തിരുവനന്തപുരം: ജീവനക്കാരെ ആശങ്കയിലാഴ്ത്തി കെഎസ്ആര്‍ടിസിയില്‍ റെയില്വേയിലേതു പോലെ ഇന്ന് മുതല്‍ സീസണ് കാര്‍ഡ് നടപ്പിലാക്കുന്നു. യാത്രക്കാര്‍ മുന്‍കൂറായി നിശ്ചിത തുക നല്കി കാര്‍ഡ് എടുത്താല്‍ ഒരുമാസം ബസ്സില്‍ ടിക്കെറ്റെടുക്കാതെ യാത്ര ചെയ്യാം. 1000, 1500, 3000, 5000 എന്നിങ്ങനെ നാല് തരത്തിലുള്ള താരിഫാണ് സീസണ് കാര്‍ഡിലൂടെ കെഎസ്ആര്‍ടിസി നടപ്പിലാക്കുന്നത്.
ആയിരത്തിന്റെ കാര്‍ഡ് എടുത്താല്‍ ജില്ലയ്ക്കകത്ത് ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളില്‍ സഞ്ചരിക്കാം. ജില്ലവിട്ട് പോകുന്ന ബസ്സാണെങ്കില്‍ അതിര്‍ത്തി കഴിയുമ്പോള്‍ ടിക്കറ്റ് എടുക്കേണ്ടതായി വരും. ആയിരത്തി അഞ്ഞൂറിന്റെ കാര്‍ഡില്‍ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, എസി യില്ലാത്ത ജന്റം ബസ്സുകളില്‍ വരെ ജില്ലയ്ക്കകത്ത് യാത്ര ചെയ്യാം. മൂവായിരത്തിന്റേതില് ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളില്‍ വരെ സംസ്ഥാനത്തെ എവിടെയും യാത്ര ചെയ്യാം.
ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ ഫാസ്റ്റ്, ലോ-ഫ്ളോര്‍ എസി ബസ്സില്‍ വരെ സംസ്ഥാനത്തെല്ലായിടത്തും യാത്ര ചെയ്യണമെങ്കില്‍ അയ്യായിരത്തിന്റെ കാര്‍ഡ് എടുക്കണം. ഫോട്ടോ പതിച്ച കാര്‍ഡാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്. യാത്ര ചെയ്യുമ്പോള്‍ കാര്‍ഡിനോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കണ്ടക്ടറെ കാണിക്കണം.യാത്ര ചെയ്യുന്നവരുടെ വിവരം കാര്‍ഡ് നമ്പര്‍ മുഖേന തങ്ങളുടെ ടിക്കറ്റ് മെഷീനില്‍ കണ്ടക്ടര്‍ രേഖപ്പെടുത്തണം.
ഇത്തരത്തില്‍ യാത്ര ചെയ്യുന്നവരുടെ വിശദ വിവരം രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ടിക്കറ്റ് നല്‍കിയിട്ടില്ലെന്ന് കണക്കാക്കി കണ്ടക്ടര്‍ക്കെതിരെ നിയമനടപടികള്‍ പരിശോധകര്‍ക്ക് സ്വീകരിക്കാം. സീസണ് കാര്‍ഡ് വരുന്നതോടെ ബസ്കണ്ടക്ടര്ക്കും ഡ്രൈവര്‍ക്കുമുള്ള കളക്ഷന്‍ ബാറ്റ ഇനത്തിലുള്ള വരുമാനം നിലയ്ക്കുമെന്ന് ജീവനക്കാര്‍ പറയുന്നു. 0.9 ശതമാനമാണ് നിലവില്‍ കളക്ഷന്‍ ബാറ്റ ഇനത്തില്‍ നല്‍കിവരുന്നത്.
സീസണ് കാര്‍ഡില്‍ യാത്ര ചെയ്യുന്നവരുടെ നിരക്ക് കളക്ഷനില്‍ ചേര്‍ക്കില്ല. ഇത്തരത്തില്‍ ഒരു ബസ്സില്‍ വിദ്യാര്‍ത്ഥികളുടെ കണ്സെക്ഷന് ടിക്കറ്റും സിസണ് കാര്ഡുമാകുമ്പോള് ദിവസ കളക്ഷന്‍ നന്നേകുറയും.
ജീവനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തുച്ഛമായ വരുമാനം ഇതോടെ ഇല്ലാതാകും. തുക മുന്‍കൂറായി ഒരുമിച്ച് ലഭിക്കുക്കുമെന്നതിനാല് കോര്പ്പറേഷന് നേട്ടം.
കൃത്യമായി ശമ്പളം ലഭിക്കാത്തതിനാല്‍ ബാറ്റ ഇനത്തില്‍ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും തുച്ഛമായ വരുമാനം നിലയ്ക്കുന്നത് ജീവനക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: