നെയ്യാറ്റിന്‍കര: എല്‍ഡിഎഫ് – യുഡിഎഫ് ഒത്തുകളിയില്‍ കോട്ടൂര്‍ കോളനി നിവാസികള്‍ പെരുവഴിയിലാകുന്നു. നെയ്യാറ്റിന്‍കര നഗരസഭയില്‍ ആലംപൊറ്റ വാര്‍ഡിലെ കോട്ടൂര്‍ കോളനിലെ വികലാംഗരും വൃദ്ധരുമടങ്ങുന്ന 18 കുടുംബങ്ങളാണ് കുടിയിറക്കല്‍ ഭീഷണിലായിരിക്കുന്നത്. പത്ത് വര്‍ഷമായി കോളനി നിവാസികള്‍ ഇവിടെ സ്ഥിരമായി താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷം നഗരസഭയുടെ ഭരണത്തിലുണ്ടായിരുന്ന യുഡിഎഫ് സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വീടുകള്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ നെയ്യാറ്റിന്‍കര നഗരസഭയുടെ നിലവിലെ എല്‍ഡിഎഫ് നേതൃത്വം കോളനി നിവാസികളോട് കുടിയിറങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ചേരിനിര്മാജന പദ്ധതിയുടെ ഭാഗമായ സ്ഥലത്താണ് കോളനിയിലെ 18 വീടുകള്‍ സ്ഥിതിചെയ്യുന്നതെന്നും നഗരസഭയുടെ വസ്തുവില്‍ അനധികൃതമായി താമസിക്കുന്ന കുടുംബങ്ങള്‍ എത്രയും വേഗം കുടിയിറങ്ങണമെന്ന നോട്ടീസ് വീടുകളില്‍ അധികൃതര്‍ നല്കി കഴിഞ്ഞു. സ്വന്തമായി ഒരു സെന്റ് ഭൂമിയോ വീടോ ഇല്ലാത്തവരാണ് കോട്ടൂര്‍ കോളനിയിലെ നിവാസികള്‍. കുടിയിറക്കി കഴിഞ്ഞാല്‍ വികലാംഗരും വൃദ്ധരുമടക്കമുള്ളവരുമായി എങ്ങോട്ടു പോകുമെന്നറിയാതെ നട്ടംതിരിയുകയാണ് നിവാസികള്‍. നഗരസഭയുടെ ഭരണം മാറുന്നതനുസരിച്ച് കോളനിയിലെ കുടുംബങ്ങളെ കബളിപ്പിക്കുകയാണെന്നും കോളനിനിവാസികള്‍ പറയുന്നു. നെയ്യാറ്റിന്‍കര നഗരസഭയുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ യുവമോര്‍ച്ച ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്നും കോളനി നിവാസികളെ കുടിയിറക്കാനുള്ള നഗരസഭയുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും യുവമോര്‍ച്ച സംസ്ഥാനസമിതി അംഗം അഡ്വ.രഞ്ജിത്ത് ചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: