തിരുവനന്തപുരം: രാഷ്ട്രീയരംഗത്തേക്കില്ലെന്നും ജെല്ലിക്കെട്ടുപോലുള്ള ഉത്സവ ആഘോഷങ്ങള്‍ നിരോധിക്കുന്നത് ശരിയല്ലെന്നും നടന് സൂര്യ. തന്റെ പുതിയ ചിത്രമായ സിങ്കം 3ന്റെ റിലീസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ സമ്മേളനത്തിലാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കാനില്ല. രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും സൂര്യ പറഞ്ഞു. ജെല്ലിക്കെട്ട് ഇപ്പോള്‍ ജനകീയ കോടതിയിലാണ്. ആഘോഷങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍ ഉള്ളതാണ്. അത് നിരോധിക്കണമെന്ന് പറയുന്നത് കോപ്പിയടി നടക്കുന്നതിനാല്‍ പരീക്ഷ നിരോധിക്കണം എന്നു പറയുന്നതുപോലെയാണ്.
കേരളത്തില്‍ നിരവധി കഴിവുറ്റ താരങ്ങളും സംവിധായകരുമുണ്ട്. മമ്മൂട്ടിയുടെയും ലാലേട്ടന്റെയുമൊക്കെ നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. യുവതാരങ്ങള്‍ ഏറെയുണ്ട്. അവാര്‍ഡ് ചടങ്ങുകളില്‍ ഭാര്യയും അനിയത്തിയുമെല്ലാം മലയാളത്തിലെ യുവനടന്മാരൊടൊപ്പം നിന്ന് ഫോട്ടോയെടുക്കാറുണ്ട്. റോഷന് ആന്‍ഡ്രൂസുമായി ചേര്‍ന്ന് മറ്റൊരു മലയാളസിനിമ ആഗ്രഹമുണ്ട്. തമിഴ് ചിത്രങ്ങളും മലയാള സിനിമകളും തമ്മില്‍ ഏറെ വിത്യാസമുണ്ട്. മലയാള സിനിമയ്ക്ക് അനുയോജ്യമായ രീതിയില്‍ ഞാന്‍ പരിവര്‍ത്തനപ്പെടണം. മലയാളികള്‍ തമിഴ് സിനിമയ്ക്ക് നല്കുന്ന ആദരവ് അതിശയകരമാണ്. മറ്റു സംസ്ഥാനങ്ങളില്‍ തമിഴ് ചിത്രങ്ങള്‍ ഡബ് ചെയ്ത് കാണിക്കുമ്പോള്‍ കേരളത്തില്‍ തമിഴ് ഭാഷയില്‍ തന്നെയാണ് ചിത്രങ്ങളെ സ്വീകരിക്കുന്നത്.
കേരളത്തിലെ രാഷ്ട്രീയനേതാക്കളും അതിശയിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ജയലളിതയുടെ മരണചടങ്ങില് കേരളത്തില്‍ നിന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയും ഒരുമിച്ച് ഒരു കാറില്‍ വന്നത് അതിശയപ്പെടുത്തി. ഇന്നലെ കേരള മുഖ്യമന്ത്രിയോടൊപ്പം ഒരുമിച്ച് യാത്രചെയ്യാനായി ഒരു ഹെഡ്മാസ്റ്റര് കുട്ടിയെ സ്വീകരിക്കുന്നതുപോലെയാണ് അദ്ദേഹം എന്നെ സ്വീകരിച്ചത്.
പോലീസ് പട്ടാളവേഷങ്ങളോട് താല്പര്യം അവരോടുള്ള ആദരവാണ്. ഒരു പ്രശസ്തിയും ആഗ്രഹിക്കാതെ നാടിനുവേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നവര്‍. പല പോലീസുകാരുടെയും ജീവിതം നേരിട്ടറിഞ്ഞിട്ടുണ്ട്. അവധിദിനങ്ങള്‍ ആഘോഷിക്കാതെ ആരാലും അറിയപ്പെടാതെ നാടിനുവേണ്ടി ജീവിക്കുന്നവര്‍. അവരോടുള്ള ആദരവ് ഏറെയാണ്.
സിങ്കം 3 ഇറങ്ങുന്നത് ആദ്യഭാഗത്തിനുശേഷം എട്ടുവര്‍ഷം കഴിഞ്ഞാണ്. അന്നത്തെ പോലീസ് ഓഫീസറില്‍നിന്നും പക്വതയാര്‍ന്ന പോലീസ് ഓഫീസറാവും ചിത്രത്തില്‍. തന്റെ ആദ്യകാല ചിത്രമായ സാമിയുടെ രണ്ടാംഭാഗം ചര്‍ച്ചയിലാണ്. അതിനായി കാത്തിരിക്കുകയാണ്.
നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിനുവേണ്ടി ആരംഭിച്ച അഗാരം ഫൗണ്ടേഷനില്‍നിന്നും ഇത്തവണ 600 വിദ്യാര്‍ത്ഥികള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തുനിന്നും പഠിച്ചിറങ്ങിയതായും സൂര്യ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകനായ ഹരിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: