കോട്ടയം: കേന്ദ്രത്തിനെതിരെ കലാപത്തിന് മന്ത്രി തോമസ് ഐസക്ക് ആഹ്വാനം നടത്തിയത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ രാഷ്ട്രീയ പ്രമേയം. സിപിഎം അനുകൂലികളായ ബാങ്ക് ഉദ്യോഗസ്ഥരെ കൊണ്ട് സാമ്പത്തിക പരിഷ്കരണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തിയത്.
സഹകരണ ബാങ്കുകള്‍ക്ക് നോട്ടുമാറാന്‍ അനുമതി നല്‍കാത്തത് സുചിന്തിതവും ശരിയായതുമായ തീരുമാനമായിരുന്നു. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ സ്ത്രീകളെ പോലും ചുട്ടുകൊല്ലുകയാണ്. ഭരണകക്ഷിയുടെ നേത്യത്വത്തില്‍ പിഞ്ചുകുട്ടികളെപ്പോലും വേട്ടയാടുമ്പോള്‍ മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സാംസ്കാരിക നായകരും ദീക്ഷിക്കുന്ന മൗനം ഭയാനകരമാണ്.
അവാര്‍ഡുകളുടെയും പുരസ്കാരങ്ങളുടെയും മുന്പില് മനുഷ്യത്വവും ധാര്‍മികതയും പണയപ്പെട്ടുപോകുന്നവരുടെ നീതി ബോധത്തെ സാംസ്കാരിക കേരളം വിലയിരുത്തണം.
അഴിമതിക്കെതിരായ നടപടിയുടെ കാര്യത്തില്‍ ഇരട്ടനീതി പിന്തുടരുന്ന മുഖ്യമന്ത്രി കേരളത്തില്‍ ഭരണസ്തംഭനത്തിന് കാരണക്കാരനായതായി യോഗം വിലയിരുത്തി. ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ പിണറായി വിജയന് നടത്തുന്ന ശ്രമങ്ങള്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരിലാണ് കേരളത്തെ എത്തിച്ചത്.
സംസ്ഥാനം അതിരൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്കാണ്. ഒരിറ്റു വെള്ളത്തിനായി ലക്ഷക്കണക്കിന് ജനങ്ങള്‍ യാചിക്കുമ്പോള്‍ പ്ലാച്ചിമടയില്‍ സ്വകാര്യ കുത്തകയ്ക്ക് നിര്‍ബാധം വെള്ളമൂറ്റാന്‍ അനുമതി നല്‍കിയതോടെ സര്‍ക്കാരിന്റെ വിധേയത്വം ആരോടാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
കേരളത്തിലും മതതീവ്രവാദം ശക്തിപ്പെടുന്നതില്‍ സംസ്ഥാന കൗണ്‍സില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. കേരളത്തില്‍ നിന്ന് കാണാതായവര്‍ ഐഎസ് താവളത്തിലെത്തിയതായി രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയത് കേരളത്തില്‍ തീവ്രവാദം ശക്തമാകുന്നുവെന്ന ബിജെപി മുന്നറിയിപ്പ് അവഗണിച്ചവര്‍ക്കുള്ള മറുപടിയാണ്.
വിലത്തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ റബറിനെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.റ്റി. രമേശാണ് കൗണ്‍സിലില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: