജില്ലയില്‍ അനുവദിച്ച 3906 കോടി രൂപയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചെലവഴിക്കാനായത്. 769 കോടി രൂപ മാത്രമാണ്, 19.69 ശതമാനം. ബുധനാഴ്ച ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ 112 പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്കി. ഫെബ്രുവരി ഒന്ന് മുതല്‍ ഒമ്പതുവരെ പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം ചെയ്യും. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ അധ്യക്ഷത വഹിച്ചു. കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള, ജില്ലാ പ്ലാനിങ് ഓഫീസര്‍ സാലി ജോസഫ്, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: