സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നു ദിവസം പിന്നിടുമ്പോള്‍ സ്വര്‍ണക്കപ്പിനായി ജില്ലകള്‍ തമ്മിലുളള ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. പ്രധാനമായും മലബാറിലെ ജില്ലകള്‍ തമ്മിലാണ് ഒന്നാം സ്ഥാനത്തിനു വേണ്ടിയുളള മത്സരം കനക്കുന്നത്. 234 ഇനങ്ങളില്‍ 76 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 379 പോയിന്റുമായി കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ കോഴിക്കോട് ഒന്നാം സ്ഥാനത്തും 377 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും ആതിഥേയരായ കണ്ണൂര്‍ 373 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. ലീഡ് നില മിനിറ്റുകള്‍ തോറും മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാടിനും തൃശൂരിനും 120 പോയിന്റ് വീതമുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്ക് 112 വീതം പോയിന്റാണുള്ളത്.
ഹയര്‍ സെക്കന്‍ഡറിയില്‍ പാലക്കാടും കോഴിക്കോടും 143 പോയിന്റ് നേടിയപ്പോള്‍ തൊട്ടുപിന്നിലുള്ള കണ്ണൂര്‍ 141 പോയിന്റ് നേടി. കോട്ടയത്തിന് 139 പോയിന്റ്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 23 ഇനങ്ങളും ഹയര്‍ സെക്കന്‍ഡറിയില്‍ 26 ഇനങ്ങളും പൂര്‍ത്തിയായി. അറബിക് കലോത്സവത്തിലെ പത്തിനങ്ങളും സംസ്കൃതോത്സവത്തിലെ ഏഴിനവുമാണ് പൂര്‍ത്തിയായത്. അറബിക് കലോത്സവത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കൊല്ലം, വയനാട് ജില്ലകള്‍ 50 വീതം പോയിന്റുകള്‍ നേടിയിട്ടുണ്ട്. സംസ്കൃതോത്സവത്തില്‍ പത്തു ജില്ലകള്‍ 35 പോയിന്റ് വീതം നേടി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇതുവരെ കൂടുതല്‍ പോയിന്റ് നേടിയ സ്കൂള്‍ ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസാണ്. ഹയര്‍ സെക്കന്‍ഡറിയില്‍ ആലത്തൂര്‍ ഗുരുകുലം സ്കൂളും മാനന്തവാടി ജി.വിഎച്ച്എസ്എസും 40 വീതം പോയിന്റ് നേടി കടുത്ത മത്സരത്തിലാണ്.
അറബിക് കലോത്സവത്തില്‍ 31 പോയിന്റ് നേടി ഇടുക്കി കല്ലാര്‍ ജി.വി.എച്ച്.എസ്.എസ് മുന്നിലാണ്. സംസ്കൃതോത്സവത്തിലും ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം സ്കൂള്‍ 25 പോയിന്റ് നേടി മുന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: