കോട്ടയം: കള്ളപ്പണ വേട്ടയുടെ ഭാഗമായി ബിനാമി ഇടപാടുകളും സ്വര്‍ണത്തിലുള്ള നിക്ഷേപവും പരിശോധിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു. ഇതിനായി 1988 ലെ ബിനാമി സ്വത്ത് തടയാനുള്ള നിയമം ശക്തമായി നടപ്പാക്കും. ഇതു നടപ്പാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തയ്യാറായിരുന്നില്ല. ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
പിന്‍വലിക്കപ്പെട്ട നോട്ടുകളെല്ലാം തിരിച്ചെത്തിയതു കൊണ്ട് നോട്ട് നിരോധനം പരാജയമായെന്ന് അര്‍ത്ഥമില്ല. തിരികെയെത്തിയ നോട്ടെല്ലാം വെള്ളപ്പണമാണെന്ന് കരുതേണ്ടതുമില്ല. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ അന്തിമ തീരുമാനം എടുക്കാനാകു. നോട്ട് നിരോധനം ദീര്‍ഘകാല അടിസ്ഥാനത്തില്‍ രാജ്യത്തിന് ഗുണകരമാണ്. അത് മനസ്സിലാക്കിയാണ് ജനങ്ങള്‍ നരേന്ദ്ര മോദിയെ പിന്തുണച്ചത്. എന്നാല്‍, കള്ളപ്പണക്കാരുടെ സൃഷ്ടാക്കളായ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും മാത്രമാണ് തീരുമാനത്തെ എതിര്‍ത്തത്.
പ്രധാനമന്ത്രി രാജ്യത്തിന്റെ സമഗ്രമാറ്റമാണ് ലക്ഷ്യമിടുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറായില്ലെങ്കില്‍ കാലഹരണപ്പെടും. കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഇരുവരും ദല്‍ഹിയില്‍ ഭായി ഭായിയും ഇവിടെ ശത്രുക്കളുമാണ്. ഈ നാടകം കേരളത്തിലെ ജനം തിരിച്ചറിഞ്ഞു. പാവങ്ങള്‍ക്ക് വേണ്ടി പ്രസ്താവനയും പണക്കാര്‍ക്ക് വേണ്ടി പ്രവൃത്തിയും എന്നതാണ് കോണ്‍ഗ്രസിന്റെ നയം. കുടുംബവാഴ്ച ചിലര്‍ക്ക് രുചിക്കുമെങ്കിലും രാജ്യത്തിന് അത് കയ്ക്കുമെന്നും വെങ്കയ്യ പരിഹസിച്ചു.
പ്രദേശം, സമുദായം, മതം, ജാതി ഇവയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് അസമത്വം നിലനില്‍ക്കുകയാണ്. ലോകബാങ്ക് മനുഷ്യ വികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 135 ആണ്. രണ്ടര വര്‍ഷം ഭരിച്ച മോദിയാണോ അതോ 60 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസാണോ ഇതിന് ഉത്തരാവാദിയെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് ആഡംബര കാറുകളില്‍ സഞ്ചരിക്കുന്നവരുടെ എണ്ണം വളരെയധികമാണ്. എന്നാല്‍, ആദായ നികുതി അടക്കുന്നവര്‍ 24 ലക്ഷം മാത്രമാണ്.
യുപിഎ ഭരണത്തില്‍ ഭൂമിയിലും ആകാശത്തും അന്തരീക്ഷത്തിലും അഴിമതി നടന്നുവെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ്, അഗസ്ത ഇടപാട്, ടു ജി ഇടപാട് ഇവയെ പരാമര്‍ശിച്ച് വെങ്കയ്യ നായിഡു പറഞ്ഞു. മോദി എന്നാല്‍ മേക്കിങ് ഓഫ് ഡെവലപ്ഡ് ഇന്ത്യ എന്നാണ് അര്‍ഥം. ഈ വികസന യാത്രയില്‍ കേരളവും ചേരണം.
ലോക്സഭാ നടപടികള്‍ ആരോപണത്തില്‍ മുക്കി എഴുപതു ദിവസമാണ് പ്രതിപക്ഷം ഇല്ലാതാക്കിയത്. ഭൂകമ്പം വിതക്കുമെന്ന് വീമ്പിളക്കിയ രാഹുല്‍ ഗാന്ധി അധരചലനം മാത്രമാണ് നടത്തിയത്. പുതിയ രാഷ്ട്രീയ സഖ്യത്തിനാണ് കോണ്‍ഗ്രസ് ശ്രമം. അച്ഛനും മകനും വെവ്വേറെ സഖ്യത്തിനായി ശ്രമിക്കുന്നു. സൈക്കിളിന്റെ പിന്നില്‍ പിതാവിനെക്കൂടി ഇരുത്തി മുന്നോട്ടുപോകാന്‍ ശ്രമിച്ചാല്‍ നന്നായിരുന്നുവെന്ന് സമാജ്വാദി പാര്‍ട്ടിയെ പരാമര്‍ശിച്ച് നായിഡു പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അദ്ധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: